മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷ പരിപാടികൾ

മന്ത്രിസഭയുടെ നാലാം വാർഷിക ആഘോഷ പരിപാടികൾ ഏപ്രിൽ, മെയ് മാസങ്ങളിൽ നടത്താൻ ചൊവ്വാഴ്ച ചേർന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു. തദ്ദേശസ്വയംഭരണ സ്ഥാപനതലം മുതൽ ജില്ലാ, സംസ്ഥാനതലംവരെ വിപുലമായ പരിപാടികൾ ഇതിന്റെ ഭാഗമായി സംഘടിപ്പിക്കും.

എല്ലാ ജില്ലകളിലും മുഖ്യമന്ത്രി പങ്കെടുക്കും. ഏപ്രിൽ 21ന് കാസർഗോഡ് നിന്ന് ആരംഭിച്ച് മെയ് 21ന് തിരുവനന്തപുരത്ത് സമാപിക്കുന്ന രീതിയിലാണ് മുഖ്യമന്ത്രിയുടെ പരിപാടികൾ. വിവിധ ആനുകൂല്യങ്ങൾ ലഭിച്ച ഗുണഭോക്താക്കളുടെയും പ്രമുഖ വ്യക്തികളുടെയും യോഗം സംഘടിപ്പിക്കും. സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളും നേട്ടങ്ങളും അവതരിപ്പിക്കുന്ന ഒരാഴ്ച നീണ്ടുനിൽക്കുന്ന ജില്ലാതല പ്രദർശന- വിപണന മേളകളുമുണ്ടാകും.

ജില്ലാതല യോഗങ്ങൾ

ഏപ്രിൽ 21- കാസർഗോഡ്
ഏപ്രിൽ 22- വയനാട്
ഏപ്രിൽ 24- പത്തനംതിട്ട
ഏപ്രിൽ 28- ഇടുക്കി
ഏപ്രിൽ 29- കോട്ടയം
മെയ് 5- പാലക്കാട്
മെയ് 6- കൊല്ലം
മെയ് 7- എറണാകുളം
മെയ് 12- മലപ്പുറം
മെയ് 13- കോഴിക്കോട്
മെയ് 14- കണ്ണൂർ
മെയ് 19- ആലപ്പുഴ
മെയ് 20- തൃശ്ശൂർ
മെയ് 21- തിരുവനന്തപുരം

ഇതിനുപുറമെ സംസ്ഥാന തലത്തിൽ പൊതുപരിപാടികളും സംഘടിപ്പിക്കും. യുവജനക്ഷേമ വകുപ്പിന്റെ നേതൃത്വത്തിൽ യുവജനങ്ങളുമായും വനിതാവികസന വകുപ്പിന്റെ നേതൃത്വത്തിൽ വനിതകളുമായും എസ്.സി/എസ്.ടി വകുപ്പിന്റെ നേതൃത്വത്തിൽ പട്ടികജാതി-പട്ടികവർഗ്ഗ വിഭാഗങ്ങളുമായും സാംസ്കാരിക വകുപ്പിന്റെ നേതൃത്വത്തിൽ സാംസ്കാരിക രംഗത്തുള്ളവരുമായും ഉന്നതവിദ്യാഭ്യാസ, ആരോഗ്യ വകുപ്പുകളുടെ നേതൃത്വത്തിൽ ഗവേഷണ വിദ്യാർത്ഥികൾ ഉൾപ്പെടെയുള്ള പ്രൊഫഷണൽ വിദ്യാർത്ഥികളുമായും സയൻസ് & ടെക്നോളജി വകുപ്പിന്റെ നേതൃത്വത്തിൽ പ്രൊഫഷണലുകളുമായും ചർച്ച നടത്തും.

