എറണാകുളം: ആന പിണ്ഡത്തിൽ നിന്ന് ജൈവ വളവും മൃഗവി സർജ്ജ്യത്തിൽ നിന്ന് പാചക വാതകവും നിർമ്മിക്കുന്ന കേരളത്തിലെ ആദ്യത്തെ പദ്ധതിയായ
അഭയാരണ്യം ശുചിത്വ പദ്ധതിയുടെ ഉദ്ഘാടനം എൽദോസ് കുന്നപ്പിള്ളി എം എൽ എ നിർവ്വഹിച്ചു.കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് വാർഷിക പദ്ധതിയിൽപ്പെടുത്തി 15 ലക്ഷം രൂപയും ശുചിത്വ മിഷന്റെ ഗോബർധൻ പദ്ധതിയിൽ 4 ലക്ഷം രൂപയുമുൾപ്പെടെ 19 ലക്ഷം രൂപയാണ് പദ്ധതി ചിലവ്.എറണാകുളം ജില്ലയിലെ പ്രധാന ഇക്കോ ടൂറിസം കേന്ദ്രമായ വനം വകുപ്പിന് കീഴിലുള്ള അഭയാരണ്യം ഇക്കോ ടൂറിസം സെൻ്ററിൽ സ്ഥാപിക്കുന്ന പദ്ധതി മാലിന്യ നിർമ്മാർജ്ജനത്തിന് ഇവിടെ അനിവാര്യവുമാണ്.

പെരിയാർ നദിയുടെ തീരത്തുള്ള 250 ഏക്കർ സ്ഥലത്താണ് അഭയാരണ്യം ഇക്കോ ടൂറിസം സെന്റർ സ്ഥിതി ചെയ്യുന്നത് ഇവിടത്തെ പ്രധാന ആകർഷണം 6 ആനകളും 300 ൽ പരം മാനുകളുമാണ്. ആന പിണ്ഡവും , മൃഗങ്ങളുടെ വിസർജ്ജ്യവും ,ഭക്ഷണ അവശിഷ്ടങ്ങളും ശാസ്ത്രീയമായി സംസ്കരിക്കപ്പെടാത്തതുമൂലം ഗുരുതരമായ പരിസ്ഥിതി, ആരോഗ്യ പ്രശ്നങ്ങൾ ഇവിടെ സൃഷ്ടിക്കുന്നുണ്ട്. പെരിയാറിനോട് ചേർന്ന് കിടക്കുന്ന ഈ ടൂറിസ്റ്റ് കേന്ദ്രത്തിൻ നിന്നും മഴക്കാലമായാൽ മലിനജലം നദിയിലേക്ക് ഒഴുകിയെത്തും. കൂടാതെ സംസ്കരിക്കപ്പെടാത്ത ആന പിണ്ഡവും തീറ്റ കഴിഞ്ഞ് ബാക്കി വരുന്ന ഭക്ഷണാവശിഷ്ടങ്ങളും പ്രദേശത്തെ മലിനപ്പെടുത്തുകയാണ്. ഇതു മൂലം ദുർഗന്ധവും കൊതുക് ശല്യവും രൂക്ഷമാകുകയും ചെയ്തിരുന്നു. ഇത് പ്രദേശത്ത് താമസിക്കുന്ന ആന പാപ്പാന്മാർക്കും ,

