എറണാകുളം: നിര്‍ദ്ധിഷ്ട മുനമ്പം – അഴീക്കോട് പാലം നിര്‍മാണവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമാണെന്ന് എം.എല്‍.എമാരായ കെ.എന്‍ ഉണ്ണിക്കൃഷ്ണന്, ഇ.ടി ടൈസണ്‍ എന്നിവരുടെ നേതൃത്വത്തില്‍ ചേര്‍ന്ന യോഗത്തിൽ വിലയിരുത്തി. മത്സ്യബന്ധന യാനങ്ങളുടെ നീക്കത്തിന് പാലം തടസമാകുമെന്നുള്ള പ്രചാരണം അടിസ്ഥാന രഹിതമാണെന്ന് ഉദ്യോഗസ്ഥര്‍ യോഗത്തിൽ വ്യക്തമാക്കി.
സ്ഥലം ഏറ്റെടുക്കുന്നതുൾപ്പെടെ 180 കോടി രൂപയുടെ പദ്ധതിയാണ് പാലം നിര്‍മാണത്തിനായി അനുവദിച്ചിട്ടുള്ളത്. പാലം നിര്‍മാണത്തിനായുള്ള സ്ഥലമെടുപ്പ് നടപടികള്‍ ഉടന്‍ പൂര്‍ത്തിയാക്കി ടെന്‍ഡര്‍ നടപടികളിലേക്ക് കടക്കും. പാലം നിർമാണവുമായി ബന്ധപ്പെട്ട് തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ യോഗത്തില്‍ ആവശ്യമുയർന്നു.
എറണാകുളം ഗസ്റ്റ് ഹൗസില്‍ നടന്ന യോഗത്തില്‍ എറണാകുളം ജില്ലാ കളക്ടര്‍ ജാഫര്‍ മാലിക്ക്, വൈപ്പിന്‍ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമന്, കേരള റോഡ് ഫണ്ട് ബോര്‍ഡ് അസി. എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ ഇ.ഐ സജിത്ത് വിവിധ രാഷ്ട്രീയ പാര്‍ട്ടീ പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു
