കോവിഡ് മരണം സംബന്ധിച്ചുള്ള കേന്ദ്ര പരാമര്‍ശം ദൗര്‍ഭാഗ്യകരമാണ്. ഈ മഹാമാരിക്കാലത്ത് ഇത്തരത്തിലുള്ള പരാമര്‍ശങ്ങള്‍ പാടില്ല. കോവിഡ് പ്രതിരോധത്തിന് ആരോഗ്യ വകുപ്പ് കൃത്യമായ പദ്ധതി ആവിഷ്‌ക്കരിച്ചു. ഐസിയു, വെന്റിലേറ്റര്‍, ഓക്‌സിജന്‍ എന്നിവ വലിയ തോതില്‍ വര്‍ധിപ്പിച്ചു. വാക്‌സിനേഷനില്‍ വലിയ പുരോഗതി കൈവരിച്ചു. രോഗ ലക്ഷണമുള്ളവര്‍ക്ക് പരിശോധന നടത്തുന്നതിനാലാണ് ടിപിആര്‍ ഉയര്‍ന്ന് നില്‍ക്കുന്നത്. ടെസ്റ്റ് പെര്‍ മില്യണില്‍ കേരളമാണ് മുന്നില്‍.

സുപ്രീം കോടതി നിര്‍ദേശ പ്രകാരം കോവിഡ് വന്ന് മരണമടഞ്ഞവര്‍ക്ക് ധനസഹായം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍ പരമാവധി ആളുകള്‍ക്ക് സഹായകരമായ നിലപാടാണ് സംസ്ഥാനം സ്വീകരിച്ചത്. ദേശീയ തലത്തിലും മറ്റ് സംസ്ഥാനങ്ങളിലും മരണ നിരക്ക് ഇപ്പോഴും കേരളത്തേക്കാള്‍ വളരെ ഉയരെയാണ്. ഇന്ത്യയിലെ മരണ നിരക്ക് 1.4 ശതമാനമാണ്. മഹാരാഷ്ട്രയില്‍ 1.83 ശതമാനവും ഡല്‍ഹിയില്‍ 1.41 ശതമാനവും കര്‍ണാടകയില്‍ 1.01 ശതമാനവുമാണ് മരണ നിരക്ക്. അതേസമയം കേന്ദ്ര മാര്‍ഗനിര്‍ദേശങ്ങളനുസരിച്ച് മരണങ്ങള്‍ കൂട്ടിച്ചേര്‍ത്തിട്ട് പോലും സംസ്ഥാനത്തെ നിലവിലെ മരണ നിരക്ക് 9 ശതമാനം മാത്രമാണ്. പഴയ മരണങ്ങള്‍ കൂട്ടിച്ചേര്‍ക്കാതിരുന്നാല്‍ 5 ശതമാനം മാത്രമാണ്. അതിനാല്‍ സംസ്ഥാനത്ത് കോവിഡ് മരണ നിരക്ക് ഒരു സമയത്തും ക്രമാതീതമായി ഉയര്‍ന്നിട്ടില്ല.കേരളം വളരെ സുതാര്യമായാണ് കോവിഡ് മരണം റിപ്പോര്‍ട്ട് ചെയ്യുന്നത്. കേന്ദ്ര മാര്‍ഗനിര്‍ദേശമനുസരിച്ച് ഓണ്‍ലൈനായി മരണം റിപ്പോര്‍ട്ട് ചെയ്യുന്ന ഏക സംസ്ഥാനം കൂടിയാണ് കേരളം. ഇക്കാര്യത്തില്‍ കേരളത്തെ സുപ്രീം കോടതി കോടതി പ്രശംസിക്കുകയും ചെയ്തിട്ടുണ്ടെന്നും മന്ത്രി പറഞ്ഞു.