വര്‍ഷങ്ങള്‍ക്ക് മുമ്പ് പരിമിതികളും പരാതികളും മാത്രമായി ഒതുങ്ങിപ്പോയിരുന്ന കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി ഇന്ന് സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ്. മികച്ച നിലവാരം ഉറപ്പുവരുത്തുന്ന ആരോഗ്യസംരംക്ഷണവും സുരക്ഷിതത്വമാര്‍ന്ന സേവനവും രോഗീ സൗഹൃദമാര്‍ന്ന അന്തരീക്ഷവും മറ്റു സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രികളോട് കിടപിടിക്കുന്ന അടിസ്ഥാന സൗകര്യങ്ങളുമെല്ലാമായി സംസ്ഥാനത്തിന് തന്നെ മാതൃകയാവുകയാണ് ഈ സര്‍ക്കാര്‍ ആതുരാലയം. ഗ്രാമീണ ആരോഗ്യമിഷന്‍ സംസ്ഥാനത്തെ മികച്ച ആശുപത്രികള്‍ക്ക് നല്‍കി വരുന്ന കായകല്‍പ്പ പുരസ്‌കാരം,ആരോഗ്യകേരളം അവാര്‍ഡ് ഉള്‍പ്പെടെ കഴിഞ്ഞ ഏഴു വര്‍ഷത്തിനിടെ ജില്ലാ ആശുപത്രിയെ തേടിയെത്തിയത് നിരവധി അംഗീകാരങ്ങളാണ്.
സംസ്ഥാനത്തെ 50 ജില്ലാ ജനറല്‍ ആശുപത്രികളോട് മത്സരിച്ചാണ് കായകല്‍പ്പ പുരസ്‌കാരം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് ലഭിക്കുന്നത്. കൂടാതെ മലബാര്‍ മേഖലയില്‍ ഈ പുരസ്‌കാരം ലഭിക്കുന്ന ആദ്യത്തെ ആശുപത്രിയെന്ന പ്രത്യേകതയുമുണ്ട്. 50 ലക്ഷം രൂപയാണ് കായകല്‍പ്പ അവാര്‍ഡ് തുക. കൂടാതെ കഴിഞ്ഞ ഡെങ്കിപ്പനി നിയന്ത്രണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ പ്രത്യേക അഭിനന്ദനവും ജില്ലാശുപത്രിയെ തേടിയെത്തിയിരുന്നു.
2005ലാണ് ഓടുപാകിയ പുതിയകോട്ടയിലെ പഴയ ആശുപത്രി കെട്ടിടത്തില്‍ നിന്ന് തോയമ്മലിലെ പുതിയ കെട്ടിടത്തിലേക്ക് പ്രവര്‍ത്തനമാരംഭിക്കുന്നത്. ആദ്യഘട്ടങ്ങളില്‍ നിരവധി പ്രതിസന്ധി ഘട്ടങ്ങളെ തരണം ചെയ്യേണ്ടി വന്നെങ്കിലും സമീപ വര്‍ഷങ്ങളില്‍ വന്‍ പുരോഗതിയാണ് ആശുപത്രിയില്‍ ഉണ്ടായികൊണ്ടിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം മാത്രം ചികിത്സതേടിയെത്തിയത് മൂന്നരലക്ഷത്തിലധികം പേരാണ്. 16,000ത്തിലധികം രോഗികളെ കിടത്തി ചികിത്സിക്കുകയും ചെയ്തു. 2500 ലേറെ ശസ്ത്രക്രിയകള്‍ നടക്കുന്ന ജില്ലാ ആശുപത്രിയിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ ഇ എന്‍ ടി, അസ്ഥിരോഗ, നേത്രരോഗ ശസ്ത്രക്രിയകള്‍ നടക്കുന്നത്. കൂടാതെ സംസ്ഥാനത്തെ ഏറ്റവും കുറഞ്ഞ സിസേറിയന്‍ നിരക്കുള്ള ആശുപത്രിയില്‍ ഒന്നാണിത്.
