അദാലത്തില്‍ 16 പരാതികള്‍ കമ്മീഷന്‍ തീര്‍പ്പാക്കി

മലപ്പുറം: ജില്ലയിലെ വിദ്യാസമ്പന്നരായ പെണ്‍കുട്ടികള്‍ വരെ സ്ത്രീധന സംബന്ധമായ പീഢനങ്ങള്‍ക്ക് ഇരകളാകുന്നതായി വനിതാ കമ്മീഷന്‍ അംഗം ഇ.എം രാധ അഭിപ്രായപ്പെട്ടു. ജില്ലാ പഞ്ചായത്ത് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ അദാലത്തിന് ശേഷം സംസാരിക്കുകയായിരുന്നു അവര്‍. മക്കളെ വിവാഹം കഴിപ്പിച്ച് നല്‍കുന്ന വ്യക്തിയെയും കുടുംബത്തെയും സംബന്ധിച്ച് രക്ഷിതാക്കള്‍ക്കിടയില്‍ വ്യക്തമായ നിലപാട് ഉണ്ടായിരിക്കേണ്ടത് അനിവാര്യമാണ്. സ്രീധനവുമായി ബന്ധപ്പെട്ട് കമ്മീഷന് മുമ്പിലെത്തുന്ന കേസുകളില്‍ അടുത്തിടെ വര്‍ദ്ധനവ് വന്നിട്ടുള്ളതായും അവര്‍ പറഞ്ഞു.

ജില്ലാ പഞ്ചായത്തില്‍ നടന്ന അദാലത്തില്‍ 57 പരാതികളാണ് പരിഗണിച്ചത്. ഇതില്‍ 16 പരാതികള്‍ കമ്മീഷന്‍ തീര്‍പ്പാക്കി. എട്ട് കേസുകളില്‍ അന്വേഷണം നടത്തുന്നതിനായി പൊലീസിന് കൈമാറിയിരിക്കുകയാണ്. 33 പരാതികള്‍ അടുത്ത അദാലത്തിലേക്കായി മാറ്റി വെക്കുകയും ചെയ്തിട്ടുണ്ട്. തിരൂര്‍ ഇ.എം.എസ് സാംസ്‌കാരിക സമുച്ചയത്തില്‍ സെപ്റ്റംബര്‍ ഏഴിനാണ് അടുത്ത അദാലത്ത് നടക്കുക. അഡ്വ. രാജേഷ് പുതുക്കാട്, അഡ്വ. റീബ കൗണ്‍സിലര്‍മാര്‍ എന്നിവര്‍ അദാലത്തില്‍ പങ്കെടുത്തു.