പാലക്കാട്: ജില്ലയില്‍ മഴ തുടരുന്ന സാഹചര്യത്തില്‍ കാഞ്ഞിരപ്പുഴ, ശിരുവാണി ഡാമുകളിലെ ജലനിരപ്പ് ക്രമീകരിക്കുന്നതിന് ജലം ഒഴുക്കി കളയാന്‍ തീരുമാനിച്ചതായി ബന്ധപ്പെട്ട എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍മാര്‍ അറിയിച്ചു. ശിരുവാണി ഡാമിന്റെ പരമാവധി ജലനിരപ്പ് 878.500 മീറ്റര്‍ ആണെങ്കിലും ഡാം സേഫ്റ്റി അതോറിറ്റിയുടെ നിര്‍ദ്ദേശപ്രകാരം പരമാവധി ജലനിരപ്പ് 877 മീറ്ററായി നിജപ്പെടുത്തിയിട്ടുണ്ട്.

നിലവില്‍ 872.60 മീറ്ററാണ് ജലനിരപ്പ്. ഈ സാഹചര്യത്തില്‍ ശിരുവാണി ഡാം വൃഷ്ടിപ്രദേശത്ത് മഴ തുടരുകയാണെങ്കില്‍ ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി നാളെ (ജൂലൈ 24) മുതല്‍ ഡാമിന്റെ റിവര്‍ സ്ലൂയിസ് വഴി ജലം ശിരുവാണി പുഴയിലേക്ക് ഒഴുക്കിക്കളയാന്‍ തീരുമാനിച്ചതായി എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു.

കാഞ്ഞിരപ്പുഴ ഡാമില്‍ റൂള്‍ കര്‍വ് പ്രകാരം ജലനിരപ്പ് ക്രമീകരിക്കുന്നതിന്റെ ഭാഗമായി വൃഷ്ടി പ്രദേശങ്ങളില്‍ മഴ തുടര്‍ന്നാല്‍ അടുത്ത ദിവസങ്ങളില്‍ ഡാമിന്റെ ഷട്ടറുകള്‍ ഉയര്‍ത്തി അധികജലം പുഴയിലേക്ക് ഒഴുക്കിക്കളയാന്‍ തീരുമാനിച്ചതായും എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. കാഞ്ഞിരപ്പുഴ ഡാമിന്റെ പരമാവധി ജലനിരപ്പ് 97.50 മീറ്ററാണ്. നിലവില്‍ 92.38 മീറ്ററാണ് ജലനിരപ്പ്. റൂള്‍ കര്‍വ് പ്രകാരം 92 മീറ്റര്‍ ആയിരിക്കണം ജലനിരപ്പ്.

നിലവില്‍ തുറന്നിരിക്കുന്നത് മംഗലം ഡാം മാത്രം

ജില്ലയില്‍ നിലവില്‍ മംഗലം ഡാം മാത്രമാണ് തുറന്നിരിക്കുന്നത്. ഇവിടെ മൂന്ന് ഷട്ടറുകളും 75 സെന്റിമീറ്റര്‍ വീതമാണ് തുറന്നിട്ടുള്ളത്. മംഗലം ഡാമില്‍ 76.40 മീറ്ററാണ് നിലവിലെ ജലനിരപ്പ്. 77.88 മീറ്ററാണ് പരമാവധി ജലനിരപ്പ്.

ജില്ലയിലെ മറ്റ് അണക്കെട്ടുകളിലെ ജലനിരപ്പ്

മലമ്പുഴ ഡാം 106.62 മീറ്റര്‍ (പരമാവധി ജലനിരപ്പ് 115.06), പോത്തുണ്ടി 100.86 മീറ്റര്‍ (പരമാവധി ജലനിരപ്പ് 108.204), മീങ്കര 153.75 മീറ്റര്‍ (പരമാവധി ജലനിരപ്പ് 156.36), ചുള്ളിയാര്‍ 144.93 മീറ്റര്‍ (പരമാവധി ജലനിരപ്പ് 154.08), വാളയാര്‍ 196.95 മീറ്റര്‍ (പരമാവധി ജലനിരപ്പ് 203) നിലവിലെ ജലനിരപ്പുകള്‍.