സംസ്ഥാനതല യോഗങ്ങൾ

മെയ് 3- യുവജനക്ഷേമം – കോഴിക്കോട്
മെയ് 4- വനിതാവികസനം – എറണാകുളം
മെയ് 10- സാംസ്കാരികം – തൃശൂർ
മെയ് 11- ഉന്നതവിദ്യാഭ്യാസരംഗം – കോട്ടയം
മെയ് 17- പ്രൊഫഷണലുകളുമായി ചർച്ച – തിരുവനന്തപുരം
മെയ് 18- പട്ടികജാതി – പട്ടികവർഗ്ഗം – പാലക്കാട്

പ്രദർശനങ്ങൾക്ക് പുറമെ ചർച്ചകൾ, കായിക മത്സരങ്ങൾ തുടങ്ങി മറ്റു ആഘോഷ പരിപാടികളും സംഘടിപ്പിക്കും. പരിപാടികൾക്ക് ജില്ലാതല സംഘാടക സമിതികൾ ഉണ്ടാകും. ജില്ലാ ചുമതലയുള്ള മന്ത്രിമാർ ചെയർമാനും ജില്ലാ കളക്ടർ ജനറൽ കൺവീനറുമായി കമ്മിറ്റി രൂപീകരിച്ച് പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും. ആവശ്യമായ മാർഗനിർദ്ദേശങ്ങളും തുടർ നടപടികളും സ്വീകരിക്കാൻ ചീഫ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

മേഖലാ അവലോകന യോഗങ്ങൾ

ഭരണ നേട്ടങ്ങൾ പൊതുജനങ്ങൾക്ക് കൂടുതൽ അനുഭവവേദ്യമാക്കാനും വികസനപ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താനും ജില്ലകളിൽ പുരോഗമിക്കുന്ന വികസനപ്രവർത്തനങ്ങൾക്ക് തടസ്സങ്ങളുണ്ടങ്കിൽ കണ്ടെത്തി പരിഹരിക്കുന്നതിനുമായി മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ മേഖലാ അവലോകന യോഗങ്ങൾ നടത്തും. മെയ് മാസത്തിൽ നാല് മേഖലകളിലാണ് യോഗം ചേരുക.

മുഖ്യമന്ത്രിയും മന്ത്രിമാരും ചീഫ് സെക്രട്ടറിയും വകുപ്പ് സെക്രട്ടറിമാരും വകുപ്പദ്ധ്യക്ഷൻമാരും ചേർന്ന് ജില്ലകളിൽ പുരോഗമിക്കുന്ന വികസന പ്രവർത്തനങ്ങൾ വിലയിരുത്തും. ഭരണപരമോ, സാങ്കേതികമോ ആയ തടസ്സങ്ങൾ നേരിടുന്നുണ്ടങ്കിൽ അവ കണ്ടെത്തി പരിശോധിച്ച് പരിഹാരം കാണും. 2023 സെപ്തംബർ, ഒക്ടോബർ മാസങ്ങളിൽ നടന്ന മേഖലാ അവലോകന യോഗങ്ങളുടെ തുടർച്ചയായാണ് ഇത് സംഘടിപ്പിക്കുന്നത്.

കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട് ജില്ലകളുടെ അവലോകന യോഗം കണ്ണൂർ ജില്ലയിലും, പാലക്കാട്, മലപ്പുറം, തൃശ്ശൂർ ജില്ലകളുടെ യോഗം പാലക്കാടും എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളുടെ യോഗം കോട്ടയം ജില്ലയിലും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകളുടെ യോഗം തിരുവനന്തപുരം ജില്ലയിലും നടത്തും.

2023 ലെ അവലോകന യോഗത്തിൽ പരിഗണിച്ചവയിൽ ഇനിയും പൂർണ്ണമായും പരിഹരിക്കാത്ത വിഷയങ്ങളും മുഖ്യമന്ത്രി എം.എൽ.എ. മാരുമായി നടത്തിയ യോഗത്തിൽ എം.എൽ.എമാർ ഉന്നയിച്ച മണ്ഡലങ്ങളിലെ പ്രധാന വികസന പ്രവർത്തനങ്ങൾ, നവകേരള സദസ്സിന്റെ ഭാഗമായി നിയോജകമണ്ഡലത്തിൽ നടത്താനുദ്ദേശിക്കുന്ന പദ്ധതി, ഗ്രാമീണ റോഡിന്റെ പുനരുദ്ധാരണം എന്നിങ്ങനെ മൂന്ന് ഗണത്തിൽപ്പെടുന്ന വിഷയങ്ങൾ മേഖലാ അവലോകന യോഗങ്ങളിൽ പരിഗണിക്കും.

സർക്കാർ മുൻഗണന നൽകുന്ന അതിദാരിദ്ര്യ നിർമ്മാർജ്ജനം, നവകേരള മിഷൻ (ലൈഫ്, ആർദ്രം, പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞം, ഹരിത കേരള മിഷൻ), മാലിന്യമുക്തം നവകേരളം എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളുടെ പുരോഗതിയും വിലയിരുത്തും.

