തിരുവനന്തപുരം: ജില്ലയിൽ കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്ന സാഹചര്യത്തിൽ ജനറൽ ആശുപത്രിയിലും കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തിയതായി ജില്ലാ കളക്ടർ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.
പ്രധാന സർജിക്കൽ ബ്ലോക്കിൽ കോവിഡ് രോഗികൾക്ക് പുതുതായി 32 ഓക്സിജൻ കിടക്കകളും 24 ഐ.സി.യു കിടക്കകളും 68 സാധാരണ കിടക്കകളും ഉടൻ സജ്ജമാക്കും. ഇപ്പോൾ സജ്ജമാക്കുന്ന 68 സാധാരണ കിടക്കകളിൽ ആവശ്യമെങ്കിൽ ഓക്സിജൻ സിലിണ്ടർ ഉപയോഗിച്ച് ചികിത്സ ലഭ്യമാക്കും. ഇതോടെ അതിതീവ്ര കോവിഡ് ചികിത്സയ്ക്കായി 375 ഓക്സിജൻ കിടക്കകളും 49 ഐ.സി.യു കിടക്കകളും ആശുപത്രിയിലുണ്ടാകും. ന്യൂറോ ഐ.സി.യു, എം.ഐ.സി.സിയു, ജെറിയാട്രിക് വാർഡ് എന്നിവയും കോവിഡ് ചികിത്സയ്ക്കായി ഉപയോഗിക്കുമെന്നും കളക്ടർ പറഞ്ഞു.
നിലവിൽ ജനറൽ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തിട്ടുള്ള കോവിഡ് ഇതര രോഗികളെ ആവശ്യമെങ്കിൽ ഫോർട്ട് ആശുപത്രിയിലേക്ക് റഫർ ചെയ്യുകയോ ഡിസ്ചാർജ് ചെയ്യുകയോ ചെയ്യും. കോവിഡ് ഇതര രോഗികൾക്കുള്ള ഒ.പി ഇനി ജനറൽ ആശുപത്രിയിൽ ഉണ്ടാകില്ല. ഇത്തരക്കാരെ ഫോർട്ട് ആശുപത്രിയിലേക്കു റഫർ ചെയ്യും. ഫോർട്ട് ആശുപത്രിയിൽ വരും ദിവസങ്ങളിൽ കൂടുതൽ രോഗികളെത്താൻ സാഹചര്യമുള്ളതിനാൽ ആശുപത്രിയിലെ അത്യാഹിത വിഭാഗം കൂടുതൽ ശക്തിപ്പെടുത്തും. മൂന്നു ഡോക്ടർമാരുടെയും അഞ്ച് ഹൗസ് സർജൻമാരുടെയും സേവനം ഫോർട്ട് ആശുപത്രിയിൽ താത്കാലികമായി ഉറപ്പാക്കും.
കോവിഡ് രോഗികളുടെ എണ്ണം വർധിക്കുന്നതിനാൽ ജനറൽ ആശുപത്രിയിലെ 11ാം നമ്പർ വാർഡിൽ 50 അധിക കിടക്കകൾ കൂടി സജ്ജമാക്കും. ജനറൽ ആശുപത്രിയിലേക്കുള്ള ഓക്സിജൻ വിതരണം കാര്യക്ഷമമാക്കുന്നതിനും ഓക്സിജൻ ലഭ്യത കൃത്യമായി നിരീക്ഷിക്കുന്നതിനും പ്രത്യേക ഓഡിറ്റ് കമ്മിറ്റിയെയും നിയോഗിച്ചതായും കളക്ടർ അറിയിച്ചു.