പ്രദേശവാസികൾക്കും സഞ്ചാരികൾക്കും ഏറെ പ്രയാസം സൃഷ്ടിച്ചിരുന്നു. ഇതിന് പരിഹാരം കാണണമെന്ന ആവശ്യത്തിന് ഏറെ പഴക്കമുണ്ട്. പദ്ധതിക്ക് വനം വകുപ്പ് പൂർണ്ണ പിന്തുണയും മേൽനോട്ടവും നൽകി. ആന പിണ്ഡം സംസ്കരിക്കുന്നതിന് തുമ്പൂർമുഴി മോഡൽ 10 എയറോബിക് കമ്പോസ്റ്റ് ബിന്നുകൾ സ്ഥാപിച്ചിട്ടുണ്ട് ദിവസേന ശേഖരിക്കുന്ന ആന പിണ്ഡം ചോപ്പർ മെഷീന്റെ സഹായത്തോടെചെറിയ കഷണങ്ങളാക്കി കമ്പോസ്റ്റ് ബിന്നിൽ വിതറി നിക്ഷേപിക്കും ഇതോടൊപ്പം ചെറിയ ചില്ലക്കമ്പുകൾ, പുല്ല് തീറ്റ കഴിഞ്ഞ് ബാക്കി വരുന്ന വേസ്റ്റ് എന്നിവയും മെഷീനിൽ കഷണങ്ങളാക്കി ബിന്നിൽ നിക്ഷേപിക്കും. തുടർന്ന് ആന മൂത്രവും ഇന്നോക്കുലവും ചേർന്ന വെള്ളം തളിച്ച് വയ്ക്കും ,ദിനംപ്രതി ഇത് തുടരും ഒരു ബിൻ നിറയുന്നത് വരെ ഇത് തുടരും . നിറച്ച് വച്ച ബിൻ 60 ദിവസം കഴിയുമ്പോൾ ബാക്ടീരിയയുടെ പ്രവർത്തനത്താൽ പൊടിഞ്ഞ് ജൈവവളമായി മാറും. ഇത് ഇതിൽ നിന്ന് മാറ്റി അരിച്ചെടുക്കും തുടർന്ന് ഇത് പാക്കറ്റുകളിലാക്കി കുറഞ്ഞ വിലയ്ക്ക് കർഷകർക്ക് നൽകും. ഈ വളത്തിൽ 48% ജൈവാംശം ഉള്ളതിനാൽ കർഷകർക്ക് ഏറെ പ്രയോജനപ്രദവുമാണ്.

മാനുകളുടെ വിസർജ്ജ്യം സംസ്ക്കരിക്കാൻ രണ്ടു ഫ്ലോട്ടിംഗ് ഡോം ബയോഗ്യാസ് പ്ലാന്റ് സ്ഥാപിച്ചിട്ടുണ്ട്. ദിനം പ്രതി 100 കിലോ മാലിന്യം ഓ രോന്നിലും നിക്ഷേപിക്കാം. ഇത് വഴി ഒരു ദിവസം നാലു കിലോ പാചകഗ്യാസ് ഉത്പാദിപ്പിക്കാൻ പ്ലാന്റിന് കഴിയുമെന്നാണ് കണക്കു കൂട്ടുന്നത്. ഇത് പൈപ്പ് വഴി ആനകൾക്ക് ആഹാരം പാചകം ചെയ്യുന്ന അടുപ്പുമായി ബന്ധിപ്പിക്കും. ദൂരം കൂടുതൽ ഉള്ളതിനാൽ ഗ്യാസിനെ ശക്തിയിൽ തള്ളിവിടാൻ ബ്ലോവർ മെഷീനും സ്ഥാപിച്ചിട്ടുണ്ട് ഇതിലൂടെ നിലവിൽ അടുപ്പിൽ പാചകത്തിനായി ഉപയോഗിക്കുന്ന വിറകിന്റെ ഉപയോഗം കുറയ്ക്കാനും കഴിയും .

വനം വകുപ്പിന് കീഴിലെ അഭയാരണ്യം എഫ്.ഡി.എ വഴി സർക്കാർ അക്രഡിറ്റ് ഏജൻസിയായ സോഷ്യോ എക്കണോമിക് ഫൗണ്ടേഷനാണ് പദ്ധതിയുടെ നിർമ്മാണ ചുമതല വഹിച്ചത് കപ്രിക്കാട് വനം സംരക്ഷണ സമിതിക്കാണ് നടത്തിപ്പ് ചുമതല. ഉറവിടത്തിലെ മാലിന്യ സംസ്കരണ പദ്ധതി സഞ്ചാരികൾക്ക് നേരിട്ട് കാണാനും , പ്രദേശവാസികൾക്ക് കുറെ തൊഴിലവസരങ്ങളും കർഷകർക്ക് നല്ല ജൈവവളവും ലഭിക്കാനും പദ്ധതി പ്രയോജനപ്പെടും.കൂവപ്പടി ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്ഥിരം സമിതി ചെയർമാനും കോടനാട്ടുകാരനുമായ എം.പി. പ്രകാശിന്റെ ആശയമാണ് യാഥാർത്ഥ്യമാകുന്നത്.