250 ബെഡുകൾ സജ്ജമാക്കും

ജില്ലയിൽ ഒമിക്രോൺ റിപ്പോർട്ട് ചെയ്ത സാഹചര്യത്തിൽ സ്ഥിതിഗതികൾ വിലയിരുത്താൻ മന്ത്രി പി.രാജീവിൻ്റെ അധ്യക്ഷതയിൽ പ്രത്യേക യോഗം ചേർന്നു. ഏതു സാഹചര്യത്തെയും നേരിടാൻ ജില്ല സജ്ജമാണെന്ന് മന്ത്രി പറഞ്ഞു. അമ്പലമുഗളിലെ കോവിഡ് ആശുപത്രിയിൽ 100 ബെഡുകൾ സജ്ജമാക്കും. ഇവ ക്യുബിക്കുകളാക്കി ക്രമീകരിക്കും. സ്വകാര്യ മേഖലയിൽ 150 ബെഡുകളും സജ്ജമാക്കും. ആകെ 250 ബെഡുകളാണ് ക്രമീകരിക്കുക.

12 റിസ്ക് രാജ്യങ്ങളിൽ നിന്നെത്തുന്ന യാത്രക്കാരെ പരിശോധനയ്ക്ക് വിധേയമാക്കുന്നതിനുള്ള ക്രമീകരണങ്ങൾ നവംബർ 28 മുതൽ കൊച്ചി വിമാനത്താവളത്തിൽ ഏർപ്പെടുത്തിയിട്ടുണ്ട്. ആരോഗ്യ വകുപ്പിൻ്റെ നേതൃത്വത്തിൽ നാല് ടീമുകളെയാണ് വിമാനത്താവളത്തിൽ വിന്യസിച്ചിട്ടുള്ളത്. 24 ജീവനക്കാരെ ഇവിടെ നിയോഗിച്ചിട്ടുണ്ട്. 12 പേരെ കൂടി അധികമായി നിയോഗിക്കും. വിമാനത്താവളത്തിലെ എട്ട് പേരെയും നിയോഗിച്ചിട്ടുണ്ട്. വിമാനത്താവളത്തിലെത്തുന്നവർക്ക് റാപ്പിഡ് ടെസ്റ്റും ആർ ടി പി സി ആർ പരിശോധനയുമാണ് നടത്തുന്നത്. ഇത് യാത്രക്കാർക്ക് തിരഞ്ഞെടുക്കാം. റാപ്പിഡ് ടെസ്റ്റിൻ്റെ ഫലം 40 മിനിറ്റിനു ശേഷവും ആർ ടി പി സി ആർ മൂന്നു മണിക്കൂറിനു ശേഷവും ഫലം അറിയാം. ഫലം അറിഞ്ഞ ശേഷമായിരിക്കും യാത്രക്കാർക്ക് പുറത്തിറങ്ങാൻ കഴിയൂ. പോസിറ്റീവ് ആകുന്നവരെ ആശുപത്രിയിലേക്കും നെഗറ്റീവ് ആകുന്നവരെ ഹോം ഐസൊലേഷനിലേക്കും മാറ്റും. ഹോം ഐസൊലേഷനിലുള്ളവർ എട്ടാം ദിവസം പരിശോധന നടത്തണം. റിസ്ക് രാജ്യങ്ങളിൽ നിന്നുള്ള 4407 യാത്രക്കാരാണ് ഇതുവരെ എത്തിയത്. ഇതിൽ 10 പേരാണ് കോവിഡ് പോസിറ്റീവായത്. ഇതിൽ ഒരാൾക്കാണ് ഒമിക്രോൺ വകഭേദം സ്ഥിരീകരിച്ചത്.

കപ്പൽമാർഗം കൊച്ചി തുറമുഖത്തെത്തുന്നവർക്കും പരിശോധന നടത്തും. വാക്സിനേഷനിൽ പിന്നിലുള്ള പഞ്ചായത്തുകൾക്കായി തീവ്ര വാക്സിനേഷൻ യജ്ഞം 18, 19, 20 തീയതികളിൽ നടത്തും. ഇതിനായി 15 ന് പഞ്ചായത്ത് പ്രസിഡൻ്റുമാരുടെ യോഗം ചേരും. ജില്ലയിൽ 82.67% ആണ് വാക്സിനേഷൻ. 60 വയസിനു മുകളിലുള്ള 99.88 % പേരും വാക്സിനെടുത്തു.

ആരോഗ്യ വകുപ്പിൻ്റെ ധ്വനി ന്യൂസ് ലെറ്റർ മന്ത്രി ജില്ലാ മെഡിക്കൽ ഓഫീസർ ഡോ.വി. ജയശ്രീക്ക് നൽകി പ്രകാശനം ചെയ്തു. കുസാറ്റ് ഗസ്റ്റ് ഹൗസിൽ നടന്ന യോഗത്തിൽ ജില്ലാ കളക്ടർ ജാഫർ മാലിക്, അഡീഷണൽ ഡി എം ഒ ഡോ. എസ്‌. ശ്രീദേവി, വാക്സിനേഷൻ നോഡൽ ഓഫീസർ ഡോ. എം.ജി. ശിവദാസ്, എൻ.എച്ച് എം ജില്ലാ പ്രോഗ്രാം മാനേജർ ഡോ. സജിത്ത് ജോൺ, ദുരന്ത നിവാരണ വിഭാഗം ഡെപ്യൂട്ടി കളക്ടർ എൻ.ആർ വൃന്ദാ ദേവി, പഞ്ചായത്ത് ഡപ്യൂട്ടി ഡയറക്ടർ കെ.ജെ. ജോയ് തുടങ്ങിയവർ പങ്കെടുത്തു