സിനിമാ മേഖലയിലെ വിവിധ സംഘടനകള്‍ ഉന്നയിച്ച വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനായി സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഫിലിം ചേമ്പർ, നിർമാതാക്കൾ തിയേറ്റര്‍ ഉടമകള്‍, വിതരണക്കാര്‍ എന്നിവരുടെ സംഘടനാ പ്രതിനിധികൾ യോഗത്തില്‍ സംബന്ധിച്ചു.
സംഘടനകള്‍ ഉയര്‍ത്തിയ വിവിധ വിഷയങ്ങളില്‍ അനുഭാവപൂര്‍വമായ നിലപാടാണ് സര്‍ക്കാരിനുള്ളത് എന്ന് മന്ത്രി പറഞ്ഞു. വിനോദ നികുതി അടക്കമുള്ള വിഷയങ്ങൾ സംബന്ധിച്ച് ബന്ധപ്പെട്ട വകുപ്പ് മന്ത്രിമാരുമായി ചര്‍ച്ച നടത്തും. വൈദ്യുതി നിരക്കില്‍ ഇളവ് വേണമെന്ന ആവശ്യം പരിശോധിക്കും. സിനിമയെ വ്യവസായമായി പ്രഖ്യാപിക്കണം എന്ന ആവശ്യത്തില്‍ അനുകൂല നിലപാടാണ് സര്‍ക്കാരിനുള്ളതെന്നും വരുന്ന സിനിമ കോണ്‍ക്ലേവില്‍ ഇക്കാര്യം ചര്‍ച്ചയ്ക്ക് വിധേയമാക്കുമെന്നും മന്ത്രി പറഞ്ഞു, സര്‍ക്കാര്‍ തലത്തിൽ ഇ ടിക്കറ്റിംഗ് സംവിധാനം വരുന്നതോടെ ഈ മേഖലയിലെ സ്വകാര്യ കമ്പനികളുടെ ചൂഷണം അവസാനിക്കുകയും അത് സിനിമാമേഖലയ്ക്കും പ്രേക്ഷകര്‍ക്കും ഒരേപോലെ ഗുണകരമാവുകയും ചെയ്യുമെന്ന് മന്ത്രി ചൂണ്ടിക്കാട്ടി.
യോഗത്തില്‍ വിവിധ ചലച്ചിത്ര സംഘടനകളെ പ്രതിനിധീകരിച്ച് ജി. സുരേഷ് കുമാർ, ബി. രാകേഷ്, ബി.ആർ. ജേക്കബ്, സജി നന്ത്യാട്ട്, സുമേഷ്, സോണി കറ്റാനം, എവർഷൈൻ മണി തുടങ്ങിയവർ പങ്കെടുത്തു. സാംസ്കാരിക വകുപ്പ് ഡയറക്ടർ ദിവ്യ എസ്. അയ്യർ, സാംസ്കാരിക ക്ഷേമനിധി ബോർഡ് ചെയർമാൻ മധുപാൽ, ചലച്ചിത്ര അക്കാദമി ചെയർമാൻ പ്രേംകുമാർ, സെക്രട്ടറി, സി. അജോയ് , കെ.എസ്.എഫ്.ഡി.സി എം.ഡി പ്രിയദർശൻ തുടങ്ങിയ സർക്കാർ പ്രതിനിധികളും സന്നിഹിതരായി.