സംസ്ഥാനത്തെ വിവിധ ലൈബ്രറികളിൽ പ്രവർത്തിക്കുന്ന ലൈബ്രേറിയൻമാർക്കുള്ള അലവൻസ് ഇത്തവണത്തെ ബജറ്റിലൂടെ 1000 രൂപ വർധിപ്പിച്ചുവെന്ന് ധനകാര്യവകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ. മുട്ടറയിൽ ഹരിജൻ വായനശാലയുടെ പുതിയ കെട്ടിടം, ഓഡിറ്റോറിയം, മുട്ടറ ജംഗ്ഷനിൽ ഹൈമാസ്റ്റ് ലൈറ്റ് എന്നിവയുടെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.
വായനശാലകൾ പൊതുജനങ്ങൾക്ക് ഒത്തുചേരാനുള്ള ഇടമാകണം. യുവതയുടെ ഡിജിറ്റൽ അഡിക്ഷൻ കുറയ്ക്കാനും അവരെ സമൂഹത്തിന്റെ ഭാഗമാക്കാനും വായനശാലകൾക്ക് കഴിയണം. സംസ്ഥാനത്തെ അംഗീകൃത യൂത്ത് ക്ലബ്ബുകൾക്ക് കായിക ഉപകരണങ്ങൾ വാങ്ങാൻ 10000 രൂപ നൽകും. സ്ത്രീ സുരക്ഷാ പദ്ധതിയിലൂടെ പെൻഷൻ ഉറപ്പാക്കി. സർക്കാർ ജീവനക്കാർ- പെൻഷൻകാർ എന്നിവർക്ക് ക്ഷാമബത്ത വർധിപ്പിച്ചുവെന്നും മന്ത്രി കൂട്ടിച്ചേർത്തു. ചടങ്ങിൽ വയലനിസ്റ്റ് മുട്ടറ ബി എൽ രവീന്ദ്രനെ ആദരിച്ചു.
വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രേഖ, മുട്ടറ ഹരിജൻ വായനശാലയുടെ പ്രസിഡന്റ് സി രാജു എന്നിവർ അധ്യക്ഷരായി. ജില്ലാ പഞ്ചായത്ത് അംഗം കെ എസ് ഷിബു കുമാർ, വെട്ടിക്കവല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബിന്ദു ലക്ഷ്മി, വെളിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ് രേഖ, കൊട്ടാരക്കര ബ്ലോക്ക് പഞ്ചായത്ത് മെമ്പർ എൽ ശൈലജ, വെളിയം ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിഷ്ണു രവീന്ദ്രൻ, ജി പത്മകുമാരി അമ്മ, കെ സുന്ദരൻ, ലൈബ്രറി സെക്രട്ടറി സി ആർ അനിൽകുമാർ, വൈലോപ്പിള്ളി സംസ്കൃതി ഭവൻ വൈസ് ചെയർമാൻ ജി എസ് പ്രദീപ്, താലൂക്ക് ലൈബ്രറി കൗൺസിൽ അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
