വ്യവസായ ശാലകളിലെ പരിശോധനയ്ക്കായി ഒരു കേന്ദ്രീകൃത പരിശോധനാ സംവിധാനത്തിന് രൂപം നല്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചതായി വ്യവസായ മന്ത്രി പി. രാജീവ് പറഞ്ഞു. ഇതിനായി ഒരു വെബ്സൈറ്റിന് രൂപം നല്‍കും. ലോ, മീഡിയം, ഹൈ റിസ്‌ക്ക് വിഭാഗങ്ങളിലായി വ്യവസായങ്ങളെ തരം തിരിക്കും. ലോ റിസ്‌ക്ക് വ്യവസായങ്ങളില്‍ വര്‍ഷത്തില്‍ ഒരിക്കലോ ഓണ്‍ലൈനായോ മാത്രമേ പരിശോധന നടത്തൂ. ഹൈ റിസ്‌ക്ക് വിഭാഗത്തില്‍ നോട്ടീസ് നല്കി മാത്രമേ വര്‍ഷത്തില്‍ ഒരിക്കല്‍ പരിശോധന നടത്തൂ. ഓരോ വകുപ്പും പ്രത്യേകം പരിശോധന നടത്തുന്നതിനു പകരം കേന്ദ്രീകൃത പരിശോധനാ സംവിധാനം ഏര്‍പ്പെടുത്തും. ഓരോ വകുപ്പും പരിശോധനക്ക് പോകേണ്ട ഉദ്യോഗസ്ഥരുടെ പട്ടിക തയ്യാറാക്കും. അതില്‍ നിന്ന് സിസ്റ്റം തന്നെ പരിശോധനക്ക് പോകേണ്ടവരെ തീരുമാനിക്കും. ഏത് പരിശോധന കഴിഞ്ഞാലും 48 മണിക്കൂറിനുള്ളില്‍ പരിശോധനാ റിപ്പോര്‍ട്ട് സ്ഥാപന ഉടമയ്ക്ക് നല്കുകയും വെബ് പോര്‍ട്ടലില്‍ പ്രസിദ്ധപ്പെടുത്തുകയും ചെയ്യും. പെട്ടെന്നുള്ള പരാതികളില്‍ അന്വേഷിക്കുന്നതിന് ഉന്നത ഉദ്യോഗസ്ഥനെ ചുമതലപ്പെടുത്തും.
രാജ്യത്തെ ഏറ്റവും മികച്ച നിക്ഷേപ സൗഹൃദ സംസ്ഥാനമായി കേരളത്തെ മാറ്റുന്നതിന് സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികളോട് ക്രിയാത്മകമായാണ് വ്യവസായ സമൂഹം പൊതുവില്‍ പ്രതികരിക്കുന്നത്. സംസ്ഥാനത്തിന്റെ പൊതു താത്പര്യങ്ങള്‍ക്ക് വിരുദ്ധമായ സമീപനം ആരില്‍ നിന്നും ഉണ്ടാകരുതെന്ന് അഭ്യര്‍ത്ഥിക്കുന്നതായി മന്ത്രി പറഞ്ഞു.
പി.എന്‍.എക്‌സ് 2165/2021