പീച്ചി ഡാമിലെ ബൊട്ടാണിക്കൽ ഗാർഡന്റെ സൗന്ദര്യവൽക്കരണത്തിന്റെ ആദ്യ ഘട്ടം മുഖ്യമന്ത്രി പിണറായി വിജയൻ ഓൺലൈനിലൂടെ ഉദ്ഘാടനം ചെയ്തു. ആദ്യഘട്ടത്തിൽ 5 കോടി രൂപയുടെ പ്രവർത്തനങ്ങൾക്കാണ് അനുമതി ലഭിച്ചത്. പ്രളയക്കെടുതികളും കോവിഡ് ദുരിതവുമൊക്കെ നിർമ്മാണ പ്രവർത്തനങ്ങൾ തുടങ്ങിയ ഘട്ടത്തിൽ പ്രതിസന്ധി സൃഷ്ടിച്ചെങ്കിലും കുറേ ഭാഗങ്ങൾ അതിവേഗത്തിൽ പൂർത്തിയാക്കാൻ കഴിഞ്ഞു. ബൊട്ടാണിക്കൽ ഗാർഡന്റെ ഉള്ളിലൂടെ കാടിന്റെ പ്രതീതി അനുഭവിച്ചു തന്നെ നടന്നു പോകാൻ ഒരു കിലോമീറ്ററോളം നടപ്പാത സജ്ജമാക്കി. പീച്ചി ഡാമിന് താഴെയുള്ള ഉദ്യാനത്തിന്റെ ഒരു ഭാഗം സൗന്ദര്യവൽക്കരിച്ചു. പെയിന്റിംഗും അറ്റകുറ്റപ്പണികളും തീർത്ത് പവിലിയൻ മനോഹരമാക്കി.

ഉദ്യാനത്തെ ദീപാലംകൃതമാക്കുന്നതിനായി വൈകുന്നേരം 6 മണി മുതൽ പ്രകാശിക്കുന്ന സോളാർ വിളക്കുകൾ ഉദ്യാനത്തിൽ സ്ഥാപിക്കുന്നുണ്ട്. പീച്ചി ഡാമിന്റെ വികസനത്തിനായി 32 കോടി രൂപയുടെ മാസ്റ്റർ പ്ലാനാണ് സർക്കാർ തയ്യാറാക്കിയിരിക്കുന്നത്. പീച്ചി ഡാം പരിസരത്ത് ശിലാഫലക അനാച്ഛാദനം ഗവ ചീഫ് വിപ്പ് കെ രാജൻ നിർവഹിച്ചു. ഗവ ചീഫ് വിപ്പ് കെ.രാജൻ, തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എ.സി മൊയ്തീൻ, പാണഞ്ചേരി ഗ്രാമപഞ്ചായത്ത് ഭരണസമിതി എന്നിവരുടെ കൂടിയാലോചനകളും പരിശ്രമങ്ങളുമാണ് ഇത്രയും വലിയൊരു വികസന പദ്ധതിക്ക് വഴിയൊരുക്കിയത്.

പീച്ചി ഡാമിൽ ടൂറിസം വകുപ്പിലൂടെ സന്ദർശകരെ അനുവദിച്ചതിന് ശേഷം ഡാമിന്റെ വികസനത്തിനായി ഇത്രയും വലിയൊരു തുക മുടക്കുന്നത് ആദ്യമായാണ്. ഏഴ് മാസത്തിന് ശേഷം പീച്ചിയിൽ സന്ദർശകരെത്തുമ്പോൾ നാല് ഷട്ടറുകളും തുറന്നുള്ള കാഴ്ചയുടെ സൗന്ദര്യം ഒരുക്കി കാത്തിരിക്കുകയാണ് പീച്ചി. മന്ത്രി കടകംപള്ളി സുരേന്ദ്രൻ, ജില്ല കളക്ടർ എസ്.ഷാനവാസ് ന്നെിവർ ഓൺലൈനിലൂടെ ചടങ്ങിൽ പങ്കെടുത്തു. ടൂറിസം ഡയറക്ടർ ബാലകിരൺ, വിവിധ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ഉദ്യോഗസ്ഥർ എന്നിവർ സന്നിഹിതരായിരുന്നു.