കേരളത്തിലെ അഭ്യസ്തവിദ്യരായ യുവജനങ്ങൾക്കിടയിലെ തൊഴിലില്ലായ്മ പരിഹരിക്കുന്നതിനും അവരെ നവീന തൊഴിൽ മേഖലകൾക്ക് സജ്ജരാക്കുന്നതിനുമായി സംസ്ഥാന നൈപുണ്യ വികസന മിഷനായ കേരള സെന്റർ ഫോർ സ്‌കിൽസ് എക്സലൻസിന്റെ അക്രഡിറ്റേഷൻ ആൻഡ് അഫിലിയേഷൻ നയം തൊഴിലും നൈപുണ്യവും വകുപ്പ് മന്ത്രി വി ശിവൻകുട്ടി പ്രഖ്യാപിച്ചു. തൈക്കാട് ലെമൺ ട്രീ പ്രിമിയറിൽ നടന്ന ചടങ്ങിൽ കെയ്സിന്റെ ക്വാളിറ്റി സീലും മന്ത്രി അനാവരണം ചെയ്തു.

ജനകീയ ആസൂത്രണ മാതൃകയിൽ നൈപുണ്യ വികസനത്തെ വികേന്ദ്രീകരിക്കുകയാണ് ലക്ഷ്യം. സ്വകാര്യ നൈപുണ്യ പരിശീലന സ്ഥാപനങ്ങൾക്ക് അക്രഡിറ്റേഷൻ നൽകുന്നതിനു വേണ്ടിയാണ് നയരൂപീകരണം. ഓരോ ജില്ലയെയും ഓരോ ലേബർ മാർക്കറ്റ് യൂണിറ്റായി പരിഗണിച്ച് പ്രാദേശികമായ തൊഴിൽ സങ്കീർണതകൾ പരിഹരിക്കും. വിദ്യാർത്ഥികൾ, മിഡ്-കരിയർ പ്രൊഫഷണലുകൾ, തൊഴിൽരഹിതർ, മടങ്ങി വന്ന പ്രവാസികൾ, പരമ്പരാഗത തൊഴിൽ മേഖലയിലുള്ളവർ എന്നിങ്ങനെ അഞ്ച് വിഭാഗങ്ങളായി തരംതിരിച്ചാണ് പരിശീലനം നൽകുന്നത്. മികച്ച നൈപുണ്യ പരിശീലന സ്ഥാപനങ്ങളെ കണ്ടെത്തുന്നതിനായി പ്രത്യേക സ്റ്റേറ്റ് ക്വാളിറ്റി ഫ്രെയിംവർക്ക് നയത്തിന്റെ ഭാഗമായി നടപ്പിലാക്കുമെന്നും മന്ത്രി പറഞ്ഞു.

സംസ്ഥാനത്ത് പ്രതിവർഷം ഏകദേശം 7.5 ലക്ഷം വിദ്യാർത്ഥികളാണ് ഉന്നത വിദ്യാഭ്യാസ മേഖലയിൽ നിന്നും തൊഴിൽ വിപണിയിലേക്ക് എത്തുന്നത്. കഴിഞ്ഞ അഞ്ച് വർഷത്തെ കണക്കനുസരിച്ച് ഏകദേശം 40 ലക്ഷത്തോളം പേർക്ക് നൈപുണ്യ പരിശീലനം നൽകേണ്ടതുണ്ട്. ഈ വലിയ ലക്ഷ്യം കൈവരിക്കുന്നതിനായി സർക്കാർ സംവിധാനങ്ങൾക്കൊപ്പം സ്വകാര്യ മേഖലയിലെ മികച്ച പരിശീലന സ്ഥാപനങ്ങളുടെ സേവനവും അനുഭവസമ്പത്തും പ്രയോജനപ്പെടുത്തും. ജില്ലാ നൈപുണ്യ വികസന പദ്ധതിയുടെ ഭാഗമാകാൻ താല്പര്യമുള്ള ഏജൻസികൾക്ക് കെയ്സിന്റെ വെബ്സൈറ്റിലൂടെ ഏപ്രിൽ 15 വരെ പ്രോജക്ടുകൾ സമർപ്പിക്കാം. അതാത് ജില്ലകളിലെ വ്യവസായ ആവശ്യങ്ങൾക്ക് അനുയോജ്യമായ പരിശീലനം നൽകാൻ കഴിയുന്ന എല്ലാ സ്ഥാപനങ്ങളും സർക്കാരിന്റെ ഈ മഹത്തായ ഉദ്യമത്തിൽ പങ്കാളികളാകണമെന്ന് മന്ത്രി അഭ്യർത്ഥിച്ചു. നൈപുണ്യ കേരളം കെട്ടിപ്പടുക്കുന്നതിനായി എല്ലാവരും കൈകോർക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

തൊഴിലും നൈപുണ്യവും വകുപ്പ് സ്പെഷ്യൽ സെക്രട്ടറി ഷാനവാസ് അദ്ധ്യക്ഷനായ ചടങ്ങിൽ കെയ്സ് മാനേജിംഗ് ഡയറക്ടർ സൂഫിയാൻ അഹമ്മദ്, ബിഎഫ്എസ്ഐ  സെക്ടർ സ്‌കിൽ കൗൺസിൽ ഓഫ് ഇന്ത്യ ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ സൗമ്യ രഞ്ജൻ, ആർഡിഎസ്ഡിഇ കേരള റീജിയണൽ ഡയറക്ടർ  യുവരാജ് സി, എൻടിടിഎഫ്  അക്കാദമിക് മേധാവി അയ്യപ്പൻ ആർ, കെയ്സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ വിനോദ് ടി വി,  സ്‌കിൽ കൺവെർജൻസ് മാനേജർ അനൂപ് പി തുടങ്ങിയവർ സംബന്ധിച്ചു.