പരമ്പരാഗത മത്സ്യബന്ധന യാനങ്ങൾക്ക് മണ്ണെണ്ണ പെർമിറ്റ് അനുവദിക്കുന്നതിനായുള്ള ഏകദിന പരിശോധന ജനുവരി 9 ന് നടക്കുമെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി സജി ചെറിയാൻ അറിയിച്ചു.  സംസ്ഥാന സർക്കാർ മത്സ്യബന്ധന യാനങ്ങൾക്ക് സബ്‌സിഡി നിരക്കിൽ മണ്ണെണ്ണ വിതരണം നടത്തുന്നത് പെർമിറ്റിന്റെ അടിസ്ഥാനത്തിലാണ്.

മൂന്ന് വർഷം കൂടുമ്പോൾ ഫിഷറീസ്, സിവിൽ സപ്ലൈസ്, മത്സ്യഫെഡ് എന്നീ വകുപ്പുകൾ സംയുക്തമായി ഏകദിന പരിശോധന നടത്തിയാണ് പെർമിറ്റ് വിതരണം ചെയ്യുന്നത്.
കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കുന്ന യാനങ്ങൾക്ക് മാത്രമാണ് പെർമിറ്റ് ലഭിക്കുക. ഫിഷിംഗ് ലൈസൻസ്് ഉള്ളതും ഫിഷറീസ് ഇൻഫമർമേഷൻ മാനേജ്‌മെന്റ് രജിസ്‌ട്രേഷൻ നടത്തിയതുമായ യാനങ്ങൾക്ക് മാത്രമേ പെർമിഷറ്റ് അനുവദിക്കുകയുള്ളൂ. 10 വർഷത്തിൽ കൂടുതൽ പഴക്കമുള്ള എഞ്ചിനുകൾക്ക്  പെർമിറ്റ് ലഭിക്കുകയില്ല.

ഒരു വ്യക്തിക്ക് പരമാവധി രണ്ട് എഞ്ചിനുകൾക്ക്  മാത്രമേ പെർമിറ്റ് അനുവദിക്കുകയുള്ളൂ.  അർഹതയുള്ളവർക്ക് പെർമിറ്റ് ഉറപ്പാക്കുകയാണ് ലക്ഷ്യം. അതിനായി എല്ലാവരുടെയും സഹകരണം അഭ്യർഥിക്കുന്നതായും മന്ത്രി പറഞ്ഞു. സംയുക്ത പരിശോധനയ്ക്കുള്ള അപേക്ഷാഫോറം മത്സ്യഫെഡ് മുഖേനെ ലഭ്യമാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.