മലപ്പുറം: സംസ്ഥാന ഭാഗ്യക്കുറി ടിക്കറ്റുകളുടെ അവസാന നാലക്ക നമ്പറുകള്‍ ഒരുമിച്ച് ചേര്‍ത്ത് സെറ്റുകളാക്കി വില്‍പ്പന നടത്തുന്നത് കണ്ടെത്തി തടയാന്‍ ജില്ലയിലെ ലോട്ടറി വിപണന കേന്ദ്രങ്ങളില്‍ പരിശോധന നടത്തി. ജില്ലയില്‍ ഇത്തരത്തില്‍ വില്‍പ്പന നടത്തുന്നുണ്ടെന്ന പരാതിയെത്തുടര്‍ന്ന് സംസ്ഥാന ഭാഗ്യക്കുറി ഡയറക്ടറുടെ നിര്‍ദേശമനുസരിച്ചാണ് പരിശോധന നടത്തിയത്. ജില്ലാഭാഗ്യക്കുറി ഓഫീസര്‍ എസ്. അനില്‍കുമാറിന്റെ നേതൃത്വത്തില്‍ ജൂനിയര്‍ സൂപ്രണ്ട് പി. സുരേന്ദ്രന്‍, ക്ലാര്‍ക്ക് കെ. അബ്ദുസമദ് എന്നിവരാണ് പരിശോധന നടത്തിയത്. വരും ദിവസങ്ങളിലും പരിശോധന തുടരും. 12 ടിക്കറ്റുകളില്‍ കൂടുതല്‍ സെറ്റായി വില്‍പ്പന നടത്തുന്ന നടപടി കണ്ടെത്തിയാല്‍ ഏജന്റുമാര്‍ക്കെതിരെ ഏജന്‍സി റദ്ദാക്കുന്നതുള്‍പ്പെടെയുള്ള നിയമനടപടികള്‍ സ്വീകരിക്കും. എഴുത്തു ലോട്ടറിയെക്കുറിച്ചും മറ്റ് തട്ടിപ്പുകളെക്കുറിച്ചുമുള്ള പരാതികള്‍ ഏജന്റു മാര്‍ക്കും പൊതുജനങ്ങള്‍ക്കും 18004258474 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചറിയിക്കാം. WWW.statelottery.Kerala.gov.inഎന്ന വെബ്‌സൈറ്റിലൂടെയോ ഭാഗ്യക്കുറി ഓഫീസുകളില്‍ നേരിട്ടോ അറിയിക്കാം.