തിരുവനന്തപുരം: ജില്ലയില്‍ 119 സര്‍ക്കാര്‍ കേന്ദ്രങ്ങളിലും 57 സ്വകാര്യ ആശുപത്രികളിലും കോവിഡ് വാക്‌സിനേഷന്‍ നല്‍കുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവജോത് ഖോസ പറഞ്ഞു. ജിമ്മി ജോര്‍ജ് സ്റ്റേഡിയത്തില്‍ രാവിലെ പത്തുമണി മുതല്‍ വൈകുന്നേരം മൂന്നുവരെ, മൂന്നു സെഷനുകളിലായി സ്‌പോട്ട് രജിസ്‌ട്രേഷനിലൂടെ വാക്‌സിനേഷന്‍ ഉണ്ടായിരിക്കും.
ജില്ലയിലെ വൃദ്ധസദനങ്ങളില്‍ അതാത് സ്ഥലങ്ങളിലെ ആരോഗ്യ സ്ഥാപനങ്ങളുടെ നേതൃത്വത്തില്‍ മൊബൈല്‍ യൂണിറ്റുകള്‍ സജ്ജീകരിച്ച്  വാക്‌സിനേഷന്‍ നടത്തിവരുന്നുണ്ട്. ജില്ലയിലെ ആദ്യ ഡോസ് കോവിഡ് വാക്‌സിനേഷന്‍ ലഭിച്ചിട്ട് രജിസ്‌ട്രേഷന്‍ ഐ.ഡി ലഭിക്കാത്തവരും പാര്‍ഷ്യലി വാക്‌സിനേറ്റഡ് സര്‍ട്ടിഫിക്കറ്റ് ലഭിക്കാത്തവരും എത്രയും വേഗം അടുത്തുള്ള ആരോഗ്യ സ്ഥാപനവുമായി ബന്ധപ്പെടണമെന്നും കളക്ടര്‍ പറഞ്ഞു.
ജനറല്‍ ആശുപത്രികളിലും ജില്ലാ ആശുപത്രികളിലും താലൂക്ക് ആശുപത്രികളിലും 200 പേര്‍ക്ക് കുത്തിവയ്പ് നടത്താനുള്ള സജ്ജീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. സാമൂഹിക ആരോഗ്യ കേന്ദ്രങ്ങളില്‍ 150 പേര്‍ക്കും പ്രാഥമികാരോഗ്യകേന്ദ്രങ്ങളില്‍ 100 പേര്‍ക്കും കുത്തിവയ്പ് നല്‍കും. 60 വയസ്സിന് മുകളില്‍ പ്രായമുള്ളവര്‍ക്കും അനുബന്ധരോഗങ്ങളുള്ള 45നും 59 നും ഇടയില്‍ പ്രായമുള്ളവര്‍ക്കും വാക്സിനേഷന്‍ ലഭ്യമാക്കാനുള്ള എല്ലാ നടപടികളും സ്വീകരിച്ചുവരുന്നുണ്ട്.
45 മുതല്‍ 59 വയസ്സ് വരെയുള്ളവര്‍  രജിസ്റ്റേര്‍ഡ്  മെഡിക്കല്‍ പ്രാക്റ്റീഷണര്‍ നല്‍കിയ അനെക്‌സര്‍ 1(ബി) സര്‍ട്ടിഫിക്കറ്റ് ഹാജരാക്കണം. കോവിന്‍ അപ്ലിക്കേഷനില്‍ നിന്നും ഡൌണ്‍ലോഡ് ചെയ്തും ഉപയോഗിക്കാം. വാക്‌സിനേഷന്‍ സ്വീകരിക്കുന്നതിനായി ഓണ്‍ലൈനായി മേജര്‍ ആശുപത്രികള്‍ തിരഞ്ഞെടുത്തവര്‍ക്ക് സമീപത്തുള്ള മറ്റു വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ നിന്നും സ്‌പോട്ട്  രജിസ്‌ട്രേഷന്‍ വഴിയും കുത്തിവയ്പ്പ് സ്വീകരിക്കാം. സ്വകാര്യ ആശുപത്രിയില്‍ 250 രൂപ ഫീസ് നല്‍കണം.