ഇടുക്കി ജില്ലയിൽ കോളനികളിലുള്ളവർക്കും പട്ടയം കൊടുക്കാനുള്ള നടപടികൾ വേഗത്തിലാക്കണമെന്ന് റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരൻ നിർദ്ദേശിച്ചു. മൂന്നാർ ടി കൗണ്ടിയിൽ റവന്യം ഉദ്യോഗസ്ഥരുടെ അവലോകന യോഗം ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
കോളനികളിലെ പാവപ്പെട്ടവർക്ക് പട്ടയം കിട്ടുന്നത് അവർക്ക് സഹായകമാകും. അര സെൻ്റ് മുതൽ 10 സെൻ്റ് വരെ വീടുവച്ച് കഴിയുന്നവർക്കും പട്ടയം നൽകാൻ കഴിയുമോ എന്ന് ആലോചിക്കണം. പട്ടയം കൊടുക്കുന്നത് ഉദ്യോഗസ്ഥരുടെ ഉത്തരവാദിത്വവും കിട്ടുന്നവർക്ക് അത് അവകാശവുമാണ് .ഇനിയും വളരെ പാവപ്പെട്ടവർക്കാണ് ലഭിക്കാനുള്ളത്. അവകാശപ്പെട്ട ആനുകൂല്യങ്ങൾ പോലും പട്ടയമില്ലാത്തതു മൂലം നിഷേധിക്കപ്പെടുന്നു. പട്ടയം ഔദാര്യമല്ല, അവകാശമാണ്.
ജില്ലയിൽഫെബ്രു. പകുതിയിൽ 10000 പേർക്കു കൂടി പട്ടയം നൽകാൻ നടപടികൾ വേഗത്തിലാക്കണമെന്നും മന്ത്രി ഉദ്യോഗസ്ഥർക്കു നിർദ്ദേശം നൽകി. ഇതു വരെ ഏഴു പട്ടയമേളകളിലായി ജില്ലയിൽ 31 820 പേർക്കു പട്ടയം നൽകി.
ജില്ലയിൽ ഇനിയും ശേഷിക്കുന്ന പരമാവധി പേർക്ക് പട്ടയം നൽകാൻ ശ്രമിക്കണമെന്ന് യോഗത്തിൽ അധ്യക്ഷനായിരുന്ന വൈദ്യുതി വകുപ്പു മന്ത്രി എം എം മണി നിർദ്ദേശിച്ചു. മൂന്നു ചെയിൻ പട്ടയത്തിൻ്റെ കാര്യത്തിൽ തീരുമാനമുണ്ടാകണം, ഇക്കാര്യത്തിൽ വൈദ്യുതി വകുപ്പിൻ്റെ ഭാഗത്ത് നിന്ന് എല്ലാ പിന്തുണയും ഉണ്ടാകുമെന്ന് മന്ത്രി അറിയിച്ചു. ദേവികുളം, വാഗ്വര, ലക്കം, മൂന്നാർ കോളനികളിലുള്ളവർക്കും പട്ടയം കൊടുക്കാനുള്ള സാധ്യത പരിശോധിക്കണം. മൂന്നു ചെയിൻ പട്ടയത്തിൻ്റെ കാര്യത്തിൽ എല്ലാ വിധ സഹായങ്ങളും റവന്യൂ മന്ത്രി ഉറപ്പുനൽകി.
യോഗത്തിൽ ജില്ലാ കളക്ടർ എച്ച്. ദിനേശൻ റിപ്പോർട്ട് അവതരിപ്പിച്ചു. ദേവികുളം സബ്കളക്ടർ പ്രേം കൃഷ്ണൻ, ഇടുക്കി ആർ ഡി ഒ പി.ജെ. സെബാസ്റ്റ്യൻ എന്നിവർ സന്നിഹിതരായിരുന്നു
യോഗത്തിൽ പട്ടയം കൂടാതെ റവന്യു സംബന്ധമായ മറ്റ് വിഷയങ്ങളും ചർച്ച ചെയ്തു.
ചിത്രം: ജില്ലയിലെ റവന്യൂ സംബന്ധമായ വിഷയങ്ങൾ ചർച്ച ചെയ്യാൻ മൂന്നാർ ടീ കൗണ്ടിയിൽ ചേർന്ന യോഗത്തിൽ മന്ത്രി ഇ ചന്ദ്രശേഖരൻ സംസാരിക്കുന്നു. വൈദ്യുതി മന്ത്രി എം എം മണി, ജില്ലാ കളക്ടർ എച്ച്. ദിനേശൻ , സബ് കളക്ടർ പ്രേം കൃഷ്ണൻ
ഇടുക്കി ആർ ഡി ഒ പി.ജെ സെബാസ്റ്റ്യൻ എന്നിവർ സമീപം.