തൃശ്ശൂർ: സംഗീത വിരുന്നൊരുക്കി ഉത്സവം 2021ന്റെ മൂന്നാം ദിനം ജനപങ്കാളിത്തത്തോടെ നടന്നു. ജില്ലയിൽ ഗുരുവായൂരും മൂർക്കനിക്കരയുമാണ് സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് നടത്തുന്ന ഉത്സവം 2021ന്റെ രണ്ട് വേദികൾ. കേരളത്തിലെ തനത് നാടൻ കലാരൂപങ്ങൾക്കും പരമ്പരാഗത കലാകാരന്മാർക്കും പ്രോത്സാഹനം നൽകുന്നതിനായാണ് ഉത്സവം 2021 നടത്തുന്നത്.

ഉത്സവം 2021ന്റെ തൃശൂരിലെ സ്ഥിരം വേദിയായ ഗുരുവായൂരിൽ മൂന്നാം ദിനം സംഗീത സാന്ദ്രമായി. തൃശൂർ ആറങ്ങോട്ടുകരയിലുള്ള വയലി ബാംബൂ ബാന്റിന്റെ മുള സംഗീതം ശ്രോതാക്കൾക്ക് നവ്യാനുഭവമായി. സ്വന്തമായി നിർമ്മിച്ച 15 മുള ഉപകരണങ്ങളിലാണ് വയലി ടീം വിസ്മയം തീർത്തത്. ശാസ്ത്രീയ സംഗീതം, പ്രകൃതി സംഗീതം, സിനിമാ ഗാനങ്ങൾ, താരാട്ട് പാട്ടുകൾ എന്നിവയ്ക്ക് പുറമെ സ്വയം കമ്പോസ് ചെയ്ത ഗാനങ്ങളും മുളയിൽ അവതരിപ്പിച്ചു. തുടർന്ന് കണ്ണൂർ ദൃശ്യകലാ കേന്ദ്രത്തിന്റെ തോറ്റംപാട്ടും ഗുരുവായൂരിൽ അരങ്ങേറി. ചെന്താര രാജസൂയം കോൽക്കളിയും കാവിൽ സുന്ദരൻ മാരാരുടെ കുടുക്ക് വീണ എന്ന വാദ്യ സംഗീതവുമാണ് മൂർക്കനിക്കരയിൽ അരങ്ങേറിയത്.

വേദിയിൽ വെച്ച് മുള സംഗീത കലാകാരൻ കുട്ടൻ, തോറ്റം പാട്ട് കലാകാരൻ ശിവദാസൻ എന്നിവരെ ഗുരുവായൂർ നഗരസഭ ചെയർമാൻ എം കൃഷ്ണദാസും നഗരസഭ സെക്രട്ടറി പി എസ് ഷിബുവും ചേർന്ന് പൊന്നാടയണിയിച്ച് ആദരിച്ചു. ഫെബ്രുവരി 26 വരെ ദിവസവും വൈകീട്ട് 6 മുതൽ 9 വരെ പല ജില്ലകളിൽ നിന്നുള്ള വിവിധ കേരളീയ കലാരൂപങ്ങൾ ഉത്സവം 2021ൽ അരങ്ങേറും.