പാമ്പുകളുടെ സംരക്ഷണത്തിനും വിഷപാമ്പുകൾ മൂലമുണ്ടാകുന്ന അപകടങ്ങൾ കുറയ്ക്കാനും ആവിഷ്‌കരിച്ചതാണ് സർപ്പ മൊബൈൽ (സ്‌നേക് അവയർനസ് റെസ്‌ക്യൂ ആൻഡ് പ്രൊട്ടക്ഷൻ ആപ്പ്) ആപ്പ്. മറ്റ് വന്യജീവികൾ മൂലമുള്ള സംഘർഷങ്ങൾ കൂടി റിപ്പോർട്ട് ചെയ്യാനും പരിഹരിക്കാനുമാവുന്ന പരിഷ്‌കാരങ്ങൾ വരുത്തി കൊണ്ട് വനം വകുപ്പ്, ആന്റിവെനം ഉൽപ്പാദന-വിതരണത്തോടൊപ്പം ജനങ്ങളിൽ ബോധവത്കരണം കൂടി ആപ്പിലൂടെ നടത്തുന്നു. പാമ്പ് വിഷബാധ ജീവഹാനിരഹിത കേരളം എന്നതാണ് പദ്ധതി കൊണ്ട് ഉദ്ദേശിക്കുന്നത്.
പ്രവേശനോത്സവത്തോട് അനുബന്ധിച്ച് സംസ്ഥാനത്തെ സ്‌കൂളുകളിൽ ഉരഗ പരിശോധനയും സർപ്പ ആപ്പ് വഴി സാധ്യമാക്കി. സ്‌കൂൾ അധികൃതരുടെ ആവശ്യമനുസരിച്ച് സർപ്പ വോളന്റിയർമാർ സജ്ജരാകും. സഹായങ്ങൾക്കും അന്വേഷണങ്ങൾക്കും വനംവകുപ്പിന്റെ ടോൾ ഫ്രീ നമ്പരിലും 1800 425 4733 വിളിക്കാം.
കേരളത്തിലെ പാമ്പുകളിലേറെയും മനുഷ്യജീവന് ആപത്തുണ്ടാക്കുന്നവയല്ല എങ്കിലും ഏതാണ്ട് പത്തോളം ഇനം പാമ്പുകൾ അപകടകരമായ വിഷമുള്ളവയാണ്. കേരളത്തിൽ 120-ലധികവും ഇന്ത്യയിൽ 340-ലധികവും വ്യത്യസ്ത പാമ്പു വർഗ്ഗങ്ങൾ ഉണ്ടെന്നാണ് കണക്കാക്കുന്നത്. ഇവയെല്ലാം തന്നെ 1972 ലെ വന്യജീവി സംരക്ഷണ നിയമം പ്രകാരം സംരക്ഷിക്കപ്പെട്ടിരിക്കുന്നു. പരിശീലനം സിദ്ധിച്ച അംഗീകൃത സ്‌നേക്ക് റെസ്‌ക്യുവർമാരുടെ സഹായത്തോടെ മനുഷ്യവാസമേഖലയിൽ നിന്നും പാമ്പുകളെ ശാസ്ത്രീയമായ പിടികൂടി അതിന്റെ ആവാസവ്യവസ്ഥയിൽ വിടുന്നതിനുള്ള മാർഗനിർദ്ദേശങ്ങൾ 2020 ഓഗസ്റ്റിൽ നടപ്പാക്കിയതോടെ SARPA ടീമിന്റെ പ്രവർത്തനം ആരംഭിച്ചു. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ പാമ്പുകടിമൂലമുള്ള മരണം കുറയ്ക്കുന്നതിലും മനുഷ്യ-പാമ്പ് സമ്പർക്കങ്ങൾ നിയന്ത്രിക്കുന്നതിൽ SARPA വളരെ വലിയ പങ്കാണ് വഹിച്ചിട്ടുള്ളതാണ്.
അശാസ്ത്രീയമായി പാമ്പിനെ പിടിക്കുന്നതിലൂടെ അപകടങ്ങൾ വർധിച്ചതിനെത്തുടർന്നാണ് വനംവകുപ്പ് സർപ്പ ആപ് വികസിപ്പിച്ചത്. കേരളത്തിലെ പാമ്പുകളെക്കുറിച്ചുള്ള പൊതുവിവരങ്ങൾ, ചികിത്സ ആന്റിവെനം ലഭ്യമായ ആശുപത്രികൾ, ഫോൺ നമ്പർ തുടങ്ങിയ വിവരങ്ങളും ആപ്പിലുണ്ട്. പാമ്പുകളെ പിടികൂടാൻ ലൈസൻസുള്ള 3072 ത്തോളം വോളന്റിയർമാർ സർപ്പയ്ക്കു കീഴിലുണ്ട്. ഇതിൽ 930 വോളന്റിയർമാർ പാമ്പു പിടിത്തത്തിന് സുസജ്ജമാണ്. സർപ്പ ആപ്പിനുകീഴിൽ എല്ലാ ജില്ലകളിലും നോഡൽ ഓഫീസർമാരുമുണ്ട്. ഇതു വരെ പിടികൂടിയത് 57,525 പാമ്പുകളെയാണ് പിടി കൂടി ആവാസ വ്യവസ്ഥയിലേക്ക് വിട്ടത്. ഇതിൽ 22,648 മൂർഖൻ, 13,975 മലമ്പാമ്പ്, 2964 അണലി, 486 രാജവെമ്പാല, 619 ശംഖുവരയൻ, 8437 ചേര എന്നിവയുൾപ്പെടുന്നു.
വനം വകുപ്പ് നൽകുന്ന പരിശീലനം പൂർത്തിയാക്കുന്നവർക്ക് മാത്രമേ പാമ്പുകളെ പിടിക്കുന്നതിനുള്ള അംഗീകാരം നൽകുകയുള്ളൂ. ക്രിമിനൽ പശ്ചാത്തലം ഇല്ല എന്ന് തെളിയിക്കുന്നതിന് പോലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, വനം വകുപ്പിലെ റെയിഞ്ചോഫീസർ നൽകുന്ന സർട്ടിഫിക്കറ്റ് എന്നിവയും വേണം. സുരക്ഷിതമല്ലാത്ത രീതിയിൽ പാമ്പിനെ പിടിക്കുകയോ കുറ്റകൃത്യങ്ങളിൽ ഏർപ്പെടുകയോ ചെയ്യുന്നവരുടെ സർട്ടിഫിക്കേഷൻ റദ്ദാക്കും. പാമ്പുകളെക്കുറിച്ചുള്ള ബോധവൽക്കരണത്തിനും രക്ഷാ പ്രവർത്തനത്തിനും സർപ്പയുടെ പ്രവർത്തകർ സദാസമയവും പ്രവർത്തന സന്നദ്ധരായുണ്ടാകും.
കരുത്തോടെ കേരളം- 47