തിരുവനന്തപുരം കോർപ്പറേഷനിൽ പുഞ്ചക്കരി വാർഡിൽ സന്തോഷ് ഭവനിൽ ജൻമനാ 90 ശതമാനം അന്ധത ബാധിച്ച വരുണിന്റെ കുടുംബത്തിന് ഭക്ഷ്യ പൊതുവിതരണ മന്ത്രി ജി.ആർ അനിൽ മുൻഗണനാ കാർഡ് നൽകി. വരുണിന്റെ മാതാപിതാക്കളായ വിഷ്ണുവും മീരയും കാർഡ് ഏറ്റുവാങ്ങി. സാമ്പത്തികമായി പ്രയാസമനുഭവിക്കുന്ന കുടുംബത്തിന് സ്വന്തമായി വീടോ സ്ഥലമോ ഇല്ല. വാടക വീട്ടിൽ താമസിക്കുന്ന ഇവർക്ക് കോവിഡ് മഹാമാരി വന്നതോടെ ജോലി നഷ്ടപ്പെട്ടു. കുട്ടിയുടെ മാതാപിതാക്കൾ ചികിത്സയ്ക്ക് പണം കണ്ടെത്താൻ കഴിയാത്ത അവസ്ഥയിലുമായി.

പ്രതിമാസം 7000 രൂപയോളം കുട്ടിയുടെ ചികിത്സയ്ക്കായി മാത്രം ചിലവാകുന്നു. എസ്.എ.ടി യിലെ ഡിഡിസി നിർദ്ദേശിച്ച പ്രകാരം മൂന്ന് തവണ ജനറ്റിക്ക് ടെസ്റ്റ് നടത്താൻ 60,000 രൂപ വേണ്ടി വരും. ഈ സാഹചര്യത്തിലാണ് ഭക്ഷ്യ വകുപ്പ് മന്ത്രിയെ നേരിട്ട് കണ്ട് ബുധനാഴ്ച നിവേദനം നൽകിയത്. ഉടൻ തന്നെ മുൻഗണനാ കാർഡ് നൽകുന്നതിനുള്ള നടപടി സ്വീകരിക്കാൻ മന്ത്രി നിർദ്ദേശിക്കുകയും വൈകുന്നേരം മുൻഗണനാ കാർഡ് മന്ത്രി നേരിട്ട് കൈമാറ്റുകയും ചെയ്തു.