മേഖലാ അവലോകന യോഗങ്ങൾ

08/05/2025- പാലക്കാട് (പാലക്കാട്, മലപ്പുറം തൃശ്ശൂർ ജില്ലകൾ)

15/05/2025- തിരുവനന്തപുരം (തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട)

26/05/2025- കണ്ണൂർ (കാസർഗോഡ്, കണ്ണൂർ, വയനാട്, കോഴിക്കോട്)

29/05/2025- കോട്ടയം (എറണാകുളം, ഇടുക്കി, ആലപ്പുഴ, കോട്ടയം)

മേഖലാ അവലോകന യോഗങ്ങൾ സംഘടിപ്പിക്കുന്നതിന്റെയും പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുന്നതിന്റെയും ആവശ്യമായ മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിക്കുന്നതിന്റെയും ചുമതല ചീഫ് സെക്രട്ടറിക്ക് നൽകി. മേഖലാ അവലോകന യോഗങ്ങൾ നടക്കുന്ന ജില്ലയിലെ ജില്ലാ കളക്ടർമാർക്ക് യോഗങ്ങൾ സംഘടിപ്പിക്കുന്നതിനും നടത്തിപ്പിനുമുള്ള ചുമതലകൾ നൽകും. യോഗത്തിനായുള്ള സോഫ്റ്റ്വെയർ തയ്യാറാക്കുന്നതിന് ഇലക്ട്രോണിക്സും വിവര സാങ്കേതിക വിദ്യയും വകുപ്പ് സെക്രട്ടറിയെ ചുമതലപ്പെടുത്തി.

വയനാട് പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം

വയനാട് ജില്ലയിലെ മുണ്ടക്കൈ ചുരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ പുനരധിവാസത്തിന് ഏറ്റെടുക്കുന്ന ഭൂമിക്ക് നഷ്ടപരിഹാരം അനുവദിക്കാൻ തീരുമാനിച്ചു. ടൗൺഷിപ്പ് നിർമ്മിക്കുന്നതിന് വൈത്തിരി താലൂക്ക് കൽപ്പറ്റ വില്ലേജിൽ ബ്ലോക്ക് 19 ൽ റീസർവ്വെ നമ്പർ 88/ 158, 88/159, 88/62 88/66, 88/137 എന്നിവയിൽപ്പെട്ട എൽസ്റ്റൺ എസ്റ്റേറ്റ് ഭൂമിയിലെ 64.4075 ഹെക്ടറാണ് ഏറ്റെടുക്കുന്നത്. ഇതിന് വിശദവില വിവര റിപ്പോർട്ടിൽ പരാമർശിച്ച 26,56,10,769/രൂപ (ഇരുപത്തി ആറ് കോടി അൻപത്തിയാറ് ലക്ഷത്തി പതിനായിരത്തി എഴുന്നൂറ്റി അറുപത്തി ഒൻപത് രൂപ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് അനുവദിക്കും.

മാതാപിതാക്കൾ നഷ്ടപ്പെട്ട കുട്ടികൾക്ക് ധനസഹായം

വയനാട് മേപ്പാടി ഗ്രാമപഞ്ചായത്തിലെ ഉരുൾപൊട്ടലിൽ മാതാപിതാക്കൾ നഷ്ടപ്പെട്ട 7 കുട്ടികൾക്കും മാതാപിതാക്കളിൽ ഒരാൾ മാത്രം നഷ്ടപ്പെട്ട 14 കുട്ടികൾക്കും പഠനാവശ്യത്തിനുവേണ്ടി മാത്രം 10 ലക്ഷം രൂപ വീതം അനുവദിക്കും. 18 വയസ്സുവരെ തുക പിൻവലിക്കാൻ കഴിയില്ലെന്ന വ്യവസ്ഥയിൽ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്നുമാണ് ധനസഹായം. വനിതശിശു വികസന വകുപ്പ് അനുവദിച്ച ധനസഹായത്തിന് പുറമെയാണിത്.

തുക ജില്ലാ കളക്ടറുടെ അക്കൗണ്ടിൽ നിക്ഷേപിച്ച് പ്രതിമാസ പലിശ ബന്ധപ്പെട്ട കുട്ടിയുടെ രക്ഷകർത്താവിന് ഓരോ മാസവും നൽകുന്നതിന് വയനാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തി.

