തൃശ്ശൂരിന്റെ നഗരസൗന്ദര്യം ഒരു ഭാഗത്ത്‌, പച്ചവിരിച്ച നെല്പാടങ്ങളും വിദൂരമലനിരകളും തെളിഞ്ഞ ചക്രവാളവും മറുഭാഗത്ത്,പ്രകൃതിയും നഗരവും കൈകോർത്തു സല്ലപിക്കുന്ന കാഴ്ച്ച ആവോളം ആസ്വദിക്കേണ്ടവർക്ക് വിലങ്ങൻ കുന്നിലേക്ക് വരാം.

മനം മയക്കുന്ന വിസ്മയ കാഴ്ചകൾക്കൊപ്പം രണ്ടാം ലോക മഹായുദ്ധകാല ചരിത്രവും വിലങ്ങന് പറയാനുണ്ട്.അക്കാലത്ത് ഒരു നിരീക്ഷണനിലയവും മിലിറ്ററി ക്യാമ്പും ഇവിടെ സ്ഥാപിച്ചിരുന്നതായി ചരിത്രം പറയുന്നു.വിലങ്ങൻ കുന്നിന്റെ മുകളിൽനിന്നും ചുറ്റും നോക്കിയാൽ കിഴക്ക് സഹ്യപർവ്വതനിരകൾ‍, പെരുമല, തയ്യൂർ കോട്ട, പടിഞ്ഞാറ് അറബിക്കടൽ‍, തൃശ്ശൂർ നഗരം തുടങ്ങി അടുത്തും അകന്നതുമായ വിവിധ സ്ഥലങ്ങളും കാഴ്ച്ചകളും വ്യക്തമായി കാണാം.

ദൂരക്കാഴ്ചക്ക് സൗകര്യമുള്ള ഇത്ര ഉയരമുള്ള ഒരു കുന്ന് തൃശ്ശൂർ നഗരത്തിനു തൊട്ടടുത്ത് വേറെ ഇല്ല.ഒട്ടേറെ വിനോദകേന്ദ്രങ്ങളാണ് പുതുവർഷത്തിൽസഞ്ചാ‍രികൾക്കായി ഇവിടെ ഒരുക്കിയിട്ടുള്ളത്.കലാ സാംസ്‌കാരിക പ്രവർത്തനങ്ങൾക്കായി ഒരു ഔട്ട് ഡോർ തിയ്യറ്ററും കുട്ടികൾക്കായി വാഗൻ വീൽ ഉൾപ്പടെയുള്ള ഒരു പാർക്കും ഇവിടെ ഒരുക്കിയിട്ടുണ്ട്.കൂടാതെ കുടുംബശ്രീയുടെ കാന്റീൻ, വിലങ്ങൻ ട്രക്കേഴ്സ് പ്രവർത്തകർ നട്ടുവളർത്തുന്ന അശോകവനം,
ഭിന്നശേഷി സൗഹൃദമാണ് ഇവിടത്തെ എല്ലാ സൗകര്യങ്ങളും എന്നത് എടുത്ത് പറയേണ്ട പ്രത്യേകതയാണ്.

2 കോടി രൂപയുടെ പുനരുദ്ധാരണ പ്രവർ‌ത്തനമാണ് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ നേതൃത്വത്തിൽ വിലങ്ങനിൽ നടത്തിയത്.പതിമൂന്നോളം പുതിയ ഉല്ലാസ ഉപകരണങ്ങൾ ഇവിടെ സ്ഥാപിച്ചിട്ടുണ്ട്.

മുൻപിലെ വലിയ സ്ക്രീനിൽ തെളിയുന്ന അതേ സീനുകളുടെ ‘ഇഫക്റ്റ്’ സമ്മാനിക്കുന്ന 16 ഡി തിയറ്ററാണ് പാർക്കിലെ മറ്റൊരാകർഷണം.180 ഡിഗ്രിയിൽ തിരിയുന്ന സീറ്റാണ് ഇവിടെ ഒരുക്കിയിട്ടുള്ളത്. വെള്ളച്ചാട്ടവും മഞ്ഞും സുഗന്ധവുമെല്ലാം തിയറ്ററിൽ പ്രേക്ഷകർക്ക് അനുഭവിക്കാനാകും.

അദ്ഭുതങ്ങളുടെ ‘ഹൊറർ ഹൗസ്’ ആണ് രണ്ടാമത്തെ താരം.ബലൂൺ പാർക്ക് യന്ത്ര ഊഞ്ഞാൽ എന്നു വിശേഷിപ്പിക്കുന്ന വാഗൺ വീലാണു കുരുന്നുകളെ സ്വാഗതം ചെയ്യുന്ന പുത്തൻ കളി ഉപകരണങ്ങളിലൊന്ന്. കൂറ്റൻ ബലൂൺ പാർക്കിന്റെ നിർമാണം പൂർത്തിയായിക്കഴിഞ്ഞു.800 മീറ്റർ നീളത്തിൽ മരങ്ങൾക്കിടയിലൂടെ വീൽചെയറുകൾക്കു കൂടി കടന്നു പോകാവുന്ന തരത്തിൽ നിർമിച്ച നടപ്പാതകൾ ഇവിടെയുണ്ട്.

രാജ്യാന്തര മാനദണ്ഡങ്ങൾ പ്രകാരമാണു ശുചിമുറി ഒരുക്കിയിട്ടുള്ളത്. വീൽ ചെയർ കടക്കാൻ കഴിയും വിധം വീതിയുള്ള വാതിലും ഹാൻഡ് റെയിലുകളും ശുചിമുറികളിലുണ്ട്. വാഷ് ബേസിന്റെ ഉയരം ക്രമീകരിച്ചിട്ടുള്ളതും ഭിന്നശേഷിക്കാർക്ക് ഉപയോഗിക്കാൻ കഴിയുന്ന വിധത്തിലാണ്.തൃശൂർ നഗരത്തിന്റെ വിവിധ ദൃശ്യങ്ങൾ സമ്മാനിക്കുന്ന നാലു വ്യൂപോയിന്റുകളും വിലങ്ങനെ മനോഹരമാക്കുന്നുണ്ട്.

സൗരോർജത്തിൽ പ്രവർത്തിക്കുന്ന എൽഇഡി ലൈറ്റുകൾ സ്ഥാപിച്ചതോടെ വിലങ്ങനിലിപ്പോൾ എവിടെയും വെളിച്ചമുണ്ട്. 20 രൂപയാണ് വിലങ്ങനിലേക്കുള്ള പ്രവേശന ഫീസ്.രാവിലെ 9 മുതൽ വൈകിട്ട് 6 വരെയാണ് സമയം.കോവിഡ് പ്രോട്ടൊക്കോൾ അനുസരിച്ചാണ് പ്രവേശനം.
രോഗലക്ഷണമുള്ളവരെ അകത്തേക്ക് പ്രവേശിപ്പിക്കില്ല.