പാലക്കാട്‌: സര്‍ക്കാര്‍ മുന്നറിയിപ്പുകള്‍ വകവെയ്ക്കാതെ പി.വി.സി ഫ്രീ, റീ സൈക്ലബിള്‍ ലോഗോ പതിച്ചും പ്രിന്റിംഗ് സ്ഥാപനത്തിന്റെ പേര് പതിക്കാതെയും നിരോധിത വസ്തുക്കളായ പി.വി.സി ഫ്ലക്സ്, പോളിസ്റ്റര്‍, നൈലോണ്‍, കൊറിയന്‍ ക്ലോത്ത്, പ്ലാസ്റ്റിക് കോട്ടിങ്ങ് തുണി തുടങ്ങിയവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന ഹോര്‍ഡിങ്ങ്സ്, ബോര്‍ഡുകള്‍, ബാനറുകള്‍ വ്യാപകമായി ഉപയോഗിക്കുന്നത് ശ്രദ്ധയില്‍ പെട്ടിട്ടുണ്ടെന്നും ഇതിനെതിരെ കര്‍ശന നടപടി സ്വീകരിക്കുമെന്നും ജില്ലാ കലക്ടര്‍ മൃണ്‍മയി ജോഷി അറിയിച്ചു.

ഇവയ്ക്കു പകരമായി മലിനീകരണ നിയന്ത്രണ ബോര്‍ഡ് സര്‍ട്ടിഫൈ ചെയ്ത 100% കോട്ടന്‍, പോളി എത്തിലീന്‍, പ്ലാസ്റ്റിക് ഇല്ലാത്ത പേപ്പര്‍ എന്നിവയില്‍ പി.വി.സി ഫ്രീ, റീ സൈക്ലബിള്‍ ലോഗോയും, പ്രിന്റിംഗ് യൂണിറ്റിന്റെ പേരും, നമ്പറും പതിച്ച് കോട്ടണില്‍ കോട്ടണ്‍ എന്നും പോളി എത്തിലീനില്‍ പോളി എത്തിലീന്‍ എന്നും, പി.സി.ബി സര്‍ട്ടിഫിക്കറ്റ് നമ്പറും ചേര്‍ത്ത് നിയമം അനുശാസിക്കുന്ന രീതിയിലുള്ള പ്രിന്റിംഗാണ് പരസ്യങ്ങള്‍ക്കും പ്രചാരണങ്ങള്‍ക്കും ഉപയോഗിക്കേണ്ടത്. ഇത്തരത്തില്‍ പുന: ചംക്രമണം ചെയ്യാന്‍ സാധിക്കുന്ന വസ്തുക്കള്‍ ഉപയോഗ ശേഷം റീസൈക്ലിംഗിനായി പ്രിന്റിംഗ് യൂണിറ്റിലേക്കോ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ഹരിതകര്‍മ്മ സേനയ്ക്കോ തിരിച്ചേല്‍പ്പിക്കണം.

റീ സ്ലൈക്ലിംഗിനായി തിരിച്ചെത്തുന്നവയില്‍ നിരോധിത വസ്തുക്കള്‍ കലര്‍ന്ന് വരുന്ന പക്ഷം നിരോധിത വസ്തുക്കളിലെ പരസ്യത്തിന്റെ അടിസ്ഥാനത്തില്‍ സ്ഥാപനത്തിനെതിരെ നിയമ നടപടി സ്വീകരിക്കും. നിലവില്‍ നിരോധിത വസ്തുക്കള്‍ ഉപയോഗിച്ച് നിയമ വിരുദ്ധമായി സ്ഥാപിച്ചിട്ടുള്ള മുഴുവന്‍ പരസ്യബോര്‍ഡുകള്‍, ഷോപ്പ് ബോര്‍ഡ്, ഹോര്‍ഡിങ്ങ്സ് എന്നിവ ഒരു മാസത്തിനകം എടുത്തു മാറ്റാനുള്ള നടപടികള്‍ സ്വീകരിക്കേണ്ടതാണ്. നിരോധിത വസ്തുക്കള്‍ ഉപയോഗിച്ച് പ്രിന്റ് / പരസ്യങ്ങള്‍ ചെയ്യുന്ന സ്ഥാപനങ്ങള്‍ക്കെതിരെ ആദ്യഘട്ടം 10,000 രൂപയും രണ്ടാംഘട്ടം 25,000 രൂപയും ആവര്‍ത്തിക്കുന്ന പക്ഷം 50,000 രൂപയും ലൈസന്‍സ് റദ്ദാക്കുന്നതടക്കമുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.