വയനാട് ടൗൺഷിപ്പ് പദ്ധതികൾക്കായി രൂപീകരിച്ച പദ്ധതി നിർവ്വഹണ യൂണിറ്റിൽ തസ്തികൾ

വയനാട് ടൗൺഷിപ്പ് പദ്ധതികളുടെ നടത്തിപ്പിനായി രൂപീകരിച്ച പദ്ധതി നിർവ്വഹണ യൂണിറ്റിൽ വിവിധ തസ്തികൾ അനുവദിച്ചു. അക്കൗണ്ട്സ് ഓഫീസർ, സിവിൽ എൻജിനീയർ എന്നീ തസ്തികകൾ സൃഷ്ടിക്കും. ഫിനാൻസ് & അക്കൗണ്ട്സ് ഓഫീസർ എന്ന തസ്തിക ഫിനാൻസ് ഓഫീസർ എന്ന് പുനർനാമകരണം ചെയ്യും.

സ്റ്റാഫിന്റെ നിയമനം നടത്തുവാനുള്ള നടപടികൾ സ്വീകരിക്കുവാൻ വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്പെഷ്യൽ ഓഫീസർക്ക് അനുമതി നൽകും. പ്രോജക്ട് ഇംപ്ലിമെന്റേഷൻ യൂണിറ്റിന്റെ തലവനായി വയനാട് ടൗൺഷിപ്പ് പ്രോജക്ട് സ്പെഷ്യൽ ഓഫീസറെ ചുമതലപ്പെടുത്തും.

പീച്ചി ഡാം അപകടം; മരണമടഞ്ഞ കുട്ടികളുടെ രക്ഷിതാക്കൾക്ക് ധനസഹായം

തൃശ്ശൂർ പീച്ചി ഡാമിന്റെ റിസർവോയറിൽ ജനുവരി 12ന് ഉണ്ടായ അപകടത്തിൽ മരണമടഞ്ഞ മൂന്ന് കുട്ടികളുടെ മാതാപിതാക്കൾക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിൽ നിന്ന് ധനസഹായം അനുവദിക്കും. രണ്ട് ലക്ഷം രൂപ വീതമാണ് അനുവദിക്കുക.
അലീന, ഐറിൻ, ആൻഗ്രേസ് എന്നിവരാണ് മരണപ്പെട്ടത്. അപകടത്തെ തുടർന്ന് ചികിത്സ കഴിഞ്ഞ് മടങ്ങിയ നിമയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽ നിന്ന് ഒരു ലക്ഷം രൂപ സഹായം അനുവദിക്കും.

ഭൂഗർഭ റെയിൽപാത ഡി.പി.ആറിന് അംഗീകാരം

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖ പദ്ധതിയുമായി ബന്ധപ്പെട്ട് വിഴിഞ്ഞം തുറമുഖത്തെ ബാലരാമപുരം റെയിൽവേ സ്റ്റേഷനുമായി ബന്ധിപ്പിക്കുന്ന ഭൂഗർഭ റെയിൽപാത നിർമ്മിക്കുന്നതിന് കൊങ്കൺ റെയിൽ കോർപ്പറേഷൻ ലിമിറ്റഡ് (KRCL) തയ്യാറാക്കിയ ഡിറ്റെയ്ൽഡ് പ്രോജക്ട് റിപ്പോർട്ട് (DPR) ന് മന്ത്രിസഭായോ​ഗം അനുമതി നൽകി. 1482.92 കോടി രൂപയുടെ പദ്ധതിക്കാണ് ഭരണാനുമതി നൽകിയത്. 2028 ഡിസംബറിന് മുന്നെ റെയിൽ പാത ഗതാഗതയോഗ്യമാക്കുകയാണ് ലക്ഷ്യം.

