ലാന്‍ഡ് ബാങ്ക് പദ്ധതിയില്‍ ഉള്‍പ്പെട്ട 69 പേരില്‍ അനര്‍ഹരെ ഒഴിവാക്കി നടപടി സ്വീകരിക്കും

പട്ടികവര്‍ഗക്കാര്‍ക്ക് വേണ്ടി പനത്തടി വില്ലേജില്‍ 150 പേര്‍ക്കായി ഏറ്റെടുത്ത നിക്ഷിപ്ത വനഭൂമിയില്‍ താമസിക്കാന്‍ താല്‍പര്യമുള്ളവര്‍ സമ്മതപത്രം നല്‍കിയാല്‍ ഇവര്‍ക്ക് ഭൂമിക്ക് പട്ടയം നല്‍കാനുള്ള നടപടികള്‍ അടിയന്തിരമായി പൂര്‍ത്തിയാക്കുമെന്ന് ജില്ലാ കളക്ടര്‍ ഭണ്ഡാരി സ്വാഗത് രണ്‍വീര്‍ചന്ദ് പറഞ്ഞു. ഇതിനായി വെള്ളരിക്കുണ്ട് തഹസില്‍ദാറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അര്‍ഹതപ്പെട്ട പട്ടികവര്‍ഗക്കാര്‍ക്ക് ഭൂമി നല്‍കുന്നില്ലെന്ന പരാതിയുമായി ഗോത്രജനത കൂട്ടായ്മ നടത്തിയ സമരത്തെ തുടര്‍ന്ന് കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തിലാണ് തീരുമാനം.

2020 ഒക്ടോബര്‍ 30ന് ജനകീയസമിതി 69 ഗുണഭോക്താക്കളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തിരുന്നു. ഭൂമി നല്‍കാനുള്ള ലിസ്റ്റില്‍ അനര്‍ഹര്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന സമരസമിതി പ്രവര്‍ത്തകര്‍ പരാതി ഉന്നയിച്ച സാഹചര്യത്തില്‍ പട്ടിക പരിശോധിച്ച് അനര്‍ഹരെ ഒഴിവാക്കി സര്‍ക്കാര്‍ മാനദണ്ഡപ്രകാരം മാത്രമേ ഭൂമി വിതരണം ചെയ്യുവെന്ന് ജില്ലാകളക്ടര്‍ അറിയിച്ചു. പട്ടിക വര്‍ഗക്കാര്‍ക്ക് ഭൂമി വാങ്ങി നല്‍കുന്ന ലാന്‍ഡ് ബാങ്ക് പദ്ധതിയിലേക്ക് ഭൂമി രജിസ്റ്റര്‍ ചെയ്യാന്‍ താല്‍പര്യമുള്ള ഭൂവുടമകള്‍ക്ക് അതിന് അവസരമുണ്ടെന്നും കളക്ടര്‍ അറിയിച്ചു.

10 ലക്ഷം രൂപയ്ക്ക് ഒരേക്കര്‍ ഭൂമിയോ അല്ലെങ്കില്‍ 10 ലക്ഷം രൂപയ്ക്ക് തുല്യമായി വിലമതിക്കുന്ന ഭൂമിയോ കണ്ടെത്തുന്നതിനാണ് തീരുമാനം. തുടര്‍നടപടികള്‍ വിലയിരുത്താന്‍ ഡിസംബര്‍ മൂന്നിന് രാവിലെ 11.30ന് കളക്ടറുടെ ചേമ്പറില്‍ യോഗം ചേരും. യോഗത്തില്‍ ഡപ്യൂട്ടി കളക്ടര്‍ ( എല്‍.ആര്‍) കെ.രവികുമാര്‍ പട്ടിക വര്‍ഗ വികസന ഓഫീസര്‍ എസ് സാജു, വെള്ളരിക്കുണ്ട് തഹസില്‍ദാര്‍ പി.വി.മുരളി,
കാസര്‍കോട് തഹസില്‍ദാര്‍ എ വി രാജന്‍, സ്‌പെഷ്യല്‍ ബ്രാഞ്ച് പോലീസ ഇന്‍സ്‌പെക്ടര്‍ രാജേഷ് സമരസമിതി പ്രതിനിധികളായ കൃഷ്ണന്‍ പരപ്പച്ചാല്‍, കെ.വി.രാധാകൃഷ്ണന്‍, മറ്റ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ പങ്കെടുത്തു.