സംസ്ഥാന സർക്കാരിന്റെ ഓൺലൈൻ ടാക്സി പ്ലാറ്റ്ഫോമായ ‘കേരള സവാരി’യിൽ ഡ്രൈവർമാർ സവാരി ഓടി നേടിയത് 27.58 കോടി രൂപയുടെ വരുമാനം. ഇതുവരെ 11,36,000 യാത്രകൾ വിജയകരമായി പൂർത്തിയാക്കി. സർക്കാർ അംഗീകൃത ഓട്ടോ, ടാക്സി നിരക്കുകളിൽ, അധിക ചാർജുകളോ, സർജ് പ്രൈസിംഗോ ഇല്ലാതെയാണ് കേരള സവാരി പ്ലാറ്റ്ഫോം പ്രവർത്തിക്കുന്നത്. യാതൊരുവിധ കമ്മീഷനും ഈടാക്കാത്തതിനാൽ സവാരിയിൽ നിന്നും ലഭിക്കുന്ന വരുമാനം പൂർണ്ണമായും ഡ്രൈവർമാർക്ക് ലഭിക്കും.
2025 നവംബറിൽ തൊഴിൽ വകുപ്പിന് കീഴിൽ ആരംഭിച്ച പദ്ധതിയിൽ മൊത്തം 25,000-ത്തിലധികം ഡ്രൈവർമാർ കേരള സവാരിയിൽ ഓൺബോർഡ് ചെയ്തിട്ടുണ്ട്. നിലവിൽ തിരുവനന്തപുരം, എറണാകുളം, തൃശൂർ ജില്ലകളിലായി 5000-ത്തിലധികം സജീവ ടാക്സി ഡ്രൈവർമാരുണ്ട്. ഇതിൽ പത്തിലധികം ഡ്രൈവർമാർ വനിതകളാണ്.
സുതാര്യവും ന്യായവുമായ നിരക്കുകൾ ഉറപ്പാക്കുന്നതിലൂടെ കേരള സവാരി ജനപ്രിയമായി മാറുകയാണ്. അതോടൊപ്പം യാത്രക്കാർക്ക് സുരക്ഷിതമായ സേവനവും ഉറപ്പുവരുത്തുന്നു. കേരള സവാരി വെബ്പോർട്ടലിലും മൊബൈൽ ആപ്പിലും 4.29 ലക്ഷം ഉപയോക്താക്കൾ രജിസറ്റർ ചെയ്തിട്ടുണ്ട്.
അടുത്തഘട്ടമായി പോലീസുമായി സഹകരിച്ച് ഡ്രൈവർമാർക്ക് വിശദമായ പരിശീലനം നൽകാനുള്ള നടപടികളിലേക്ക് കടക്കുകയാണ് കേരള സവാരി. അതോടൊപ്പം കേരളാ പോലീസിന്റെ പോൽ ആപ്പുമായി കേരള സവാരി ആപ്പ് ബന്ധിപ്പിക്കാനും പദ്ധതിയുണ്ട്. ഇത് പദ്ധതിയുടെ സുരക്ഷിതമായ പ്രവർത്തനം ഉറപ്പുവരുത്തും. തുടർന്ന് സംസ്ഥാനത്തുടനീളം കേരള സവാരി പദ്ധതി വ്യാപിപിക്കാനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും സർക്കാർ ലക്ഷ്യമിടുന്നു.