ആലപ്പുഴയിൽ വനിതകൾക്കും കുട്ടികൾക്കുമുള്ള ട്രാൻസിറ്റ് ഹോം

ആലപ്പുഴ ജില്ലയിൽ കെയർ ഹോം ഫോർ ഡിസേബിൾഡ് ചിൽഡ്രൻ എന്ന സ്ഥാപനത്തിന്റെ കെട്ടിടത്തിൽ വിദേശികളായ വനിതകളെയും കുട്ടികളെയും പാർപ്പിക്കുന്നതിനുള്ള ട്രാൻസിറ്റ് ഹോം ആരംഭിക്കുന്നതിന് അനുമതി നൽകി. അനധികൃതമായി രാജ്യത്ത് പ്രവേശിക്കുന്നതോ, പാസ്സ്പോർട്ട് /വിസ കാലാവധി തീർന്ന ശേഷവും അനധികൃതമായി രാജ്യത്ത് തുടരുന്നതോ, ശിക്ഷാകാലാവധി കഴിഞ്ഞോ, പരോളിലോ മറ്റുവിധത്തിൽ ജയിൽ സംരക്ഷണം ആവശ്യപ്പെടുന്നവരോ ആയ വിദേശികൾക്കായാണ് ട്രാൻസിറ്റ് ഹോം.

മുദ്രവില, രജിസ്ട്രേഷൻ ഫീസ് ഇളവ്

കർദ്ദിനാൾ മാർ ക്ളീമിസ് കാതോലിക്കാ ബാവായുടെ ഭവന പദ്ധതി പ്രകാരം ലഭിച്ച പയ്യന്നൂർ കാങ്കോൽ ആലക്കാട് ദേശത്ത് വീടും 2.03 ആർ വീതമുള്ള വസ്തുവും 10 ഗുണഭോക്താക്കളുടെ പേരിലേക്ക് രജിസ്റ്റർ ചെയ്യുന്നതിന് മുദ്രവില, രജിസ്ട്രേഷൻ ഫീസ് എന്നിവയിൽ ഇളവ് നൽകും. ഇവർ ദാരിദ്ര്യ രേഖയ്ക്ക് താഴെയുള്ളവരാണ് എന്ന ബന്ധപ്പെട്ട തഹസിൽദാരുടെ സാക്ഷ്യപ്പെടുത്തലിന് വിധേയമായാണ് ഇളവ് അനുവദിക്കുക.

ടെൻഡർ അം​ഗീകരിച്ചു

കണ്ണൂർ ജില്ലയിലെ സുൽത്താൻ കനാലിൻ്റെ ചെ.0.300 km മുതൽ ചെ.0.460 km വരെ വാടിക്കൽ റോഡിന് വടക്കു വശത്തെ വലതുകര സംരക്ഷണഭിത്തിയുടെ പുനർനിർമ്മാണത്തിനായുള്ള 1,78,37850 രൂപയുടെ ടെൻഡർ അം​ഗീകരിച്ചു.

“JJM-CWSS to Anadu and Nanniyode Panchayaths- Balance work of 200mm DI pumping main- pipe line work” എന്ന പ്രവൃത്തിയ്ക്ക് 1,75,88,786 രൂപയുടെ ദർഘാസ് അം​ഗീകരിച്ചു.

കൊല്ലം ജില്ലയിൽ “KLM-GENERAL- Budget work-2022-23 -Improvements by providing BM&BC to Parippally Bhoothakulam Ch:0/000-6/878,Blockmaram Oonninmoodu Ch:0/000-1/200, Bhoothakulam Edayadi Ch:0/000-2/930 roads in Chathannoor Constituency-” എന്ന പ്രവൃത്തിയുമായി ബന്ധപ്പെട്ട 10,16,69,622 രൂപയുടെ ടെൻഡർ അം​ഗീകരിച്ചു.

കേരള വാട്ടർ അതോറിറ്റി മാനേജിംഗ് ഡയറക്ടർ സമർപ്പിച്ച, WSS to Sreemoolanagaram, Kanjoor, Chengamanad, Nedumbasserry & Parakkadavu panchayaths (Package I) including construction of 20 MLD WTP at Chowara, Ring Bund for Raw Water Well Cum Pump House at Chowara, Open Well Cum Pump House, Approach Bridge and Retaining Wall, Laying of DI K9 Raw Water Pumping from Raw Water Pump House to WTP at Chowara, Erection of pump set, Clear water pumping main to OHSR at WTP site – Construction of Valve chamber, Replacing and relaying of existing DI pipes, Internal Road” എന്ന പ്രവൃത്തിക്കായി 34,45,12,852 രൂപയുടെ ടെൻഡർ അനുവദിച്ചു. നെടുമ്പാശ്ശേരി ഉൾപ്പെടെ നാലു പഞ്ചായത്തുകൾക്കുള്ള കുടിവെള്ള പദ്ധതിയാണിത്.

