മലപ്പുറം: കോവിഡ് നാള്‍വഴികളില്‍ ഏറ്റവും ഉയര്‍ന്ന പ്രതിദിന നിരക്കില്‍ മലപ്പുറം ജില്ല. വ്യാഴാഴ്ച (ഏപ്രില്‍ 22) മാത്രം ജില്ലയില്‍ 2,776 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ. സക്കീന അറിയിച്ചു. ജില്ലയിലെ നിലവിലെ ഉയര്‍ന്ന നിരക്കായ ഏപ്രില്‍ 20 ലെ 1,945 എന്നതില്‍ നിന്നും മുവ്വായിരത്തിനടുത്തേക്ക് രോഗികള്‍ വര്‍ധിക്കാന്‍ വെറും ഒരു ദിവസത്തെ ഇടവേള മാത്രമാണ് എടുത്തതെന്നത് രോഗ വ്യാപനത്തിന്റെ വേഗതയിലേക്കാണ് സൂചനകള്‍ നല്‍കുന്നത്. ജില്ലയിലെ വാക്‌സിനേഷന്‍ പ്രവര്‍ത്തനങ്ങള്‍ സ്വകാര്യ മമേഖലയിലേക്കുള്‍പ്പടെ വ്യാപിപ്പിച്ച് ശക്തമായ രോഗ പ്രതിരോധ പ്രവര്‍ത്തനങ്ങളാണ് ആരോഗ്യ വകുപ്പ് നടത്തി വരുന്നതെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ പറഞ്ഞു.

ഇന്ന് രോഗബാധിതരായവരില്‍ അധിക പേര്‍ക്കും നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെ തന്നെയാണ് രോഗം ബാധിച്ചിട്ടുള്ളത്. 2,675 പേര്‍ക്ക് നേരിട്ടുള്ള സമ്പര്‍ക്കത്തിലൂടെയും 60 പേര്‍ക്ക് ഉറവിടമറിയാതെയുമാണ് രോഗബാധ. വൈറസ് ബാധിതരില്‍ ആറ് പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നെത്തിയവരും 35 പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്. ഇതുവരെയായി 642 പേരാണ് കോവിഡ് ബാധിതരായി ജില്ലയില്‍ മരണപ്പെട്ടത്.

അതേസമയം ഇന്ന് രോഗമുക്തരായ 378 പേരുള്‍പ്പടെ ജില്ലയില്‍ സാധാരണ ജീവിതത്തിലേക്ക് മടങ്ങിയെത്തിയവരുടെ എണ്ണം 1,26,195 ആയി. ജില്ലയില്‍ നിലവില്‍ 30,484 പേരാണ് നിരീക്ഷണത്തില്‍ കഴിയുന്നത്. 15,221 പേര്‍ വിവിധ ചികിത്സാ കേന്ദ്രങ്ങളിലായി നിരീക്ഷണത്തിലുണ്ട്. കോവിഡ് പ്രത്യേക ചികിത്സാ കേന്ദ്രങ്ങളായ ആശുപത്രികളില്‍ 425 പേരും വിവിധ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളില്‍ 210 പേരും 165 പേര്‍ കോവിഡ് സെക്കന്‍ഡ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്ററുകളിലുമാണ്. ശേഷിക്കുന്നവര്‍ വീടുകളിലും മറ്റുമായി നിരീക്ഷണത്തില്‍ കഴിയുകയാണ്.

ഏതെങ്കിലും വിധത്തിലുള്ള ആരോഗ്യ പ്രശ്നങ്ങളുണ്ടായാല്‍ അടുത്തുള്ള ആരോഗ്യ കേന്ദ്രം, ജില്ലാതല കണ്‍ട്രോള്‍ സെല്‍, ആരോഗ്യ പ്രവര്‍ത്തകര്‍ എന്നിവരുമായി ഫോണില്‍ ബന്ധപ്പെടണം. ഒരു കാരണവശാലും നേരിട്ട് ആശുപത്രികളില്‍ പോകരുത്. ജില്ലാതല കണ്‍ട്രോള്‍ സെല്ലില്‍ വിളിച്ച് ലഭിക്കുന്ന നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കണം.

ജില്ലാതല കണ്‍ട്രോള്‍ സെല്‍ നമ്പറുകള്‍: 0483 2737858, 2737857, 2733251, 2733252, 2733253.