അമ്മയ്ക്കും ഓട്ടിസം ബാധിച്ച സഹോദരിക്കുമൊപ്പം കഴിയുന്ന വിദ്യാര്‍ഥിക്ക് സഹായഹസ്തമൊരുക്കി ജില്ലാ കളക്ടര്‍ ഡോ. ദിവ്യ എസ്. അയ്യര്‍. വിദ്യാഭ്യാസ വായ്പാ പരാതി പരിഹാര അദാലത്തില്‍ വായ്പ നിഷേധിച്ചതുമായി ബന്ധപ്പെട്ട് എത്തിയ വിദ്യാര്‍ഥിക്കായിരുന്നു കളക്ടറുടെ സമയോചിതമായ ഇടപെടലില്‍ വായ്പയ്ക്ക് ബാങ്ക് അനുമതി നല്‍കിയത്.

അമ്മയുടെ സിബില്‍ സ്‌കോര്‍ കുറഞ്ഞത് ചൂണ്ടിക്കാട്ടി വായ്പ ബാങ്കുകള്‍ നിഷേധിച്ചതോടെയാണ് തുടര്‍ പഠനത്തിന് വഴി തേടി വിദ്യാര്‍ഥി അദാലത്തിലെത്തിയത്. നാഷണല്‍ ട്രസ്റ്റ് ജില്ലാ ചെയര്‍പേഴ്സണ്‍ കൂടിയായ ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയത് അനുസരിച്ചാണ് വിദ്യാര്‍ഥിയുടെ പഠനവായ്പ ബാങ്ക് പ്രത്യേകമായി പരിഗണിച്ചത്.