കോഴിക്കോട് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍ ആന്റ് ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ പ്ലാന്റ് സയന്‍സസിലെ വികസന, നവീകരണ പദ്ധതികളുടെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഓണ്‍ലൈനിലൂടെ നിര്‍വഹിച്ചു. കുറഞ്ഞനാളുകള്‍ കൊണ്ട് ദേശീയ ശ്രദ്ധ ആകര്‍ഷിച്ച സ്ഥാപനമാണ് മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡനെന്ന്് അദ്ദേഹം പറഞ്ഞു. ഏതൊരു സ്ഥാപനത്തിന്റെയും വളര്‍ച്ച നിര്‍ണയിക്കുന്നത് അവിടത്തെ പശ്ചാത്തല വികസനത്തിന്റെയും അടിസ്ഥാന സൗകര്യങ്ങളുടെയും മികവിന്റെ അടിസ്ഥാനത്തിലായിരിക്കും. ഇത്തരം മികവ് എല്ലായിടത്തും ഉറപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണ്.

മലബാര്‍ ബൊട്ടാണിക്കല്‍ ഗാര്‍ഡന്‍, അഞ്ച് വര്‍ഷം മുമ്പ് വരെ സംസ്ഥാന ശാസ്ത്ര-സാങ്കേതിക പരിസ്ഥിതി കൗണ്‍സിലിന്റെ സഹകരണത്തോടെ പ്രവര്‍ത്തിച്ചിരുന്ന ഒരു സൊസൈറ്റിയായിരുന്നു. ഇന്നത് ഉന്നത ഗവേഷണ മേഖലകള്‍ കൈകാര്യം ചെയ്യാന്‍ പ്രാപ്തമായ, ഒരു പൂര്‍ണ ഗവേഷണ വികസന സ്ഥാപനമായി വികസിച്ചു. സ്ഥാപനം കൂടുതല്‍ വികസനത്തിന്റെ പാതയിലാണ്. ദക്ഷിണ പൂര്‍വേഷ്യയിലെ ഏറ്റവും വലിയ ജല സസ്യങ്ങളുടെ സംരക്ഷണ കേന്ദ്രമാണിത്. വിദ്യാര്‍ഥികള്‍ക്ക്, പ്രത്യേകിച്ചും സസ്യ ശാസ്ത്ര വിദ്യാര്‍ഥികള്‍ക്കും ഗവേഷകര്‍ക്കും ഈ സ്ഥാപനം മുതല്‍ക്കൂട്ടായിരിക്കുമെന്നും സര്‍ക്കാറിന്റെ ജൈവ വൈവിധ്യ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തി പകരാന്‍ സ്ഥാപനത്തിന് ഉത്തരവാദിത്വമുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഉന്നത ഗവേഷണത്തിനുള്ള പുതിയ റിസര്‍ച്ച് ബ്ലോക്ക്, ഗസ്റ്റ് ഹൗസ് കോംപ്ലക്സ്, അക്വാട്ടിക് ബയോപാര്‍ക്കിന്റെ നിര്‍മ്മാണം എന്നിവയാണ് ഉദ്ഘാടനം ചെയ്തത്. മികച്ച ഗവേഷണ നിലവാരം ഉറപ്പിക്കുന്നതിന് ഉയര്‍ന്ന ശ്രേണിയിലുള്ള ഉപകരണങ്ങളും മറ്റ് ലബോറട്ടറി സംവിധാനങ്ങളുമാണ് ഗവേഷണ ബ്ലോക്കില്‍ ഒരുക്കിയിരിക്കുന്നത്. നാല് മുറികളും 44 ബെഡുകളും ഉള്‍പ്പെടുന്നതാണ് ഗസ്റ്റഹൗസ് കോംപ്ലക്സ്. കോഴിക്കോട് ബ്ലോക്ക് പഞ്ചായത്തുമായി ചേര്‍ന്നാണ് അക്വാട്ടിക് ബയോപാര്‍ക്ക് നിര്‍മ്മിക്കുന്നത്.

പി.ടി.എ റഹിം എം.എല്‍.എ അധ്യക്ഷത വഹിച്ചു. ഇഞ്ചി വര്‍ഗങ്ങളുടെ സംരക്ഷണ കേന്ദ്രം, ഡിജിറ്റല്‍ ഗാര്‍ഡന്‍ എന്നിവയുടെ ഉദ്ഘാടനവും എം.എല്‍.എ നിര്‍വഹിച്ചു. ഇരപിടിയിന്‍ സസ്യങ്ങളുടെ സംരക്ഷണകേന്ദ്രം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയും സസ്യലോകത്തെ പുഷ്പിക്കാത്ത ചെടികളുടെ കൂട്ടത്തിലെ പന്നല്‍ ചെടികളുടെ വിസ്മയ കാഴ്ചകള്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എന്‍ മനോജ്കുമാറും പബ്ലിക് അമിനിറ്റി കോംപ്ലക്സ് ഒളവണ്ണ പഞ്ചായത്ത് പ്രസിഡന്റ് കെ തങ്കമണിയും ഉദ്ഘാടനം ചെയ്തു.