മണ്ണാര്‍ക്കാട്-ചിന്നതടാകം റോഡിന്റെ പ്രവര്‍ത്തന പുരോഗതി വിലയിരുത്തുന്നതിനായി പ്രത്യേക ടീം ജനുവരി/ ഫെബ്രുവരി
മാസങ്ങളില്‍ റോഡ് പരിശോധിക്കുമെന്ന് പൊതുമരാമത്ത്-ടൂറിസം വകുപ്പ് മന്ത്രി പി.എ മുഹമ്മദ് റിയാസ്. റോഡ് പ്രവൃത്തി വിലയിരുത്തുന്നതിനായി പാലക്കാട് ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന അവലോകന യോഗത്തിലാണ് മന്ത്രി ഇക്കാര്യം അറിയിച്ചത്. മണ്ണാര്‍ക്കാട്-ചിന്നതടാകം റോഡുമായി ബന്ധപ്പെട്ട് തുടര്‍ച്ചയായ ഇടപെടലുകളാണ് പൊതുമരാമത്ത് വകുപ്പ് നടത്തുന്നത്. വലിയ മാറ്റം അതിന്റെ ഭാഗമായി അട്ടപ്പാടി റോഡുകളില്‍ ഉണ്ടായിട്ടുണ്ട്. റോഡിന്റെ പ്രവൃത്തികള്‍ സമയബന്ധിതമായി തീര്‍ക്കുന്നതിന് ഉദ്യോഗസ്ഥര്‍ ശ്രദ്ധിക്കണമെന്നും നിശ്ചയിച്ചിട്ടുള്ള പ്രവൃത്തികള്‍ ഫീല്‍ഡില്‍ ഇറങ്ങി തുടര്‍ച്ചായി പരിശോധിച്ചാല്‍ റോഡില്‍ മാറ്റങ്ങള്‍ ഉണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി. പാച്ച് വര്‍ക്കും മറ്റ് പ്രവൃത്തികളും ടൈം ലൈന്‍ വെച്ച് ചെയ്യാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതായും അതില്‍ തടസ്സങ്ങള്‍ ഉണ്ടെങ്കില്‍ അറിയിക്കണമെന്നും മന്ത്രി യോഗത്തില്‍ പറഞ്ഞു.

മണ്ണാര്‍ക്കാട്-ചിന്നതടാകം റോഡിന്റെ രണ്ടാംഘട്ട പ്രവൃത്തിയില്‍ ഉള്‍പ്പെടുന്ന ആനമൂളി മുതല്‍ മുക്കാലി വരെയുള്ള എട്ട് മുതല്‍ 19 കിലോമീറ്റര്‍ വരെയുള്ള റോഡിന്റെ കുഴിയടക്കലും ടാറിങ്ങും ഒന്‍പതാം വളവില്‍ ബിറ്റുമിനസ് പ്രതലം മാറ്റി ഇന്റര്‍ലോക്ക് ഇടുന്ന പ്രവൃത്തികളും ഡിസംബര്‍ 31 ന് പൂര്‍ത്തിയാക്കുമെന്ന് ഉദ്യോഗസ്ഥര്‍ മന്ത്രിക്ക് യോഗത്തില്‍ ഉറപ്പ് നല്‍കി. ഡിസംബര്‍ 26 മുതല്‍ 31 വരെ മണ്ണാര്‍ക്കാട്-ചിന്നതടാകം റോഡില്‍ ഗതാഗത നിരോധനം ഏര്‍പ്പെടുത്തിയാണ് പണികള്‍ പൂര്‍ത്തിയാക്കുക.ഒന്നാം ഘട്ടത്തില്‍ മണ്ണാര്‍ക്കാട് നെല്ലിപ്പുഴ മുതല്‍ ആനമൂളി വരെയുള്ള എട്ട് കിലോമീറ്റര്‍ ദൈര്‍ഘ്യമുളള റോഡിന്റെ പുനരുദ്ധാരണ പ്രവൃത്തി പൂര്‍ത്തിയാക്കുമെന്നും മൂന്നാം ഘട്ടത്തിലുള്ള മുക്കാലി മുതല്‍ ആനക്കട്ടി വരെയുള്ള 19 മുതല്‍ 53 കിലോമീറ്റര്‍ വരെയുള്ള റോഡ് സാമ്പത്തിക അനുമതിക്കായി കിഫ്ബിയില്‍ സമര്‍പ്പിച്ചതായും ഉദ്യോഗസ്ഥര്‍ യോഗത്തില്‍ അറിയിച്ചു. ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി, കെ.ആര്‍.എഫ്.ബി പ്രോജക്ട് ഡയറക്ടര്‍ ഡാര്‍ലിന്‍ കാര്‍മലിറ്റ ഡിക്രൂസ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.