എറണാകുളം ജില്ലയിലെ ഗതാഗത പ്രശ്‌നങ്ങൾ പരിഹരിക്കാൻ സത്വര നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു പറഞ്ഞു. ജില്ലയിലെ ഗതാഗത സംബന്ധമായ കാര്യങ്ങൾ ചർച്ച ചെയ്യാൻ വിളിച്ച യോഗത്തിൽ എം.എൽ.എമാരുമായി സംസാരിക്കുകയായിരുന്നു മന്ത്രി.
കോവിഡ് കാലഘട്ടത്തിൽ നിർത്തിവച്ച കെ.എസ്.ആർ.ടി.സി സർവീസുകൾ പുനരാരംഭിക്കുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്ന് ജില്ലയിലെ എം.എൽ.എമാർ യോഗത്തിൽ ആവശ്യപ്പെട്ടു. പൊതുജനങ്ങൾക്കു കൂടി പ്രയോജനപ്പെടുന്ന വിധത്തിൽ കെ.എസ്.ആർ.ടി.സി. ആരംഭിക്കുന്ന പെട്രോൾ പമ്പുകൾ എറണാകുളം ജില്ലയിലെ മൂവാറ്റുപുഴ, അങ്കമാലി യൂണിറ്റുകളിൽ രണ്ടാം ഘട്ടത്തിൽ തുടങ്ങാൻ നടപടി സ്വീകരിച്ചതായി മന്ത്രി യോഗത്തിൽ അറിയിച്ചു.
മുനമ്പം-തിരുവനന്തപുരം സർവീസ് മുൻഗണനാ ക്രമത്തിൽ ആരംഭിക്കണമെന്നും മൂവാറ്റുപുഴ കെ.എസ്.ആർ.ടി.സി യൂണിറ്റിലെ യാത്രക്കാർക്കായി ടോയ്‌ലറ്റ് നിർമിക്കാൻ നടപടി സ്വീകരിക്കണമെന്നും നിർദ്ദേശമുണ്ടായി. കെ.എസ്.ആർ.ടി.സി ബസ് സ്റ്റാൻഡുകളിലെ നിർമ്മാണ പ്രവർത്തനങ്ങൾ വേഗം പൂർത്തീകരിക്കാൻ ബന്ധപ്പെട്ടവർക്ക് മന്ത്രി നിർദ്ദേശം നൽകി. തദ്ദേശ സ്ഥാപനങ്ങളുടെ സാമ്പത്തിക സഹായത്തോടെ കെ.എസ്.ആർ.ടി.സി സർവീസുകൾ ആരംഭിക്കാമെന്ന എം.എൽ.എമാരുടെ നിർദ്ദേശം പരിഗണിക്കും. ടോയ്‌ലറ്റ് മാലിന്യം വഴിയരികിലും ജലാശയങ്ങളിലും തള്ളുന്നതായി എം.എൽ.എമാർ പരാതി ഉന്നയിച്ചു. ഇത്തരം കാര്യങ്ങളിൽ കർശന നടപടി സ്വീകരിക്കാനും വാഹനങ്ങളുടെ പെർമിറ്റ്, ഡ്രൈവറുടെ ലൈസൻസ് എന്നിവ സസ്‌പെൻഡ് ചെയ്യുന്നത് ഉൾപ്പെടെയുള്ള നടപടികൾ സ്വീകരിക്കാനും യോഗം തീരുമാനിച്ചു. ചരക്ക് വാഹനങ്ങളിൽ അമിതഭാരം കയറ്റി സർവീസ് നടത്തുന്നതായും ഇരു ചക്ര വാഹനങ്ങളിൽ നിയമവിരുദ്ധമായ രൂപമാറ്റം വരുത്തി പൊതുജനങ്ങൾക്ക് ശല്യമാകുന്ന വിധത്തിൽ ഉപയോഗിക്കുന്നതായും പരാതിയുണ്ടായി. ഇക്കാര്യത്തിൽ നടപടി സ്വീകരിക്കാൻ മന്ത്രി മോട്ടോർ വാഹനവകുപ്പ് ഉദ്യോഗസ്ഥരോട് ആവശ്യപ്പെട്ടു. സ്വകാര്യ വാഹനങ്ങളിൽ നിയമവിരുദ്ധമായി, സർക്കാർ വാഹനത്തിന് സമാനമായി ചുവന്ന ബോർഡുകൾ വയ്ക്കുന്നതും തെറ്റിദ്ധരിപ്പിക്കുന്ന രീതിയിൽ വിവിധ ബോർഡുകൾ വയ്ക്കുന്നതും ചൂണ്ടിക്കാണിക്കപ്പെട്ടു. എം.എൽ.എമാരായ കെ.ജെ. മാക്‌സി, കെ.എൻ. ഉണ്ണികൃഷ്ണൻ, പി.വി. ശ്രീനിജൻ, മാത്യൂ കുഴൽനാടൻ, അനൂപ് ജേക്കബ്, എൽദോസ് കുന്നപ്പള്ളി, ആന്റണി ജോൺ, കെ.ബാബു, പി.ടി തോമസ്, അൻവർ സാദത്ത്, റോജി എം ജോൺ, റ്റി.ജെ. വിനോദ് എന്നിവർ യോഗത്തിൽ പങ്കെടുത്തു.