വിറ്റുവരവ് 18 ലക്ഷത്തിലധികം അടുത്ത വര്‍ഷവും വിപുലമായി തുടരും

ജില്ലയില്‍ ഇത്തവണ കുടുംബശ്രീയുെ ഓണസദ്യക്ക് വലിയ സ്വീകാര്യത. ആഗസ്റ്റ് അവസാനവാരം മുതല്‍ തിരുവോണദിനം വരെ 10,000ത്തില്‍ അധികം ഓര്‍ഡറുകളിലായി വിവിധ കുടുംബശ്രി യൂണിറ്റുകള്‍ക്കുണ്ടായ വിറ്റുവരവ് 18 ലക്ഷത്തിലധികം. വീടുകള്‍, ഓഫീസുകള്‍, സ്‌കൂളുകള്‍, കോളേജുകള്‍ തുടങ്ങി നിരവധി പേര്‍ ഓണസദ്യക്ക് ഓര്‍ഡര്‍ നല്‍കി. ഓര്‍ഡറനുസരിച്ച് വീട്ടുപടിക്കല്‍ ഓണസദ്യ എത്തിക്കുന്ന രീതിയിലായിരുന്നു യൂണിറ്റുകള്‍ പ്രവര്‍ത്തിച്ചിരുന്നത്. ശ്രീകൃഷണപുരത്തായിരുന്നു ഏറ്റവും കൂടുതല്‍ പേര്‍ ഓര്‍ഡര്‍ നല്‍കിയത്.
കോട്ടോപ്പാടം, കരിമ്പ, പെരുവെമ്പ്, വടവന്നൂര്‍ എന്നിവിടങ്ങളില്‍ നിന്നും നിരവധി ഓര്‍ഡറുകള്‍ ലഭിച്ചു. ജില്ലയിലെ മുഴുവന്‍ ബ്ലോക്കുകളിലായി 35 യൂണിറ്റുകളാണ് ഓണസദ്യ വിതരണത്തിനായി പ്രവര്‍ത്തിച്ചത്. ഇത്തവണ കുടുംബശ്രി പരീക്ഷണാടിസ്ഥാനത്തിലാണ് ഓണസദ്യ പദ്ധതി ആരംഭിച്ചത്. ജനങ്ങള്‍ ഏറ്റെടുത്തതിനാല്‍ അടുത്ത വര്‍ഷവും വിപുലമായി നടത്താന്‍ തീരുമാനിച്ചതായി ജില്ലാമിഷന്‍ കോര്‍ഡിനേറ്റര്‍ അറിയിച്ചു.