*വിദ്യാധരൻ മാസ്റ്റർക്കും വേണുജിയ്ക്കും ആജീവനാന്ത സംഭാവനാ പുരസ്‌കാരം


2024 ലെ വയോസേവന അവാർഡുകൾ ഉന്നതവിദ്യാഭ്യാസ, സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു പ്രഖ്യാപിച്ചു. കേരളത്തിന്റെ പ്രിയ സംഗീതജ്ഞൻ വിദ്യാധരൻ മാസ്റ്റർക്കും കൂടിയാട്ടത്തെ വിശ്വകലാ അംഗീകാരത്തിലേക്കുയർത്താൻ പ്രവർത്തിച്ച വേണുജിയ്ക്കുമാണ് ആജീവനാന്ത സംഭാവനയ്ക്കുള്ള പുരസ്‌ക്കാരം. ഒരു ലക്ഷം രൂപയും ശിൽപവും പ്രശസ്തി പത്രവുമാണ് അവാർഡ്.

കായിക മേഖലയിലെ മികവിന്  എം ജെ ജേക്കബ് (എറണാകുളം), കെ വാസന്തി (ആലപ്പുഴ), എന്നിവർക്കാണ് പുരസ്‌ക്കാരം. കാൽ ലക്ഷം രൂപ വീതമാണീ പുരസ്‌കാരം. മുൻ നിയമസഭാംഗം കൂടിയാണ് അന്താരാഷ്ട്ര തലത്തിൽ പുരസ്‌കൃതനായിട്ടുള്ള എം ജെ ജേക്കബ്. കല-സാഹിത്യം എന്നീ മേഖലയിൽ കെ കെ വാസു (തിരുവനന്തപുരം), കെ എൽ രാമചന്ദ്രൻ (പാലക്കാട്) എന്നിവരെ പുരസ്‌ക്കാരത്തിന് തിരഞ്ഞെടുത്തു.

മികച്ച ജില്ലാ പഞ്ചായത്തിനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌കാരം മലപ്പുറം ജില്ല നേടി. മികച്ച കോർപ്പറേഷനുള്ള ഒരു ലക്ഷം രൂപയുടെ പുരസ്‌ക്കാരം തിരുവനന്തപുരം കോർപ്പറേഷനാണ്. കൊയിലാണ്ടി ആണ് മികച്ച മുനിസിപ്പാലിറ്റി. ഒരു ലക്ഷം രൂപ പുരസ്‌കാരം.  വൈക്കം, കല്യാശ്ശേരി എന്നിവ മികച്ച  ബ്ലോക്ക് പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം), പിലിക്കോട് (കാസറഗോഡ്), കതിരൂർ (കണ്ണൂർ)  എന്നിവയെ മികച്ച പഞ്ചായത്തുകളായും (അര ലക്ഷം രൂപ വീതം) തിരഞ്ഞെടുത്തു.

മികച്ച എൻജിഒക്കുള്ള പുരസ്‌ക്കാരം തിരുവനന്തപുരം  ജില്ലയിലെ സത്യാന്വേഷണ ചാരിറ്റബിൾ ട്രസ്റ്റും, മെയിന്റനൻസ് ട്രിബ്യൂണലിനുള്ള പുരസ്‌കാരം ദേവികുളം മെയിന്റനൻസ് ട്രിബ്യൂണലും നേടി. അര ലക്ഷം രൂപ വീതമാണ് പുരസ്‌കാരങ്ങൾ. പുളിക്കൽ പറമ്പിലെയും (പാലക്കാട്) വേങ്ങരയിലെയും (മലപ്പുറം) സായംപ്രഭാ ഹോമുകൾക്കും പുരസ്കാരം നൽകും. കാൽ ലക്ഷം രൂപ വീതമാണ് സമ്മാനം.

വയോജനമേഖലയിൽ മികച്ച സേവനം കാഴ്ചവെച്ചിട്ടുള്ള മുതിർന്ന പൗരൻമാർക്കും, വിവിധ സർക്കാർ, സർക്കാരിതര വിഭാഗങ്ങൾക്കും കലാകായിക സാംസ്‌കാരിക മേഖലകളിൽ മികവ് തെളിയിച്ച മുതിർന്ന പൗരന്മാർക്കും സാമൂഹ്യനീതി വകുപ്പ് ഏർപ്പെടുത്തിയിട്ടുള്ളതാണ് വയോസേവന അവാർഡുകളെന്ന് മന്ത്രി ഡോ. ആർ ബിന്ദു വാർത്താ സമ്മേളനത്തിൽ പറഞ്ഞു.

ഈ വർഷം 11 വിഭാഗങ്ങളിലാണ് പുരസ്‌കാരം. ഒക്ടോബർ ഒന്നിന് വയോജന ദിനത്തിൽ പുരസ്‌കാരങ്ങൾ വിതരണം ചെയ്യും. സാമൂഹ്യനീതി വകുപ്പ് ഡയറക്ടർ എച്ച് ദിനേശൻ, വയോജന കൗൺസിൽ കൺവീനർ അമരവിള രാമകൃഷ്ണൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.