കൂടുതൽ വരുമാനം ലഭിക്കുന്ന കൃഷിരീതികളിലേക്ക് മാറണം: മന്ത്രി വി.എൻ. വാസവൻ

കാർഷിക വികസന- കർഷക ക്ഷേമ വകുപ്പും കോട്ടയം ജില്ലാ പഞ്ചായത്തും സംയുക്തമായി സംഘടിപ്പിച്ച കോഴാ ഫാം ഫെസ്റ്റ്-‘ഹരിതാരവം 2കെ25’ കുറവിലങ്ങാട് കോഴായിലെ ഉഴവൂർ ബ്‌ളോക്ക് പഞ്ചായത്ത് അങ്കണത്തിൽ സഹകരണം-ദേവസ്വം-തുറമുഖം വകുപ്പ് മന്ത്രി വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്തു. കൂടുതൽ വരുമാനം ലഭിക്കുന്ന കൃഷിരീതികളിലേക്ക് കർഷകർ മാറണമെന്നും കാലത്തിനനുസരിച്ചുള്ള വൈവിധ്യവത്കരണത്തിന് കൃഷി വകുപ്പ് ഉദ്യോസ്ഥർ പിന്തുണ നൽകണമെന്നും മന്ത്രി പറഞ്ഞു.

കാർഷിക മേഖലയുടെ ഉന്നമനം ലക്ഷ്യമിട്ട് സംസ്ഥാന സർക്കാർ സ്വീകരിച്ച നടപടികളിലൂടെ ആഭ്യന്തര ഉൽപാദനം 5.5 ലക്ഷം ടണ്ണിൽ നിന്ന് 17.5 ലക്ഷം ടണ്ണായി ഉയർന്നു. പ്രവാസികളുടെ ഒഴിഞ്ഞു കിടക്കുന്ന ഭൂമിയിൽ കൃഷിയിറക്കി സഹകരണ വകുപ്പ് ആരംഭിച്ച പദ്ധതി വൻ വിജയമാണ്. പദ്ധതി നടപ്പാക്കിയ പത്തനംതിട്ടയിൽ ആദ്യ വർഷത്തിൽ തന്നെ 3.5 കോടി രൂപ ലാഭമുണ്ടാക്കാനായെന്നും മന്ത്രി പറഞ്ഞു.

അഡ്വ. മോൻസ് ജോസഫ് എം.എൽ.എ. അധ്യക്ഷത വഹിച്ചു. അഡ്വ. കെ. ഫ്രാൻസിസ് ജോർജ് എം.പി. മുഖ്യപ്രഭാഷണം നടത്തി.

കാർഷിക പ്രദർശനങ്ങളുടെ ഉദ്ഘാടനം രാവിലെ 10ന് ജില്ലാ കൃഷിത്തോട്ടത്തിൽ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ നിർവഹിച്ചു. കൃഷി സാങ്കേതിക പരിശീലന പ്രാദേശിക കേന്ദ്രത്തിൽവെച്ച് ‘നെൽകൃഷി വിള വർധനവ് നൂതന സാങ്കേതിക വിദ്യകളിലൂടെ’ എന്ന വിഷയത്തിൽ സെമിനാർ നടന്നു.

കപ്പ പൊളിക്കൽ, കാർഷിക പ്രശ്‌നോത്തരി, പാചകം എന്നീയിനങ്ങളിൽ മത്സരങ്ങളും രുചിക്കൂട്ട് സംഗമവും നടന്നു. കുറവിലങ്ങാട് പള്ളിക്കവലയിൽനിന്ന് ആരംഭിച്ച ഘോഷയാത്ര ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് ഹേമലത പ്രേംസാഗർ ഫ്ളാഗ് ഓഫ് ചെയ്തു.

കോഴായിലെ ജില്ലാ കൃഷിത്തോട്ടം, സംസ്ഥാന വിത്ത് ഉത്പാദന കേന്ദ്രം, പ്രാദേശിക കാർഷിക പരിശീലന കേന്ദ്രം, ഉഴവൂർ ബ്ലോക്ക് പഞ്ചായത്ത് ഓപ്പൺ ഓഡിറ്റോറിയം എന്നിവിടങ്ങളിലായാണ് പരിപാടി. മേള 30 ന് സമാപിക്കും.