സഹകരണമേഖലയുടെ കരുത്ത് ലോകത്തിന് മുന്നിൽ അടയാളപ്പെടുത്തിയ പ്രവർത്തനങ്ങളാണ് ഈ സർക്കാർ നടത്തി വരുന്നത്. പതിനൊന്നാമത് ഏഷ്യാ പസഫിക് സഹകരണ മന്ത്രിമാരുടെ ഉച്ചകോടിയിൽ കേരളം ഇന്ത്യൻ സഹകരണപ്രസ്ഥാനത്തിന്റെ പതാകവാഹകരായി. കേരള ബാങ്ക് രാജ്യത്തെ സംസ്ഥാന സഹകരണ ബാങ്കുകളിൽ 50,000 കോടി വായ്പ ബാക്കിനിൽപ്പ് പിന്നിട്ട് ആദ്യ ബാങ്കായി ചരിത്രത്തിലിടം പിടിച്ചു.
ഭരണസമിതി അംഗങ്ങൾക്ക് നിർബന്ധ പരിശീലനം ഉൾപ്പെടെ നടപ്പാക്കിയുള്ള കേരള സഹകരണ സംഘം സമഗ്ര നിയമഭേദഗതി സഹകരണ പ്രസ്ഥാനത്തിനാകെ മാതൃകയാണ്. 10 ലക്ഷം രൂപയ്ക്ക് മുകളിൽ വായ്പ ലഭിക്കാൻ വസ്തുക്കളുടെ മൂല്യം നിർണയിക്കുന്നതിന് പ്രത്യേക കമ്മിറ്റി രൂപീകരിക്കാനുള്ള മാനദണ്ഡങ്ങളും ഭേദഗതിയിൽ ഉൾപ്പെടുത്തി. സഹകരണ മേഖലയെ സഹായിക്കാൻ സഹകരണ സംരക്ഷണ നിധി പദ്ധതി ആരംഭിച്ചു. ഇന്ത്യയിൽ ആദ്യമായാണ് സഹകരണമേഖലയിൽ ഇത്തരമൊരു പദ്ധതി.
പരിശോധനകൾ പൂർണ്ണമായി ഡിജിറ്റലാക്കുന്നതിന്റെ ഭാഗമായി മൊബൈൽ ആപ്ലിക്കേഷനും വെബ് ആപ്ലിക്കേഷനും അടങ്ങുന്ന Co-operative Inspection Management Application (CIMA) സംവിധാനം നടപ്പാക്കി. രജിസ്‌ട്രേഷൻ, ബൈലോ ഭേദഗതി, ഫണ്ട് മാനേജ്‌മെന്റ്, തിരഞ്ഞെടുപ്പിനുള്ള അപേക്ഷ സ്വീകരിക്കൽ തുടങ്ങിയ പ്രവർത്തനങ്ങളും ഓൺലൈൻ ആക്കി. പ്രാഥമിക കാർഷിക വായ്പാസംഘങ്ങളിൽ ഏകീകൃത സോഫ്റ്റ്വെയർ, ഓഡിറ്റ് മോണിറ്ററിങ് ആൻഡ് ഇൻഫർമേഷൻ സിസ്റ്റം, വകുപ്പിലാകെ നടപ്പാക്കിയ ഇ-ഓഫിസ് സംവിധാനം എന്നിങ്ങനെ കഴിഞ്ഞ നാലുവർഷം ഡിജിറ്റലൈസേഷന്റെ കാലഘട്ടമായിരുന്നു.
