ദുരിതാശ്വാസ പ്രവര്‍ത്തനത്തിന് സന്നദ്ധരായവരുടെ സഹായം തേടി പത്തനംതിട്ട ജില്ലാ കളക്ടര്‍ പി.ബി. നൂഹ് ഫേയ്ബുക്കിലൂടെ നടത്തിയ അഭ്യര്‍ഥനയ്ക്ക് വലിയ പ്രതികരണം. ജില്ലയിലെ ദുരിതാശ്വാസ ക്യാമ്പുകളിലും അവശ്യവസ്തുക്കളുടെ കളക്ഷന്‍ സെന്ററുകളിലും പ്രവര്‍ത്തിക്കുന്നതിനായി 300 സന്നദ്ധപ്രവര്‍ത്തകരുടെ സേവനമാണ് കളക്ടര്‍ തേടിയിരുന്നത്.

എന്നാല്‍, അഭ്യര്‍ഥന നടത്തി ഒരു മണിക്കൂറിനകം 1500 ല്‍ ഏറെ പേര്‍ സന്നദ്ധ അറിയിച്ച് ഓണ്‍ലൈനായി പേര് രജിസ്റ്റര്‍ ചെയ്തു. ദുരിതാശ്വാസ ക്യാമ്പുകളിലേക്ക് ആവശ്യമായ അവശ്യസാധനങ്ങള്‍ ശേഖരിക്കുന്നതിന് തിരുവല്ല ഡയറ്റിലും പത്തനംതിട്ട പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലും തുറന്ന കളക്ഷന്‍ സെന്ററുകളുടെ പ്രവര്‍ത്തനം പുരോഗമിക്കുകയാണ്. സന്നദ്ധപ്രവര്‍ത്തകരാകുന്നതിന് മികച്ച പ്രതികരണമാണ് ലഭിച്ചതെന്ന് കളക്ടര്‍ പറഞ്ഞു.

കളക്ഷന്‍ സെന്ററുകളിലേക്ക് കൂടുതല്‍ പേര്‍ അവശ്യവസ്തുക്കളുമായി എത്തണമെന്ന് കളക്ടര്‍ അഭ്യര്‍ഥിച്ചു. 2018ലെ പ്രളയത്തിനു ശേഷം, പ്രമാടം ഇന്‍ഡോര്‍ സ്‌റ്റേഡിയത്തിലെ ഹബില്‍ മാത്രം 200 ട്രക്കുകള്‍ പത്തനംതിട്ട ജില്ലയ്ക്കുള്ള അവശ്യവസ്തുക്കളുമായി എത്തിയിരുന്നു. അതിനാല്‍, വലിയ തോതില്‍ നമുക്ക് തിരിച്ച് കൊടുക്കാനുള്ള അവസരമാണിത്. ജനങ്ങളുടെ ഭാഗത്തുനിന്നും അത്തരത്തിലൊരു സഹകരണം പ്രതീക്ഷിക്കുന്നു.

റാന്നിയിലും തിരുവല്ലയിലും നിലവില്‍ വെള്ളം കുറഞ്ഞിട്ടുണ്ടെങ്കിലും ഓഗസ്റ്റ് 12,13,14 തീയതികളില്‍ യെല്ലോ അലര്‍ട്ട് വന്നിട്ടുണ്ട്. ഇതിനാല്‍, എല്ലാം സുരക്ഷിതമായി എന്നു നമുക്ക് പറയാന്‍ കഴിയില്ല. ജനങ്ങള്‍ ജാഗ്രത പുലര്‍ത്തണം. മഴയുടെ അളവ് നല്ല രീതിയില്‍ കുറഞ്ഞു. അതിനാല്‍ നദിയിലെ ജലനിരപ്പും കുറഞ്ഞിട്ടുണ്ട്.

റാന്നി മേഖലയില്‍ ജലനിരപ്പ് താഴ്ന്നിട്ടുണ്ട്. കോഴഞ്ചേരിയിലും തിരുവല്ലയിലും ജലനിരപ്പ് കുറയുന്നതിന് കുറച്ചു കൂടി സമയം എടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ദുരിതാശ്വാസ ക്യാമ്പുകള്‍ നല്ല രീതിയില്‍ നടക്കുന്നു. ജില്ലയില്‍ 80 ക്യാമ്പുകളിലായി 5444  പേര്‍ കഴിയുന്നു. ഡാമുകളിലെ ജലനിരപ്പ് സുരക്ഷിതമാണെന്നും കളക്ടര്‍ പറഞ്ഞു.