വിശാലമായ കാഷ്വാലിറ്റി കം ട്രോമാകെയര്‍, 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന ബ്ലെഡ് സെപ്പറേഷന്‍ യൂണിറ്റോടു കൂടിയ ബ്ലഡ് ബാങ്ക്, ഡയാലിസിസ് യൂണിറ്റ്, നാഷണല്‍ അക്രഡിറ്റേഷനുള്ള 24 മണിക്കൂറും പ്രവര്‍ത്തനസജ്ജമായ ലാബ്, കീമോ തെറാപ്പി കാന്‍സര്‍ വാര്‍ഡ,് സി ടി സ്‌കാന്‍, മാമോഗ്രാം കൂടാതെ ചുരുങ്ങിയ ചെലവില്‍ പരിശോധനകള്‍ നടത്താവുന്ന എ സി ആര്‍ ലാബുകള്‍ തുടങ്ങിയവയെല്ലാം ഇന്ന് ജില്ലാ ആശുപത്രിയില്‍ ലഭ്യമാണ്.
ആര്‍ദ്രം ബ്ലോക്കിന്റെ പണി പൂര്‍ത്തിയാകുന്നതോടെ സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗം ഒപി ആരംഭിക്കാനാണ് പദ്ധതി. കൂടാതെ ഹൃദ്യോഗികള്‍ക്കുള്ള കാത്ത് ലാബ്, ഡി അഡിക്ഷന്‍ വാര്‍ഡ്, അള്‍ട്രാ സൗണ്ട് സ്‌കാനിങ് എന്നിവയും ഉടന്‍ ആരംഭിക്കും. മലിനജല സംസ്‌കരണ യൂണിറ്റിന്റെ പ്രവര്‍ത്തനവും തുടങ്ങാന്‍ പദ്ധതിയുണ്ട്. നിലവില്‍ സൗരോര്‍ജ്ജ പദ്ധതി ജില്ലാശുപത്രിയില്‍ ആരംഭിച്ചു കഴിഞ്ഞു.
ജില്ലാശുപത്രിയിലെ കുട്ടികള്‍ക്കായുള്ള വാര്‍ഡും ഏറെ പ്രത്യേകതള്‍ നിറഞ്ഞതാണ്. വര്‍ണാഭമായാണ് വാര്‍ഡുകള്‍ ഒരുക്കിയിരിക്കുന്നത്. കൂടാതെ ശാരീരിക വൈകല്യമുള്ള കുട്ടികള്‍ക്ക് മാനസിക ഉല്ലാസം പകരുന്ന കളിയുപകരണങ്ങളും പ്രത്യേക മുറികളുമെല്ലാ ഒരുക്കിയിട്ടുണ്ട്. കൂടാതെ ആഴ്ചയില്‍ നാലു ദിവസം പ്രവര്‍ത്തിക്കുന്ന സഞ്ചരിക്കുന്ന നേത്രരോഗ വിഭാഗം, മികച്ച ദന്തല്‍ യൂണിറ്റ് എന്നിവയെല്ലാം ജില്ലാ ആശുപത്രിയില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പി കരുണാകരന്‍ എം പിയുടെയും സ്ഥലം എം എല്‍ എ കൂടിയായ റവന്യൂമന്ത്രി ചന്ദ്രശേഖരന്റെയും വികസന ഫണ്ടില്‍ നിന്നുള്ള നിരവധി പദ്ധതികളുമാണ് ജില്ലാ ആശുപത്രിയുടെ വികസനത്തില്‍ മുഖ്യ പങ്കുവഹിച്ചത്. കൂടാതെ ജില്ലാ പഞ്ചായത്തിന്റെ പിന്തുണയും ആശുപത്രിയുടെ പ്രവര്‍ത്തനം മികവുറ്റതാക്കുന്നു.ആശുപത്രി സൂപ്രണ്ട് ഡോക്ടര്‍ സ്റ്റാന്‍ലി,ആര്‍ എം ഒ ഡോ.റിജിത്ത് കൃഷ്ണന്‍, എന്നിവരുടെ പ്രവര്‍ത്തനമികവും ആശുപത്രിയുടെ വികസനത്തില്‍ മുഖ്യപങ്കുവഹിക്കുന്നുണ്ട്.