ഇടുക്കിയില്‍: എം.ജി സര്‍വകലാശാലയുടെ നൂതന സംവിധാനങ്ങളോടു കൂടിയ സ്റ്റഡി സെന്റര്‍ ഇടുക്കി ജില്ലയില്‍ ആരംഭിക്കുമെന്ന് സര്‍വകലാശാല വൈസ്ചാന്‍സലറും പ്രശസ്ത ശാസ്ത്രജ്ഞനുമായ ഡോ. സാബു തോമസ്. മാറുന്ന സാഹചര്യത്തില്‍ നാടിന്റെ വികസനം വേഗത്തിലും ആഴത്തിലുമുള്ളതാക്കുക എന്ന ലക്ഷ്യത്തോടെ പുതുതായി തിരഞ്ഞെടുക്കപ്പെട്ട ത്രിതല പഞ്ചായത്ത് ഭാരവാഹികള്‍ക്കായി ഇന്‍ഫര്‍മേഷന്‍ പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ഏകദിന സുസ്ഥിര വികസന ശില്പശാല ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സെന്ററില്‍ അന്താരാഷ്ട്ര നിലവാരത്തിലുള്ള നൂതന കോഴ്‌സുകളും ഉള്‍പ്പെടുത്തും. ഇതിനായി ജില്ല കളക്ടരോടും മറ്റ് ജനപ്രതിനിധികളും ചര്‍ച്ച നടത്തും. സുസ്ഥിര വികസനത്തിന് പുതിയ വ്യവസായ സംരംഭങ്ങളും ചെറുകിട വ്യവസായ പദ്ധതികളും പഞ്ചായത്ത് തലത്തില്‍ ആവിഷ്‌കരിക്കണം. ജില്ലയുടെ വികസനത്തിന് ജനപ്രതിനിധികള്‍ക്ക് കാതലായ മാറ്റം വരുത്താന്‍ സാധിക്കും. പ്രകൃതി സൗഹൃദമായ വികസനമാണ് ജില്ലയ്ക്ക് വേണ്ടത്.

കില, ജില്ലാ പഞ്ചായത്ത്, ജില്ലാ പ്ലാനിംഗ് ഓഫീസ് എന്നിവയുടെ സംയുക്ത സഹകരണത്തോടെയാണ് ഏകദിന ശില്പശാല സംഘടിപ്പിച്ചത്. ശില്പശാലയില്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ജിജി കെ ഫിലിപ്പ് ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ജില്ലാ കളക്ടര്‍ എച്ച്. ദിനേശന്‍ മുഖ്യപ്രഭാഷണം നടത്തി. ന്യൂമാന്‍ കോളേജ് സാമ്പത്തിക വിഭാഗം മുന്‍ മേധാവി ഡോ. കെ. ജെ കുര്യന്‍ ആശംസയും പറഞ്ഞു. തുടര്‍ന്ന് ജില്ലാ പദ്ധതിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും എന്ന വിഷയത്തില്‍ ആസുത്രണ ബോര്‍ഡംഗം ഡോ. കെ. എന്‍ ഹരിലാല്‍ ക്ലാസ് നയിച്ചു.

ഇടുക്കിയുടെ സുസ്ഥിര വികസനവും ടൂറിസം സാധ്യതകളും എന്ന വിഷയത്തില്‍ കളമേശരി സെന്റ പോള്‍സ് കോളേജ് സാമ്പത്തിക വിഭാഗം അസി. പ്രൊഫ. ഡോ. ജസ്റ്റിന്‍ ജോര്‍ജ്, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും സുസ്ഥിര വികസനവും എന്ന വിഷയത്തില്‍ കേരള ഗ്രാമപഞ്ചായത്ത് അസ്സോസിയേഷന്‍ സിഇഒ മദന്‍ മോഹന്‍ കെ. ബി എന്നിവരും ക്ലാസുകള്‍ നയിച്ചു. ജില്ല ഇന്‍ഫര്‍മേഷന്‍ അസിസ്റ്റന്റ് എഡിറ്റര്‍ എന്‍.ബി ബിജു സ്വാഗതവും അസിസ്റ്റന്റ് പ്ലാനിംഗ് ഓഫീസര്‍ അമാനത്ത് കൃതജ്ഞതയും രേഖപ്പെടുത്തി.