ആലപ്പുഴ: ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ കാലഘട്ടത്തിൽ എല്ലാ കുട്ടികൾക്കും ഡിജിറ്റൽ അദ്ധ്യായനത്തിനുള്ള സാഹചര്യം ഉറപ്പാക്കേണ്ടത് സമൂഹത്തിന്റെ കൂടി കടമയാണെന്ന് കൃഷി വകുപ്പ് മന്ത്രി പി പ്രസാദ്. ഓൺലൈൻ വിദ്യാഭ്യാസത്തിന് ബുദ്ധിമുട്ട് അനുഭവിക്കുന്ന കുട്ടികൾക്ക് പഠനസൗകര്യങ്ങൾ ഒരുക്കുന്നതിന്റെ ഭാഗമായി പട്ടണക്കാട് കോനാട്ടുശ്ശേരി ഗവൺമെന്റ്എൽ.പി. സ്‌കൂളിലെ  വിദ്യാർത്ഥികൾക്ക് മൊബൈൽ ഫോണുകളുടെ വിതരണോദ്ഘാടനം നിർവ്വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.

കോവിഡ് സാഹചര്യത്തിൽ നടപ്പാക്കിയ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ ഒന്നാംഘട്ടത്തിൽ വിക്ടെർസ് ചാനൽ വഴി കുട്ടികൾക്ക് ക്ലാസ്സ് എടുത്തിരുന്നു. എന്നാൽ അദ്ധ്യാപകർക്ക് കുട്ടികളുമായി കൂടുതൽ ഇടപഴകാൻ ഓരോ കുട്ടിയേയും കാര്യങ്ങൾ മനസ്സിലാക്കി പഠിപ്പിക്കുവാൻ ഓൺലൈൻ ക്ലാസുകളാണ് കൂടുതൽ നല്ലത്. അതിനാൽ കൂടുതൽ കുട്ടികളെ ഓൺലൈൻ വിദ്യാഭ്യാസത്തിന്റെ പാതയിൽ എത്തിക്കുവാനുള്ള നടപടികൾ തുടരുമെന്നും മന്ത്രി പറഞ്ഞു.

സ്‌കൂളിലെ 11 കുട്ടികൾക്കാണ് മൊബൈൽ ഫോണുകൾ നൽകിയത്.  സ്‌കൂളിലെ അധ്യാപകർ, പ്രദേശവാസികൾ, വിവിധ സംഘടനകൾ, പൂർവ വിദ്യാർഥികൾ, രക്ഷിതാക്കൾ എന്നിവരുടെ ശ്രമഫലമായാണ് മൊബൈൽ ഫോണുകൾ ലഭ്യമാക്കിയത്.

സ്‌കൂളിന്റെ നേതൃത്വത്തിൽ നടത്തുന്ന കാരുണ്യ നിധി പദ്ധതിയുടെ ഉദ്ഘാടനം പട്ടണക്കാട് ബ്ലോക്ക് പഞ്ചായത്ത് അംഗം ജയ പ്രതാപൻ നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം സജിമോൾ ഫ്രാൻസിസ്, പട്ടണക്കാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സുജിത ദിലീപ്, സ്‌കൂൾ ഹെഡ്മാസ്റ്റർ താഹിറ ബീവി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.