ആലപ്പുഴ : റേഷൻ കാർഡിന്റെ മുൻഗണന പട്ടികയിൽ വരാനുള്ള ചില മാനദണ്ഡങ്ങളിൽ ഇളവ് വരുത്തി ജീവിക്കാൻ നിവർത്തിയില്ലാത്ത ക്യാൻസർ രോഗികൾ പോലെയുള്ളവർക്ക് പട്ടികയിൽ ഇടം നൽകാൻ ശ്രമിക്കുമെന്ന് പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ. ഹരിപ്പാട് റവന്യൂ ടവറിലെ നവീകരിച്ച കാർത്തികപ്പള്ളി താലൂക്ക് സപ്ലൈ ഓഫീസിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

നിലവിൽ പുസ്തകരൂപത്തിലുള്ള റേഷൻ കാർഡ് മാറ്റി പോക്കറ്റിൽ സൂക്ഷിക്കാൻ സാധിക്കുന്ന രീതിയിലുള്ള ഇ-കാർഡിലേക്ക് മാറ്റാനുള്ള നടപടികൾ സർക്കാർ ആരംഭിച്ചു. ഭക്ഷ്യ ഭദ്രതാ നിയമം കൊണ്ടുവന്നതോടെ കേരളത്തിന്റെ ഭക്ഷ്യവിതരണ രംഗത്ത് വളരെ വിപുലമായ മാറ്റമാണ് ഈ സർക്കാർ കൊണ്ടുവന്നത്. കേന്ദ്ര വിഹിതമായ ധാന്യം എല്ലാമാസവും ഫുഡ്‌ കോർപറേഷൻ ഓഫ് ഇന്ത്യയിൽ നിന്ന് ശേഖരിച്ച് സംസ്ഥാന ഗോഡൗണുകളിൽ സൂക്ഷിച്ച് റേഷൻ കടകളിൽ വിതരണം ചെയ്യുന്നുണ്ട്. ഇതോടൊപ്പം വെള്ള, നീല റേഷൻ കാർഡുകാർക്ക് എഫ് സി ഐ യിൽ നിന്ന് അധിക വില നൽകി അൻപതിനായിരത്തോളം ടൺ ധാന്യം എല്ലാ മാസവും സ്വീകരിച്ച് അത് സബ്സിഡിനിരക്കിലും വിതരണം ചെയ്യുന്നുണ്ട്.

കോവിഡിനു മുൻപ് ഉണ്ടായിരുന്നതിന്റെ ഇരട്ടി ധാന്യ ശേഖരണവും വിതരണവും കോവിഡ് പ്രതിസന്ധിക്കിടയിലും കഴിഞ്ഞ ഒൻപത് മാസമായി കൃത്യമായി ഈ സർക്കാർ നടത്തിവരുന്നു. ഇത്തരത്തിലുള്ള അധിക വിഹിത വിതരണത്തിലും 100% കൃത്യത പാലിക്കുന്ന ഏക സംസ്ഥാനം കേരളമാണെന്ന് എഫ് സി ഐ ജനറൽ മാനേജർ അഭിപ്രായപ്പെട്ടെന്നും മന്ത്രി പറഞ്ഞു. ഭക്ഷ്യ വിതരണ വകുപ്പിന്റെ എല്ലാ ജീവനക്കാരുടെയും ഉദ്യോഗസ്ഥരുടെയും സമർപ്പിതമായ പ്രയത്നത്തിന് ഫലമായിട്ടാണ് ഇത് സാധ്യമായത്. ഇതുമൂലം അരിവില കൂടാതെ പിടിച്ചുനിർത്താൻ സാധിച്ചെന്നും സംസ്ഥാനം പട്ടിണിയിലേക്ക് പോകാതെ ആവശ്യത്തിലധികം ധാന്യം എല്ലാ വീടുകളിലും എത്തിക്കാൻ സാധിച്ചെന്നും മന്ത്രി പറഞ്ഞു.

പ്രതിപക്ഷ നേതാവ് രമേശ്‌ ചെന്നിത്തല അധ്യക്ഷത വഹിച്ചു. സിവിൽ സപ്ലൈസ് ഡയറക്ടർ ഹരിത വി കുമാർ, ഹരിപ്പാട് നഗരസഭ ചെയർമാൻ കെ എം രാജു, ജില്ലാ സപ്ലൈ ഓഫീസർ എം എസ് ബീന, സംസ്ഥാന ഭക്ഷ്യ കമ്മീഷൻ അംഗം അഡ്വക്കേറ്റ് ബി രാജേന്ദ്രൻ, ഹരിപ്പാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രുഗ്മിണി രാജു എന്നിവർ പങ്കെടുത്തു.