പത്തനംതിട്ട: മൈലപ്ര പഞ്ചായത്ത് പടി-മേക്കൊഴൂര്‍-ഇടക്കര റോഡ് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി.സുധാകരന്‍ നാടിന് സമര്‍പ്പിച്ചു. മൈലപ്ര-പഞ്ചായത്ത് പടി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച് മേക്കൊഴൂര്‍  ജംഗ്ഷനില്‍ അവസാനിക്കുന്ന ഈ റോഡിന്റെ പൂര്‍ത്തീകരണത്തോടുകൂടി ഇടക്കര-മേക്കൊഴൂര്‍ ഗ്രാമീണ മേഖലയിലെ ഗതാഗത സൗകര്യങ്ങള്‍ പതിന്മടങ്ങ് വര്‍ധിക്കുകയും പ്രധാനപ്പെട്ട നഗര കേന്ദ്രങ്ങളില്‍ വളരെ വേഗം  എത്തിച്ചേരാന്‍ സാധിക്കുകയുംചെയ്യുമെന്ന് മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.
മൈലപ്ര പഞ്ചായത്ത് പടി-മേക്കൊഴൂര്‍-ഇടക്കര റോഡ് ഓണ്‍ലൈനിലൂടെയാണ് മന്ത്രി ഉദ്ഘാടനം നിര്‍വഹിച്ചത്. കോന്നി നിയോജകമണ്ഡലത്തില്‍ ഉള്‍പ്പെട്ട 2.5 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള മൈലപ്ര-പഞ്ചായത്ത് പടി -മേക്കൊഴൂര്‍-ഇടക്കര റോഡാണു നാടിനു സമര്‍പ്പിച്ചത്. സംസ്ഥാന പാതയായ പുനലൂര്‍- മൂവാറ്റുപുഴ റോഡിനേയും പത്തനംതിട്ട ജില്ലയിലെ ആദ്യ കിഫ്ബി പദ്ധതിയായ മണ്ണാറക്കുളഞ്ഞി-കോഴഞ്ചേരി റോഡിനേയും ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിത്. കുമ്പഴ-മൈലപ്ര  പ്രദേശവാസികള്‍ക്ക് പത്തനംതിട്ട ടൗണില്‍ പ്രവേശിക്കാതെ   കോഴഞ്ചേരി ഭാഗത്തേക്ക് എത്തിച്ചേരുതിന് ഈ റോഡ് സഹായകമാകും.
മൈലപ്ര- പഞ്ചായത്ത് പടി ജംഗ്ഷനില്‍ നിന്നും ആരംഭിച്ച്  മേക്കൊഴൂര്‍ അവസാനിക്കുന്ന റോഡിന് ശബരിമല ഫെസ്റ്റിവല്‍ 2019-20 ല്‍   ഉള്‍പ്പെടുത്തി 2.5 കോടി രൂപയ്ക്കുള്ള ഭരണാനുമതിയും തുടര്‍ന്ന്   സാങ്കേതിക അനുമതിയും ലഭിച്ചു. പദ്ധതിയില്‍ നിലവിലുണ്ടായിരുന്ന 5.5 മീറ്റര്‍   വീതിയിലുള്ള റോഡ് ഉന്നതനിലവാരത്തിലുള്ള ബി.എം. ആന്‍ഡ് ബിസി ടാറിംഗും 440 മീറ്റര്‍ നീളത്തില്‍ കോണ്‍ക്രീറ്റ് ഓടയും 1760 മീറ്റര്‍ സ്‌ക്വയര്‍ ഐറീഷ് ഡ്രെയിനും 240 മീറ്റര്‍ സ്‌ക്വയര്‍ ഇന്റര്‍ലോക്ക് പാകുകയും 76 മീറ്റര്‍ നീളത്തില്‍ സംരക്ഷണഭിത്തി നിര്‍മാണവും മറ്റ് ഗതാഗത സുരക്ഷാ  സംവിധാനങ്ങളും പൂര്‍ത്തീകരിച്ചിട്ടുണ്ട്. ബി.എം ആന്‍ഡ് ബിസി   നിലവാരത്തില്‍ ടാറിംഗ് പൂര്‍ത്തീകരിച്ച ഈ റോഡ് റബ്ബറൈസ്ഡ് ബിറ്റുമെന്‍ ഷ്റെഡഡ് പ്ലാസ്റ്റിക് എന്നിവയും ഉപയോഗിച്ചിട്ടുണ്ട്.
        പൊതുമരാമത്ത് വകുപ്പിന് പുതിയകാലത്ത് പുതിയ നിര്‍മ്മാണം തന്നെ അനിവാര്യമാണെന്നും മനസിലാക്കി അഴിമതി രഹിതമായി   പ്രവര്‍ത്തിക്കുതിനും സമയ ബന്ധിതമായി ഗുണനിലവാരത്തോടെ  പദ്ധതികള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കോന്നി മണ്ഡലത്തിന്റെ വികസനം    ലക്ഷ്യമാക്കി ഈ പദ്ധതികള്‍ക്കുവേണ്ട നിര്‍ദേശവും രൂപരേഖയും കോന്നി മണ്ഡലത്തിന്റെ വികസന ശില്പിയുമായ കെ.യു. ജനീഷ്‌കുമാര്‍ എം.എല്‍.എ നല്‍കിയിട്ടുണ്ടെന്നും മന്ത്രി ജി. സുധാകരന്‍ പറഞ്ഞു.