തിരുവനന്തപുരം: കോവിഡ് ചികിത്സയിൽ കഴിയുന്ന രോഗികളുടെ വിവരങ്ങൾ കൈമാറാനായി തിരുവനന്തപുരം മെഡിക്കൽ കോളേജിൽ ആരംഭിച്ച വീട്ടിലേക്ക് വിളിക്കാം പദ്ധതിയിൽ പങ്കുചേർന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോർജും. മെഡിക്കൽ കോളേജ് കോവിഡ് ഇൻഫർമേഷൻ സെന്റർ സന്ദർശിച്ചാണ് രോഗിയുടെ ബന്ധുവിനെ വിളിച്ച് വിവരം കൈമാറിയത്.
തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലുള്ള വക്കം സ്വദേശിയായ രോഗിയുടെ വിവരങ്ങളാണ് മന്ത്രി തന്നെ നേരിട്ട് ബന്ധുവിനെ വിളിച്ചറിയിച്ചത്. ചികിത്സയിൽ കഴിയുന്നയാളിന്റെ സഹോദരൻ വിനുവിനാണ് മന്ത്രി വിവരങ്ങൾ കൈമാറിയത്. സഹോദരന്റെ ആരോഗ്യസ്ഥിതി മെച്ചപ്പെടുന്നുവെന്നും ഓക്സിജന്റെ അളവ് കൂടിയിട്ടുണ്ടെന്നും ആഹാരം കഴിക്കുന്നുണ്ടെന്നും മന്ത്രി അറിയിച്ചപ്പോൾ വിനുവിനും ആശ്വാസമായി. മന്ത്രിയാണ് നേരിട്ട് വിളിച്ചതെന്നറിഞ്ഞപ്പോൾ അതിലേറെ സന്തേഷവും തോന്നി.
കോവിഡ് രോഗികളുടെ വിവരങ്ങൾ ബന്ധുക്കൾക്ക് കൈമാറാൻ ഒപി ബ്ലോക്കിൽ തന്നെയാണ് ഇൻഫർമേഷൻ സെന്റർ പ്രവർത്തിക്കുന്നത്. ഇതുകൂടാതെയാണ് മന്ത്രിയുടെ നിർദേശപ്രകാരം രോഗികൾക്ക് ബന്ധുക്കളുമായി സംവദിക്കാൻ കഴിയുന്ന വീട്ടിലേക്ക് വിളിക്കാം പദ്ധതി ആരംഭിച്ചത്.
നഗരസഭ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷൻ ഡി.ആർ. അനിൽ, ആശുപത്രി സൂപ്രണ്ട് ഇൻ ചാർജ് ഡോ. ജോബിജോൺ, ആർ.എം.ഒ. ഡോ. മോഹൻ റോയ്, നഴ്സിംഗ് സൂപ്രണ്ട് അനിതകുമാരി, ഹൗസ് കീപ്പിംഗ് ഇൻ ചാർജ് ശ്രീദേവി, വികാസ് ബഷീർ, സെക്യൂരിറ്റി ഓഫീസർ നസറുദീൻ എന്നിവരും ഒപ്പമുണ്ടായിരുന്നു.