കാലാവധി ദീർഘിപ്പിച്ചു

കേരള സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷൻ ചെയർമാൻ റിട്ട. ജസ്റ്റിസ് ജി. ശശിധരന്റെ സേവന കാലാവധി 13.03.2025 മുതൽ 3 വർഷത്തേക്ക് ദീർഘിപ്പിച്ചു.

പുനർനിയമനം

സ്റ്റീൽ ഇൻഡസ്ട്രീസ് കേരള ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി ഉല്ലാസ് കുമാർ റ്റി. ജി. യേയും മെറ്റൽ ഇൻഡസ്ട്രീസ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടറായി ലക്ഷ്മി നാരായണൻ. കെ യേയും പുനർനിയമിക്കും.

കേന്ദ്രീയ വിദ്യാലയത്തിന് ഭൂമി

ഇടുക്കി ജില്ലയിലെ തൊടുപുഴ താലൂക്കിൽ കരിങ്കുന്നം വില്ലേജിൽ ബ്ലോക്ക് നമ്പർ 15 ൽ റീസർവ്വെ നമ്പർ 213/4 ൽ 4.9000 ഹെക്ടർ സർക്കാർ തരിശ്ശിൽപ്പെട്ട 02.8328 ഹെക്ടർ ഭൂമി കേന്ദ്രീയ വിദ്യാലയം ആരംഭിയ്ക്കുന്നതിനായി ആകെ ഭൂമിയുടെ വാർഷിക പാട്ടം 100 രൂപ നിരക്കിൽ നിബന്ധനകൾക്ക് വിധേയമായി കേന്ദ്രീയ വിദ്യാലയ സംഗതന് 30 വർഷത്തേയ്ക്ക് പാട്ടത്തിന് അനുവദിക്കാൻ തീരുമാനിച്ചു.

ഭൂമി പതിച്ചു നൽകും

എസ് എൻ വി സദനം ട്രസ്റ്റ് കൈവശം വച്ച് വരുന്ന ഏറണാകുളം കണയന്നൂർ താലൂക്കിൽ ഏറണാകുളം വില്ലേജിൽപ്പെട്ട 3.23 ആർ ഭൂമി എസ് എൻ വി സദനം ട്രസ്റ്റിന് പതിച്ചു നൽകാൻ തീരുമാനിച്ചു. 1921 മുതലുള്ള കൈവശവും, സ്ഥാപനം നടത്തിവരുന്ന സാമൂഹിക സേവനവും കണക്കിലെടുത്താണ് പ്രസ്തുത ഭൂമി സൗജന്യമായി പതിച്ചു നൽകുന്നത്.

എറണാകുളം കുന്നത്തുനാട് താലൂക്കിൽ ചേലാമറ്റം വില്ലേജിൽ ട്രാവൻകൂർ റയോൺസിന് പാട്ടത്തിന് നൽകിയിരുന്ന 30 ഏക്കർ ഭൂമി ഫെയർ വാല്യൂ പ്രകാരമുള്ള വിലയായ ആറൊന്നിന് 5,28,000 രൂപ നിരക്കിൽ ആകെ 64.13 കോടി രൂപ, ഈടാക്കി കിൻഫ്രയ്ക്ക് പതിച്ചു നൽകും.

അനുമതി നൽകി

കേരള സ്റ്റേറ്റ് ടെക്സ്റ്റൈൽ കോർപ്പറേഷൻറെ (കെ.എസ്.ടി.സി) നിയന്ത്രണത്തിലുള്ള വിവിധ മില്ലുകളിൽ നവീകരണവുമായും പുതിയ മില്ലുകൾ തുടങ്ങുന്നതുമായും ബന്ധപ്പെട്ട് വിവിധ ഉപകരണങ്ങൾ ഇറക്കുമതി ചെയ്തപ്പോൾ ഒഴിവാക്കി കിട്ടിയ കസ്റ്റംസ് ഡ്യൂട്ടി തുക ഒടുക്കുന്നതിനായി 6.68 കോടി രൂപ കെ.എസ്.ടി.സി യ്ക്ക് റിലീസ് ചെയ്യുന്നതിന് അനുമതി നൽകി.