കേരള വനസംരക്ഷണ നിയമത്തിൽ ഭേദഗതി വരുന്നത്തോടെ അനാവശ്യ തടസ്സങ്ങളും നിബന്ധനകളും നീങ്ങുമെന്ന് വനം-വന്യജീവി സംരക്ഷണ വകുപ്പ് മന്ത്രി എ കെ ശശീന്ദ്രൻ. പ്രവൃത്തി പൂർത്തീകരിച്ച ചിപ്പിലിത്തോട്-മേലെ മരുതിലാവ് സോളാർ ഫെൻസിങ്ങിന്റെ ഉദ്ഘാടനവും എംഎൽഎയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് നിർമിക്കുന്ന 11 കിലോമീറ്റർ ഹാങ്ങിങ് ഫെൻസിങ്ങിന്റെ പ്രവൃത്തി ഉദ്ഘാടനവും നിർവഹിക്കുകയായിരുന്നു മന്ത്രി.
വനം വകുപ്പിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന മനുഷ്യ-വന്യജീവി സംഘർഷ ലഘൂകരണ തീവ്രയജ്ഞ പരിപാടിയുടെ ഭാഗമായി പൂർത്തീകരിച്ച സോളാർ ഫെൻസിങ് പ്രവർത്തന ക്ഷമമായതോടെ ഈ ഭാഗത്തെ ജനങ്ങൾക്ക് വന്യമൃഗ ശല്യത്തിൽനിന്ന് മോചനം നേടാൻ സാധിക്കുമെന്നും മന്ത്രി പറഞ്ഞു.
ചടങ്ങിൽ ലിന്റോ ജോസഫ് എംഎൽഎ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റുമാരായ അലക്സ് തോമസ് ചെമ്പകശ്ശേരി, നജ്മുന്നിസ ശരീഫ്, ജില്ല പഞ്ചായത്ത് മെമ്പർ അംബിക മംഗലത്ത്, കൊടുവള്ളി ബ്ലോക്ക് പഞ്ചായത്ത് അംഗം സുഹറ ഷാഫി, വാർഡ് മെമ്പർമാരായ അജിത മനോജ്, റോസ്ലി മാത്യു, ചിപ്പിലിത്തോട് സെന്റ് മേരീസ് ചർച്ച് വികാരി ജോണി ആൻ്റണി അയനിക്കൻ, ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർ യു ആഷിഖ് അലി, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. ഊരാളുങ്കൽ സൊസൈറ്റി പ്രതിനിധി കെ ജയകൃഷ്ണൻ പദ്ധതി വിശദീകരിച്ചു.