പ്രളയത്തിലും പ്രകൃതിദുരന്തത്തിലും വീടു നഷ്ടപ്പെട്ടവരെ പുനഃരധിവസിപ്പിക്കാൻ കെയർഹോം പദ്ധതി, ഓഡിറ്റ് സംവിധാനം ശക്തിപ്പെടുത്താൻ ടീം ഓഡിറ്റ്, ഉൽപന്നങ്ങളെയും സേവനങ്ങളെയും വിപണിയിൽ കൂടുതൽ പരിചയപ്പെടുത്തുക, ഓൺലൈൻ, വിദേശ വിപണികളിൽ ഇടം നേടുക, സഹകരണ എക്‌സ്പോ, നിർമ്മാണ സാമഗ്രികളുടെ വിപണിലേക്കുള്ള ഇടപെടലിന്റെ ഭാഗമായുള്ള മെറ്റീരിയൽ ബാങ്കുകൾ തുടങ്ങിയവ യാഥാർഥ്യമാക്കി. കോ-ഓപ്പറേറ്റീവ് അക്കാദമി ഓഫ് പ്രൊഫഷണൽ എഡ്യൂക്കേഷന്റെ നേതൃത്വത്തിൽ ആലപ്പുഴയിൽ ആരംഭിച്ച നഴ്‌സിങ് കോളേജ്, തൃശൂർ മറ്റത്തൂർ ലേബർ കോൺട്രാക്ട്‌സ് സൊസൈറ്റി ആരംഭിച്ച ഔഷധസസ്യ സംസ്‌കരണ കേന്ദ്രം, ഇന്ത്യയിലെ ആദ്യത്തെ ഭാഷാ മ്യൂസിയമായ അക്ഷരം ഭാഷാസാഹിത്യ സാംസ്‌കാരിക മ്യൂസിയം, നെല്ലു സംഭരണത്തിനും അരിയുടെ ഉൽപാദനത്തിനും വേണ്ടിയുള്ള കാപ്‌കോസ്, പാപ്‌കോസ് പദ്ധതികൾ, ഗിഗ് വർക്കേഴ്‌സിനു വേണ്ടിയുള്ള സഹകരണ സംഘങ്ങൾ, വിവിധ ജില്ലകളിലായി 32 യുവജന സഹകരണ സംഘങ്ങൾ, യുവ, വനിതാസംഘങ്ങൾ, പട്ടികജാതി-പട്ടികവർഗ യുവസംഘങ്ങൾ, യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കാൻ കേരള ബാങ്ക് മുഖേന യുവമിത്ര വായ്പ പദ്ധതി, വനിതാ സഹകരണ സംഘങ്ങളെ ഉൽപാദക യൂണിറ്റുകളാക്കി മാറ്റാനുള്ള നടപടികൾ എന്നിങ്ങനെ വൈവിധ്യമാർന്ന പദ്ധതികൾ കഴിഞ്ഞ നാലുവർഷത്തിനിടെ നടപ്പാക്കി.
നാല് വർഷത്തിനിടെ സഹകരണ വകുപ്പിലും സഹകരണ സംഘങ്ങളിലും കേരള ബാങ്കിലുമായി 16,390 നിയമനങ്ങളാണ് നടന്നത്. സ്റ്റാർട്ടപ്പ്/ എം എസ് എം ഇ സംരംഭങ്ങളിലൂടെ അഞ്ച് ലക്ഷത്തോളം തൊഴിലവസരങ്ങൾ ഇക്കാലയളവിൽ സൃഷ്ടിക്കാൻ സാധിച്ചു. 2019ൽ ആരംഭിച്ച കേരള ബാങ്കിന്റെ വായ്പാ ബാക്കിനിൽപ്പ് ചരിത്രത്തിലാദ്യമായി 50000 കോടി രൂപ പിന്നിട്ടു. വ്യക്തികൾ, പ്രാഥമിക കാർഷിക വായ്പാ സംഘങ്ങളും ഉൾപ്പെട്ട ഉപഭോക്താക്കൾക്കാണ് ഇത്രയും തുക വിതരണം ചെയ്തിരിക്കുന്നത്. മറ്റ് ബാങ്കുകളിൽ നിന്നും വ്യത്യസ്തമായി സംസ്ഥാനത്തിനുള്ളിൽ നിന്നും സ്വരൂപിക്കുന്ന നിക്ഷേപം കേരളത്തിൽതന്നെ വായ്പയായി വിതരണം ചെയ്ത് സാമ്പത്തിക കരുത്തു വർദ്ധിപ്പിക്കാൻ സഹകരണ വകുപ്പിന് സാധിച്ചു. സഹകരണ മേഖലയ്ക്ക് പുതിയ ദിശാബോധം നൽകാനും സമഗ്രമാറ്റം കൊണ്ടുവരാനും സർക്കാരിനു കഴിഞ്ഞു.
കരുത്തോടെ കേരളം- 38