തൃശ്ശൂർ: പിറന്ന മണ്ണിന് അവകാശം ലഭ്യമാക്കാൻ വർഷങ്ങൾ നീണ്ട സമരത്തിന് ഒടുവിൽ ശാന്ത ഭൂമിയുടെ അവകാശിയായി. തൃശൂർ ടൗൺ ഹാളിൽ നടന്ന പട്ടയമേളയിൽ പട്ടയം ലഭിച്ചപ്പോൾ ശാന്തയുടെ വർഷങ്ങൾ നീണ്ട കാത്തിരിപ്പിന് കൂടിയാണ് ഫലമുണ്ടായത്. ഭൂമി സ്വന്തമായപ്പോൾ പിറന്ന മണ്ണിൽ അവകാശം ലഭിക്കാൻ അച്ഛനുമായി സമരം നടത്തിയ നിമിഷങ്ങളാണ് ഓർമ്മ വരുന്നതെന്ന് ശാന്ത പറയുന്നു.

എന്നാൽ സമരം ചെയ്ത് നേടിയ പട്ടയാവകാശം കണ്ണ് നിറയെ കാണാനുള്ള ഭാഗ്യം ശാന്തയ്ക്ക് ഇപ്പോളില്ല. തിമിരം ബാധിച്ച് കണ്ണുകളുടെ കാഴ്ച മങ്ങിയ നിലയിലാണ് ഈ 64 കാരി.

എങ്കിലും ശാന്തയുടെ പ്രതീക്ഷകൾക്ക് മേൽ വെളിച്ചം വീശുകയാണ് ഈ പട്ടയഭൂമിയിലൂടെ. റവന്യൂമന്ത്രി കെ രാജനിൽ നിന്ന് ശാന്ത പട്ടയം ഏറ്റുവാങ്ങുമ്പോൾ അവകാശങ്ങൾക്കായി സമരം ചെയ്യുന്നവർക്ക് കൂടിയാണ് പ്രചോദനമാകുന്നത്. പാണഞ്ചേരി പഞ്ചായത്തിലെ പയ്യനം കോളനിയിലെ പരേതരായ വേലായുധൻ– പാറു ദമ്പതികളുടെ മകളാണ്‌  അവിവാഹിതയായ ശാന്ത.

പകൽ സമീപത്തെ അങ്കണവാടിയിൽ കുട്ടികളെ നോക്കാനും ഭക്ഷണം വയ്ക്കാനും പോയിരുന്നു. എന്നാൽ ഇപ്പോൾ അതിനും കഴിയാത്ത അവസ്ഥയാണ്. പെൻഷനായി ലഭിക്കുന്ന 1300 രൂപകൊണ്ട് വേണം ശാന്തയ്‌ക്ക് ഭക്ഷണവും മരുന്നും വാങ്ങാൻ. ജോലിയെടുക്കാൻ കഴിയാതായതോടെ എകാന്തതയുടെ തടവിലായ അവസ്ഥയിലാണ് ശാന്ത. വീട്ടിൽനിന്നും പുറത്തിറങ്ങണമെങ്കിൽ പരസഹായം വേണം.