എറണാകുളം: തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പു പ്രചരണത്തില്‍ പെരുമാറ്റച്ചട്ടലംഘനങ്ങളുടെ പേരില്‍ ജില്ലയില്‍ ഇതു വരെ നീക്കം ചെയ്തത് 10491 പ്രചരണ സാമഗ്രികള്‍. പോസ്റ്ററുകള്‍, ഫ്‌ലക്‌സുകള്‍, ബാനറുകള്‍, ബോര്‍ഡുകള്‍, കൊടികള്‍, ചുവരെഴുത്ത് എന്നിവ ഉള്‍പ്പടെയാണിത്.

കണയന്നൂര്‍ താലൂക്ക് ഓഫീസ് പരിധിയിലാണ് ഏറ്റവുമധികം വസ്തുക്കള്‍ നീക്കം ചെയ്തിട്ടുള്ളത്, 2341 എണ്ണം. 1915 പോസ്റ്ററുകളും 14 ഫ്‌ളക്‌സ/ബാനറുകളും 272 ബോര്‍ഡുകളും 140 കൊടികളും ഉള്‍പ്പടെയാണിത്.

കൊച്ചി താലൂക്കില്‍ 1459 പ്രചരണ സാമഗ്രികളും ആലുവയില്‍ 1287 എണ്ണവും കുന്നത്തുനാട് താലൂക്കില്‍ 1499 ഉം പ്രചരണ സാമഗ്രികള്‍ പെരുമാറ്റച്ചട്ട ലംഘനത്തെ തുടര്‍ന്ന് നീക്കി. മൂവാറ്റുപുഴ താലൂക്കില്‍ 2082 സാമഗ്രികള്‍ ആണ് ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് നീക്കിയത്. കോതമംഗലം താലൂക്കില്‍ 1508 എണ്ണവും പറവൂര്‍ താലൂക്കില്‍ 315 എണ്ണവും നീക്കം ചെയ്തു.

എല്ലാ താലൂക്കുകളിലും തഹസില്‍ദാര്‍മാരുടെ നേതൃത്വത്തിലുള്ള ഡീഫെയ്‌സ്‌മെന്റ് സ്‌ക്വാഡ് ആണ് തിരഞ്ഞെടുപ്പ് സാമഗ്രികള്‍ പെരുമാറ്റച്ചട്ടം പാലിച്ചാണ് സ്ഥാപിച്ചിരിക്കുന്നതെന്ന് ഉറപ്പ് വരുത്തുന്നതും നീക്കം ചെയ്യുന്നതും. സര്‍ക്കാര്‍ ഓഫീസുകളുടെ ചുമരുകളിലും പരിസരത്തുമുള്ള നോട്ടീസുകള്‍, ബാനറുകള്‍, പോസ്റ്ററുകള്‍, ചുവരെഴുത്തുകള്‍, പൊതു ജനങ്ങള്‍ക്ക് അസൗകര്യമോ ശല്യമോ ഉണ്ടാക്കുന്ന തരത്തിലുള്ള പ്രചരണ സാമഗ്രികള്‍, സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് അനുവാദമില്ലാതെ സ്ഥാപിക്കുന്ന പ്രചരണോപാധികള്‍ എന്നിവ പെരുമാറ്റച്ചട്ട ലംഘനങ്ങളില്‍ ഉള്‍പ്പെടും.

രാഷ്ട്രീയ കക്ഷികളോ സ്ഥാനാര്‍ത്ഥികളോ പൊതു സഥലമോ സ്വകാര്യ സ്ഥലമോ പരസ്യങ്ങള്‍ സ്ഥാപിച്ചോ മുദ്രാവാക്യമെഴുതിയോ വികൃതമാക്കിയതായി പരാതി ലഭിച്ചാല്‍ അവ ഉടന്‍ നീക്കം ചെയ്യാനായി ജില്ല തിരഞ്ഞെടുപ്പ് ഓഫീസര്‍ സ്ഥാനാര്‍ത്ഥികള്‍ക്ക് നോട്ടീസ് നല്‍കും. നോട്ടീസ് ലഭിച്ചിട്ടും മാറ്റിയില്ലെങ്കില്‍ സാമഗ്രികള്‍ മാറ്റാനായി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കുകയും ചെലവാകുന്ന തുക സ്ഥാനാര്‍ത്ഥിയുടെ തിരഞ്ഞെടുപ്പ് ചെലവിനോട് ചേര്‍ക്കുകയും ചെയ്യും.