ഫോക് ലോർ അക്കാദമി പുരസ്കാരങ്ങൾ വിതരണം ചെയ്തു

മനുഷ്യജീവിതത്തിൻ്റെ സമർപ്പണമാണ് ഓരോ നാടൻ കലാരൂപവുമെന്ന് തദ്ദേശ സ്വയംഭരണ എക്സൈസ് വകുപ്പ് മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർ പറഞ്ഞു. ശിക്ഷക് സദനിൽ 2020ലെ ഫോക് ലോർ പുരസ്കാരങ്ങൾ വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. നാടൻ കലകൾ പോലെ മനുഷ്യഹൃദയങ്ങളിലിടം നേടിയ മറ്റ് കലാരൂപങ്ങൾ ഏറെയില്ല. മനുഷ്യനെ ത്രസിപ്പിക്കുന്നവയാണ് നാടൻ കലകൾ. അതിന് പകരമാവാൻ ഒരു ക്ലാസിക് കലയ്ക്കും സാധിച്ചിട്ടില്ല.

മനുഷ്യ ഹൃദയങ്ങളിൽ നാടൻ കലകളെപ്പോലെ ആഴത്തിൽ വേരോടിയ മറ്റു കലാരൂപങ്ങളില്ല. എന്നാൽ ഇതിൽ ചിലതൊക്കെ അന്യം നിന്നുപോയി. അറ്റുപോയ കണ്ണികളെ കൂട്ടിച്ചേർക്കാനുള്ള ശ്രമങ്ങൾ ഫോക് ലോർ അക്കാദമി ഏറ്റെടുത്ത് നടത്തണം. നാടൻ കലകൾക്കായി ജീവിതം ഉഴിഞ്ഞു വെക്കുന്ന കലാകാരൻമാർ അംഗീകരിക്കപ്പെടണം. മന്ത്രി എം വി ഗോവിന്ദൻ മാസ്റ്റർപറഞ്ഞു.

ഫോക് ലോർ രംഗത്ത് ശ്രദ്ധേയമായ സംഭാവനകൾ നൽകിയ 131 കലാകാരന്മാർക്കാണ് പുരസ്കാരം സമ്മാനിച്ചത്. 2020 ലെ സമഗ്ര സംഭാവനക്കുള്ള പുരസ്കാരം മാപ്പിളപ്പാട്ടുകളെ ജനകീയമാക്കിയ വി എം കുട്ടിക്കുള്ള മരണാനന്തര ബഹുമതിയായി മന്ത്രി സമ്മാനിച്ചു. ഫോക് ലോർ പ്രത്യേക പുരസ്കാരങ്ങൾ, ഫെലോഷിപ്പുകൾ, യുവ പ്രതിഭാ പുരസ്കാരങ്ങൾ എന്നിവയും ചടങ്ങിൽ വിതരണം ചെയ്തു.

രാമചന്ദ്രൻ കടന്നപ്പള്ളി എം എൽ എ അധ്യക്ഷത വഹിച്ചു. കെ വി സുമേഷ് എംഎൽഎ ,ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ, മേയർ ടി ഒ മോഹനൻ, ഫോക് ലോർ അക്കാദമി ചെയർമാൻ സി ജെ കുട്ടപ്പൻ, സെക്രട്ടറി കീച്ചേരി രാഘവൻ, വൈസ് ചെയർമാൻ എ വി അജയകുമാർ, എക്സിക്യുട്ടീവ് അംഗങ്ങളായ ഡോ.ആർ ഗീതാദേവി, ഡോ.പത്മനാഭൻ കാവുമ്പായി, പ്രോഗ്രാം ഓഫീസർ പി വി ലവലിൻ തുടങ്ങിയവർ സംസാരിച്ചു.