ക്ഷേമ-കാരുണ്യ പദ്ധതികള്‍ക്ക് കരുത്തുപകരുന്നത് ഭാഗ്യക്കുറികള്‍: ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട്

കണ്ണൂര്‍: ക്ഷേമ-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ നിലനിര്‍ത്തി മുന്നോട്ട് കൊണ്ടുപോകുന്നതിനും സാമൂഹ്യ പ്രസക്തമായ ഒട്ടേറെ പദ്ധതികള്‍ക്കും കരുത്തുപകരുന്നത് ഭാഗ്യക്കുറികളാണെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് കെ.വി സുമേഷ്. സംസ്ഥാന ഭാഗ്യക്കുറിയുടെ ഈ വര്‍ഷത്തെ തിരുവോണം ബംബര്‍ ജില്ലാതല ടിക്കറ്റ് വില്‍പന ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. സാധാരണക്കാരുടെ പ്രതീക്ഷയാണ് ഭാഗ്യക്കുറിയെന്നും അദ്ദേഹം പറഞ്ഞു.

കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ സംസ്ഥാന ഭാഗ്യക്കുറി ക്ഷേമനിധി ബോര്‍ഡ് അംഗം വി ബാലന്‍ അധ്യക്ഷനായിരുന്നു. ജില്ലാ ഭാഗ്യക്കുറി ഓഫീസര്‍ അശോകന്‍ പാറക്കണ്ടി, ജൂനിയര്‍ സൂപ്രണ്ട് ബീന സി.എം, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ.കെ പത്മനാഭന്‍, ജില്ലാ ഭാഗ്യക്കുറി ക്ഷേമ ഓഫീസര്‍ ഡി സുനില്‍കുമാര്‍, വിവിധ സംഘടനാ പ്രതിനിധികളായ രവീന്ദ്രന്‍ സി.പി, ജിന്‍സ് മാത്യു, ടി നാരായണന്‍, കുമാരന്‍ കെ, ചന്ദ്രന്‍ പി, തുടങ്ങിയവര്‍ പങ്കെടുത്തു.

സെപ്തംബര്‍ 19 നാണ് തിരുവോണം ബംബറിന്റെ നറുക്കെടുപ്പ്. 250 രൂപയാണ് ടിക്കറ്റ് വില. ഒന്നാം സമ്മാനം 10 കോടി, രണ്ടാം സമ്മാനം 5 കോടി (50 ലക്ഷം വീതം 10 പേര്‍ക്ക്), മൂന്നാം സമ്മാനം 2 കോടി (10 ലക്ഷം വീതം 20 പേര്‍ക്ക്).