കാസർഗോഡ്: 2020 ഏപ്രിൽ മുതൽ 2021 ജനുവരി വരെ ജില്ലയിലെ ചൈൽഡ് ലൈനിൽ രജിസ്റ്റർ ചെയ്തത് 329 കേസുകൾ. കുട്ടികൾക്കെതിരെയുള്ള ലൈംഗികാതിക്രമം സംബന്ധിച്ച് 50 കേസുകളും ശാരീരിക പീഡനം സംബന്ധിച്ച് 41 കേസുകളുമുൾപ്പെടെയാണിത്. ഇതിൽ 120 കേസുകൾ തുടർനടപടികൾക്കായി ചൈൽഡ് വെൽഫയർ കമ്മിറ്റിയ്ക്ക് മുമ്പാകെ ഹാജരാക്കി. കളക്ടറേറ്റ് ലൈബ്രറി ഹാളിൽ നടന്ന ചൈൽഡ്‌ലൈൻ അഡൈ്വസറി യോഗത്തിൽ ഡെപ്യൂട്ടി കളക്ടർ (എൽ ആർ) എം കെ ഷാജി അധ്യക്ഷനായി.

ചൈൽഡ്‌ലൈൻ ജില്ലാ കോ ഓർഡിനേറ്റർ അനീഷ് ജോസ് റിപ്പോർട്ട് അവതരിപ്പിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ അഡ്വ.എസ് എൻ സരിത, ചൈൽഡ് പ്രൊട്ടക്ഷൻ ഓഫീസർ സി എം ബിന്ദു, സി ഡബ്ല്യു സി അംഗം അഡ്വ. മണി ജി നായർ, ചൈൽഡ്‌ലൈൻ നോഡൽ ഡയറക്ടർ മാത്യു സാമുവൽ, ലീഗൽ സർവ്വീസ് അതോറിറ്റി സെക്ഷൻ ഓഫീസർ ദിനേശ എ, ചൈൽഡ്‌ലൈൻ സപ്പോർട്ട് ഡയറക്ടർ സുധാകരൻ തയ്യിൽ എന്നിവർ പങ്കെടുത്തു. യോഗത്തിൽ ജില്ലയിലെ കുട്ടികളുടെ സംരക്ഷണ സംവിധാനങ്ങളെക്കുറിച്ചുള്ള പോസ്റ്റർ പ്രകാശനം ചെയ്തു.