ഉന്നത വിദ്യാഭ്യാസം നേടിയ സ്ത്രീകള്‍ പോലും സാമൂഹ്യവും  നിയമപരവുമായ ബോധ്യം ഇല്ലാത്തവരായി മാറുന്ന അവസ്ഥയാണ് സംസ്ഥാനത്ത് ഉളളതെന്ന് വനിതാ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ എം.സി ജോസഫൈന്‍. പരാതി നല്‍കി കമ്മീഷന് മുമ്പാകെ ഹാജരാവാത്തവരുടെ എണ്ണം വര്‍ദ്ധിച്ചുവരികയാണെന്നും ഇത് കമ്മീഷനെ അപമാനിക്കുന്നതിന് തുല്യമാണെന്നും അവര്‍ പറഞ്ഞു. കലക്‌ട്രേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന വനിതാ കമ്മീഷന്‍ മെഗാ അദാലത്തില്‍ ആദ്യ ദിനം കേസുകള്‍ പരിഗണിച്ച് സംസാരിക്കുകയായിരുന്നു അവര്‍.
പൂര്‍വ്വിക സ്വത്തില്‍ താല്‍ക്കാലികമായി ഭജനമഠം നടത്തുന്നതിന് വിട്ടു നല്‍കിയ സ്ഥലത്ത് ആരാധനാലയം സ്ഥാപിക്കാന്‍ ചിലര്‍ ഒരുങ്ങുകയാണെന്നും തൊട്ടടുത്ത് താമസിക്കുന്ന തങ്ങള്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കുമെന്നും മറ്റൊരിടത്തേക്ക് സ്ഥലം മാറ്റി നല്‍കാന്‍ തയ്യാറാണെന്നും കാണിച്ച് യുവതി നല്‍കിയ പരാതിയില്‍ കമ്മിറ്റിയുമായി ആലോചിക്കാതെ തീരുമാനമെടുക്കാനാവില്ലെന്ന് എതിര്‍ കക്ഷികള്‍ അറിയിച്ചു. തുടര്‍ന്ന് കമ്മീഷന്‍ നല്‍കിയ നിര്‍ദേശങ്ങള്‍ അംഗീകരിക്കാതെ എതിര്‍ കക്ഷികള്‍ മടങ്ങിയതോടെ കോടതിയില്‍ കേസ് നിലവിലുള്ളതിനാല്‍ നിയമപരമായി മുന്നോട്ട് പോവുന്നതിന് കമ്മീഷന്‍ പരാതിക്കാരിയോട് നിര്‍ദേശിച്ചു. ഗെയില്‍ പാചക വാതക പൈപ്പ് ലൈന്‍ സ്ഥാപിക്കുന്നതിന് ഏറ്റെടുത്ത ഭൂമി സത്യം മറച്ചു വില്‍പ്പന നടത്തിയതായി കാണിച്ച് സ്ഥലം വാങ്ങിയ അധ്യാപിക നല്‍കിയ പരാതിയില്‍  നിയമ നടപടിക്കും കമ്മീഷന്‍ നിര്‍ദേശം നല്‍കി.