കാക്കനാട്: ജില്ലയിലെ വിവിധ പഞ്ചായത്തുകളില്‍ തീര്‍പ്പ് കല്‍പിക്കാതിരുന്ന പരാതികളില്‍ പരിഹാരം കാണുന്നതിനായി ജില്ലാതല അദാലത്ത് സംഘടിപ്പിച്ചു. വിവിധ വിഭാഗത്തിലുള്ള പരാതികള്‍ക്ക് പരിഹാരം കാണുന്നതിനായി ബന്ധപ്പെട്ട മേഖലയില്‍ വൈദഗ്ദ്ധ്യമുള്ള ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടുന്ന വിവിധ സംഘങ്ങളാണ് പരാതികള്‍ പരിഹരിച്ചത്.

സി.ആര്‍.ഇസഡ്, നിലം, തണ്ണീര്‍ത്തടം, കേരള പഞ്ചായത്തീരാജ് കെട്ടിടനിര്‍മ്മാണ ചട്ടം എന്നിവയുടമായി ബന്ധപ്പെട്ട പരാതികള്‍ പരിഗണിച്ചത് ബന്ധപ്പെട്ട മേഖലയിലെ വിദഗ്ദ്ധര്‍ ഉള്‍പ്പെടുന്ന സംഘമാണ്.
കെട്ടിക്കിടക്കുന്ന പരാതികള്‍ പരിഹരിക്കുക എന്ന ലക്ഷ്യത്തോടെ ആരംഭിച്ച അദാലത്തിന്റെ ആദ്യഘട്ടത്തില്‍ 1800 അപേക്ഷകള്‍ ലഭിച്ചിരുന്നു.

ജില്ലയില്‍ ആറ് കേന്ദ്രങ്ങളില്‍ മിനി അദാലത്തുകള്‍ നടത്തിയിരുന്നു. ഇതുവരെ അദാലത്തില്‍ ലഭിച്ച ആകെ പരാതികളുടെ എണ്ണം 2000ത്തിന് മുകളിലാണ്.
ജില്ലാതലത്തില്‍ പരിഗണിക്കേണ്ട 178 പരാതികളാണ് കളക്ട്രേറ്റില്‍ നടന്ന അദാലത്തില്‍ പരിഗണിച്ചത്. ഇതില്‍ പകുതിയിലധികം പരാതികളിലും പരാതിക്കാരുടെ സാന്നിധ്യത്തില്‍ പരിഹാരം കാണുവാന്‍ കഴിഞ്ഞു.

കൂടുതല്‍ പരാതികളും കെട്ടിട നിര്‍മ്മാണ ചട്ടങ്ങളുമായി ബന്ധപ്പെട്ടവയായിരുന്നു. വര്‍ഷങ്ങള്‍ പഴക്കമുള്ള നിരവധി പരാതികള്‍ പരിചയ സമ്പന്നരായ സെക്രട്ടറിമാരുടെയും എഞ്ചിനീയര്‍മാരുടെയും സാന്നിധ്യത്തില്‍ പരാതിക്കാരനെ ബോധ്യപ്പെടുത്തിയും പരിഹാരമാര്‍ഗ്ഗങ്ങല്‍ കണ്ടെത്തിയും പരിഹരിക്കാന്‍ സാധിച്ചു.

കളക്ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ രാവിലെ 9.30ന് ആരംഭിച്ച അദാലത്ത് വൈകീട്ട് ആറ് മണി കഴിഞ്ഞും തുടരുകയാണ്. പഞ്ചായത്ത് ഡെപ്യൂട്ടി ഡയറക്ടര്‍ ബിനു ജോണ്‍, ജില്ലാ ഡെപ്യൂട്ടി ടൗണ്‍ പ്ലാനര്‍ ജിനുമോള്‍ വര്‍ഗ്ഗീസ്, എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ ടി.എന്‍. മിനി, പ്രിന്‍സിപ്പല്‍ കൃഷി ഓഫീസര്‍ ലേഖ കാര്‍ത്തി എന്നിവര്‍ അദാലത്തിന് നേതൃത്വം നല്‍കി.