നെടുമ്പാശ്ശേരി: “ഒന്നും കിട്ടില്ലെന്നാണ് കരുതിയത്. ഇനിയുള്ള ജീവിതം വാടക വീട്ടിൽ തീരുമെന്ന് വിചാരിച്ചു. പക്ഷേ ; ഇപ്പോൾ ശരിയായി; എല്ലാം ശരിയായി. പുതിയ വീടിന്റെ മുറ്റത്ത് നിന്ന് നിറചിരിയിൽ കാര്യങ്ങൾ പറയുമ്പോൾ സുധിക്ക് ആശങ്കകളില്ല. മനസു നിറയെ സന്തോഷം മാത്രം.

വീടിന്റെ അടിത്തറ പ്രളയം ഇളക്കി മാറ്റിയപ്പോൾ ഏതൊരു വീട്ടമ്മയെയും അലട്ടിയ ഭീതി തന്നെയായിരുന്നു കന്നുകര പഞ്ചായത്തിലെ നെറ്റിക്കാട്ടിൽ വീട്ടിൽ സുധിയ്ക്കും. നിലവിലെ സാമ്പത്തിക സ്ഥിതി പുതിയ വീടിനെക്കുറിച്ച് സ്വപ്നം കാണാൻ പോലും സാധിക്കുന്നതല്ല. വിദ്യാർത്ഥികളായ മക്കളേയും കൂട്ടി എന്ത് ചെയ്യണമെന്നറിയാതെ പകച്ചു നിന്ന നാളുകൾ.
വീടിന്റെ മുൻവശത്തുകൂടെയാണ് ചാലക്കുടിപ്പുഴയിൽ നിന്നും അങ്കമാലി- മാഞ്ഞാലി തോട്ടിലേക്കുള്ള ചെറിയ കൈവഴി ഒഴുകുന്നത്. വർഷകാലത്ത് വെള്ളത്തിന്റെ നിരപ്പ് കൂടുമെന്നതല്ലാതെ ഇതുവരെ തോട് ഭീഷണി ഉയർത്തിയിട്ടില്ല. പക്ഷേ എല്ലാ മുൻ വിധികളെയും തകിടം മറിച്ചാണ് വെള്ളം ഉയർന്നുപൊങ്ങി കഴിഞ്ഞ കാലവർഷം കിടപ്പാടവും കൊണ്ട് പോയത്. വീടിന്റെ ഒരു ഭാഗം മുഴുവനായും ഒലിച്ചുപോയി. അടുക്കള ഇടിഞ്ഞു വീണു. അവിടെ താമസിക്കാൻ മാത്രമല്ല വീടിന്റെ ഉള്ളിൽ കയറാൻ പോലും ധൈര്യമില്ലായിരുന്നു. ഭർത്താവ് ശിവദാസിനും എന്തു ചെയ്യണമെന്ന് നിശ്ചയിക്കാനാകാത്ത അവസ്ഥ. തൽകാലത്തേക്ക് കൂട്ടുകാരന്റെ വീട്ടിൽ വാടകയ്ക്ക് മാറി.
പലരും വീട്ടിൽ വന്ന് ഫോട്ടോയെടുത്തു പോയി. പതുക്കെ വല്ലതും കിട്ടുമെന്ന ധാരണ മാത്രമായിരുന്നു മനസിൽ. ഇതിനിടെ ആശ്വാസമായി സർക്കാരിന്റെ 10,000 രൂപ ധനസഹായം വന്നു. അവശ്യ സാധനങ്ങളടങ്ങിയ കിറ്റും കിട്ടി. അപ്പോഴും വീടിന്റെ കാര്യം ആശങ്കയിലായിരുന്നു. ഒരു ദിവസം ദൈവദൂതനെപ്പോലെയാണ് കുന്നുകര പഞ്ചായത്തിലെ വി .ഇ.ഒ വിമൽ രാജ് തകർന്ന വീട് നോക്കാനെത്തിയത്. പിന്നീട് പെട്ടെന്നൊയിരുന്നു കാര്യങ്ങൾ നീങ്ങിയത്. പ്രളയം കഴിഞ്ഞ് 2 മാസം കഴിഞ്ഞപ്പോൾ വീടിന്റെ തറക്കല്ലിട്ടു. . തറ കെട്ടി.ആദ്യ ഗഡുവായ 95100 രൂപ ലഭിച്ചു. സൗജന്യമായി ആയിരം കട്ട കിട്ടി. പിന്നീട് വീട് പണികൾ അതിവേഗത്തിൽ പുരോഗമിച്ചു. മേൽക്കൂരയുടെ കോൺക്രീറ്റും കഴിഞ്ഞു; ഭിത്തികളുടെ തേപ്പും കഴിഞ്ഞു. മോടി കൂട്ടുന്നതിനുള്ള അവസാന മിനുക്കുപണികൾ മാത്രമാണ് ഇനി ബാക്കിയുള്ളത്. സർക്കാർ നൽകിയ നാലു ലക്ഷം രൂപ ധനസഹായം വളരെ വലുതാണെന്ന് കാർപെന്ററായ ശിവദാസൻ പറയുന്നു. അല്ലെങ്കിൽ വീടെന്നത് സ്വപ്നമായി അവശേഷിച്ചേനെ. ആദ്യ വീട് ഓടിട്ട തായിരുന്നു. അതിനേക്കാൾ അടച്ചുറപ്പുള്ളതും ടെറസിട്ട വീടുമാണ് പുതിയത്. പുതിയ വീടാണ് നല്ലതെന്ന് അഞ്ചിൽ പഠിക്കുന്ന മകൾ ദേവികയും രണ്ടിൽ പഠിക്കുന്ന മകൻ വൈശാഖും പറയുന്നു. എത്രയും പെട്ടെന്ന് പുതിയ വീട്ടിലേക്ക് താമസം മാറ്റാനുള്ള തിരക്കിലാണിവർ.