ഗാർഹികാതിക്രമങ്ങളിൽ നിന്നും സ്ത്രീകളെ സംരക്ഷിക്കുന്നതിന് 2005ൽ നിലവിൽ വന്ന നിയമപ്രകാരം രജിസ്റ്റർ ചെയ്ത കേസുകളുടെ തൽസ്ഥിതി ഉദ്യോഗസ്ഥ തലത്തിൽ ചർച്ച ചെയ്തു. വനിതാ സംരക്ഷണ ഓഫീസർ, സർവ്വീസ് പ്രൊവൈഡിംഗ് സെന്ററുകൾ എന്നിവർ മുഖേന ഇതുവരെ രജിസ്റ്റർ ചെയ്തിട്ടുള്ള കേസുകളുകളുമായി ബന്ധപ്പെട്ട വിഷയങ്ങളിലാണ് ചർച്ച നടത്തിയത്.

സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ലിംഗ വിവേചനവും അവസാനിപ്പിക്കാൻ നവംബർ 25 മുതൽ മനുഷ്യാവകാശ ദിനമായ ഡിസംബർ 10 വരെ സംഘടിപ്പിക്കുന്ന ‘ഓറഞ്ച് ദ വേൾഡ് ക്യാമ്പയിൻ’ പ്രചാരണ പരിപാടികളുടെ ഭാഗമായി വനിത ശിശു വികസന വകുപ്പാണ് ചർച്ച സംഘടിപ്പിച്ചത്.ജില്ലാ കോടതി കോൺഫറൻസ് ഹാളിൽ നടന്ന ചർച്ച തൃശൂർ പ്രിൻസിപ്പൽ ഡിസ്ട്രിക്ട് ആൻഡ് സെഷൻസ് ജഡ്ജ് പി ജെ വിൻസന്റ് ഉദ്ഘാടനം ചെയ്തു.

വനിതാ സംരക്ഷണ ഓഫീസർ ലേഖ എസ് ജില്ലയിലെ വിമൻ പ്രൊട്ടക്ഷൻ സെല്ലിന്റെ ഇതുവരെയുള്ള പ്രവർത്തനങ്ങളും കേസുകളുടെ ചുരുക്ക വിവരങ്ങളും വിശദീകരിച്ചു.തൃശൂർ ജില്ലാ വനിതാ ശിശു വികസന ഓഫീസ് ഉദ്യോഗസ്ഥർ,ജില്ലാ ലീഗൽ സർവ്വീസസ് അതോറിറ്റി ഉദ്യോഗസ്ഥർ, ജുഡീഷ്യൽ മജിസ്ട്രേറ്റുമാർ, പൊലീസ് ഉദ്യോഗസ്ഥർ, അഭിഭാഷകർ എന്നിവർ ചർച്ചയ്ക്ക് നേതൃത്വം നൽകി.ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് ആജ് സുദർശൻ, ജില്ലാ ലീഗൽ സർവീസസ് അതോറിറ്റി സെക്രട്ടറി നിഷി പി എസ്. ബാർ അസോസിയേഷൻ പ്രസിഡന്റ് സണ്ണി ജോർജ് എൻ, ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റുമാരായ എം ശ്രുതി, ഇന്ദുചൂഡൻ, വിപിൽ ദാസ്, ജില്ലാ വനിതാ ശിശു വികസന ഓഫീസർ മീര പി, വനിതാ സംരക്ഷണ ഓഫീസർ ലേഖ എസ്, വെൽഫെയർ ഓഫീസർ സൗമ്യ കാച്ചപ്പിള്ളി തുടങ്ങിയവർ പരിപാടിയിൽ പങ്കെടുത്തു.